ഇറാനിൽ 17 ദിവസത്തിനിടെ തൂക്കിലേറ്റപ്പെട്ടത് 92 തടവുകാർ: വെളിപ്പെടുത്തലുമായി മനുഷ്യാവകാശ പ്രവർത്തകർ
ഒക്ടോബർ തുടക്കം മുതൽ ഇറാനിൽ കുറഞ്ഞത് 92 തടവുകാരെങ്കിലും തൂക്കിലേറ്റപ്പെട്ടിട്ടുണ്ട് എന്ന് വെളിപ്പെടുത്തി മനുഷ്യാവകാശ സംഘങ്ങൾ. രാജ്യത്തുടനീളമുള്ള വിവിധ ജയിലുകളിൽ നടന്ന വധശിക്ഷ 2024 ഒക്ടോബർ 1 നും ഒക്ടോബർ 17 നും ഇടയിലാണ് നടന്നത്.
കഴിഞ്ഞ 17 ദിവസത്തിനിടെ പ്രതിദിനം ശരാശരി അഞ്ചിലധികം വധശിക്ഷകൾ നടന്നിട്ടുണ്ടെന്നു മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നു. അബ്ബാസ് കരിമി, മുഹമ്മദ് അലി നജാഫി എന്നീ രണ്ട് പേരെ ഇസ്ഫഹാൻ സെൻട്രൽ ജയിലിൽ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി നോർവേ ആസ്ഥാനമായുള്ള ഇറാൻ മനുഷ്യാവകാശ സംഘടന (ഐഎച്ച്ആർ) വ്യാഴാഴ്ച അറിയിച്ചു. തന്റെ കേസിനായി രക്തപ്പണം സ്വരൂപിക്കാൻ കരിമിയ്ക്ക് കാലാവധി നീട്ടിയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിന് സമയപരിധി പാലിക്കാൻ കഴിഞ്ഞിരുന്നില്ല.
കുറ്റാരോപിതനായ ഒരു കുറ്റവാളി ഇരയുടെ കുടുംബത്തിനോ ബന്ധുക്കൾക്കോ നഷ്ടപരിഹാരം നൽകാൻ പ്രേരിപ്പിക്കുന്ന ഒരു ഇസ്ലാമിക സമ്പ്രദായമാണ് രക്തപ്പണം. “മനുഷ്യത്വരഹിതമായ പ്രതികാര നിയമങ്ങളിലൂടെ ഇസ്ലാമിക റിപ്പബ്ലിക് സമൂഹത്തിൽ അക്രമവും ക്രൂരതയും വിവേചനവും പ്രോത്സാഹിപ്പിക്കുന്നു. രക്തപ്പണം നൽകാനുള്ള കഴിവില്ലായ്മ മൂലമാണ് അബ്ബാസ് കരിമിയെ വധിച്ചത് “, വധശിക്ഷയെ അപലപിച്ചുകൊണ്ട് ഐഎച്ച്ആർ ഡയറക്ടർ മഹ്മൂദ് അമിർ-മൊഘദം പ്രസ്താവനയിൽ പറഞ്ഞു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് മുമ്പ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് തടവുകാരെ വ്യാഴാഴ്ച ഖസ്വിൻ ജയിലിൽ തൂക്കിലേറ്റിയതായി മനുഷ്യാവകാശ പ്രവർത്തക വാർത്താ ഏജൻസി (എച്ച്ആർഎൻഎ) റിപ്പോർട്ട് ചെയ്തു. ഹമദാൻ ജയിലിലെ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് തടവുകാരെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റത്തിന് ബുധനാഴ്ച വധിച്ചതായി എച്ച്ആർഎൻഎ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ട പുരുഷൻ റസൂൽ ഫെയ്ലി ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ സ്ത്രീയെക്കുറിച്ചുള്ള വിവരം വെളിപ്പെടുത്തിയിട്ടില്ല.