ഡമാസ്കസിലെ ചാവേർ ആക്രമണം: ഇസ്ലാമിക ഭീകരസംഘടനകളെ പ്രതിരോധിക്കാൻ ലോകരാഷ്ട്രങ്ങൾ ഒരുമിക്കണം
2019 ൽ ലോകത്തെ നടുക്കിയ ശ്രീലങ്കയിലെ ഈസ്റ്റർ ബോംബ് സ്ഫോടനത്തിന്റെ മാതൃകയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന ഡമാസ്കസിലെ ക്രൈസ്തവ ദേവാലയത്തിലും ചാവേർ ബോംബാക്രമണം നടത്തിയിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുപത്തിൽപ്പരം പേർ ആക്രമണത്തിൽ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളുടെ ആത്മശാന്തിക്കുവേണ്ടിയും പരിക്കേറ്റവർക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു.
ക്രൈസ്തവർക്കെതിരെ കിരാതമായ അക്രമങ്ങൾ അഴിച്ചുവിടുകയും കൂട്ടക്കുരുതികൾ നടത്തുകയും ചെയ്യുന്ന ഭീകരസംഘടനകളുടെ സാന്നിധ്യവും സ്വാധീനവും വിവിധ ലോകരാജ്യങ്ങളിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയ, ബുർക്കിന ഫാസോ, സുഡാൻ തുടങ്ങിയവയിലും പശ്ചിമേഷ്യയിലും നൂറുകണക്കിന് പേർ കൂട്ടക്കൊലകൾക്കിരയായിക്കൊണ്ടിരിക്കുന്നു. ഈ രാജ്യങ്ങളിൽ അവശേഷിക്കുന്ന ക്രൈസ്തവരെയും തങ്ങളുടെ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കാത്തവരെയും നിർമ്മാർജനം എന്ന ലക്ഷ്യമാണ് ഭീകര പ്രസ്ഥാനങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ചാവേറുകളായും ആയുധമേന്തിയും ഇരുട്ടിന്റെ മറവിൽ വന്നു രക്തപ്പുഴയൊഴുക്കുന്ന, ലോകസമാധാനത്തിന് ഏറ്റവും വലിയ വെല്ലുവിളിയായി തുടരുന്ന ഭീകര പ്രസ്ഥാനങ്ങളെ ലോകരാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി നേരിടേണ്ടതുണ്ട്. രാഷ്ട്രീയ സ്വാധീനമോ ആൾബലമോ ഇല്ലാത്ത നിരപരാധികളാണ് ഇത്തരത്തിൽ കൊന്നൊടുക്കപ്പെടുന്നത്. ഏതാനും നൂറ്റാണ്ടുകൾക്ക് മുമ്പുവരെ ഭൂരിപക്ഷം ക്രൈസ്തവർ ജീവിച്ചിരുന്ന സിറിയയിൽ ഇന്ന് അവശേഷിക്കുന്ന ചെറിയ ശതമാനം ക്രൈസ്തവർ വലിയ ഭീഷണിയിലാണ് ജീവിക്കുന്നത്. സിറിയയിലും മറ്റു പശ്ചിമേഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലും ജീവിക്കുന്ന ക്രൈസ്തവരുടെ ദുരവസ്ഥയ്ക്ക് നേരെ ലോക രാജ്യങ്ങൾ കണ്ണുതുറക്കണം.
KCBC JAGRATHA COMMISSION