നൈജീരിയയില്‍ രണ്ടു വൈദികരെ കൂടി തട്ടിക്കൊണ്ടു പോയി
- Christian Persecution International News
- Jagratha Commission
- July 17, 2022
കടുണ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കൊള്ളസംഘം കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് തുടരുന്നു. ഇക്കഴിഞ്ഞ ദിവസം കഫൻചാൻ കത്തോലിക്കാ രൂപതയിലെ രണ്ടു വൈദികരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഫാ. ജോൺ മാർക്ക് ചീറ്റ്നം, ഫാ. ഡൊണാറ്റസ് ക്ലിയോപാസ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് രൂപത ചാൻസലർ ഫാ. ഇമ്മാനുവൽ ഒക്കോളോ പറഞ്ഞു. വെള്ളിയാഴ്ച ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായി യാത്രതിരിക്കുവാനിരിന്ന വൈദികരെ അഞ്ചരയോടെയാണ് കാണാതായത്. വൈദികരുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് രൂപത വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ക്രൂശിക്കപ്പെട്ട ക്രിസ്തു, പ്രാർത്ഥനകൾ ശ്രവിക്കുകയും അവിടുത്തെ വൈദികരെയും തട്ടിക്കൊണ്ടുപോയ മറ്റെല്ലാവരെയും നിരുപാധികം മോചിപ്പിക്കാൻ ഇടപെടുകയും ചെയ്യട്ടെയെന്ന് ചാൻസലർ പ്രസ്താവനയില്‍ കുറിച്ചു.\n\nഅന്താരാഷ്ട്ര കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് സമാഹരിച്ച കണക്കുകൾ പ്രകാരം ജൂലൈ മാസത്തിൽ മാത്രം നൈജീരിയയിൽ ഏഴ് കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ആകെ ഈ വർഷം ഇതുവരെ രാജ്യത്ത് 20 ക്രൈസ്തവ വൈദികരെയാണ് കൊള്ളക്കാർ തട്ടിക്കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഭൂരിഭാഗം പേരെയും വിട്ടയച്ചുവെങ്കിലും മൂന്നുപേർ കൊല്ലപ്പെട്ടു. മോചനദ്രവ്യം ആവ ശ്യപ്പെട്ട് ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയയിൽ പതിവ് സംഭവമായി മാറിയിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായ മൌനം പാലിക്കുന്ന മുഹമ്മദ് ബുഹാരിയുടെ കീഴിലുള്ള നൈജീരിയന്‍ ഭരണകൂടം അക്രമികള്‍ക്കു വലിയ ബലം പകരുകയാണ്.