വഖഫ് അവകാശവാദങ്ങൾ വേട്ടയാടുന്ന മുനമ്പം
എറണാകുളം ജില്ലയിൽ വൈപ്പിൻ കരയുടെ വടക്ക് കടലിനോട് ചേർന്ന് മുനമ്പം, ചെറായി, പള്ളിക്കൽ ദ്വീപ് മേഖലയിൽ 1989 മുതൽ രജിസ്റ്റർ ചെയ്യപ്പെട്ട ആയിരത്തോളം ആധാരങ്ങളും വിവിധ മതസ്ഥരുൾപ്പെട്ട അറുനൂറിൽപരം കുടുംബങ്ങളും ഉൾപ്പെടുന്ന പ്രദേശത്തിന് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിട്ട് അഞ്ചു വർഷത്തോളമായി. വില കൊടുത്തു വാങ്ങിയ തങ്ങളുടെ സ്വന്തം ഭൂമിയിൽ നിന്നും വെറുംകൈയോടെ ഇറങ്ങി പോരേണ്ടി വരുന്ന ഗതികേടിലാണ് അവിടുത്തെ പാവപ്പെട്ട ജനങ്ങൾ. കേട്ടുകേൾവിയില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളും ജീവിക്കാനും സ്വത്തുകൾ നിയമാനുസൃതം ആർജിക്കാനുമുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനവുമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്.
ചരിത്രം
വഖഫ് ബോർഡ് അവകാശവാദങ്ങൾ ഉയർത്തി പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ചെറായി, മുനമ്പം, പള്ളിക്കൽ പ്രദേശത്തെ തർക്കഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ചരിത്രം ആരംഭിക്കുന്നത് 1902 ലാണ്. അക്കാലത്ത് തിരുവിതാംകൂർ രാജാവ്, ഗുജറാത്തിൽനിന്ന് കേരളത്തിലെത്തിയ അബ്ദുൽ സത്താർ മൂസ ഹാജി സേട്ടിന് 404 ഏക്കർ ഭൂമിയും 60 ഏക്കർ വെള്ളക്കെട്ടും കൃഷി ആവശ്യത്തിനായി പാട്ടത്തിന് കൊടുക്കുകയുണ്ടായി. അക്കാലത്തിനും വളരെ വർഷങ്ങൾക്ക് മുമ്പ് തന്നെ പ്രദേശവാസികളായിരുന്ന മത്സ്യത്തൊഴിലാളികളുടെ ഭൂമി ഒഴിവാക്കിയായിരുന്നു പാട്ടം.
പിന്നീട് 1948ൽ അദ്ദേഹത്തിന്റെ പിൻഗാമിയായ സിദ്ദിഖ് സേട്ട് ഈ ഭൂമി രജിസ്റ്റർ ചെയ്തു വാങ്ങി. അമ്പത് വർഷങ്ങൾക്കിടെ ആ ദ്വീപ് മേഖലയിൽ പല ഭാഗങ്ങളിലായി ഒട്ടേറെ ഭൂമി കടലേറ്റം (sea erosion) മൂലം നഷ്ടമായിരുന്നു. പ്രത്യേകിച്ച്, 1934 ൽ ഉണ്ടായ ശക്തമായ കാലവർഷവും കടൽക്ഷോഭവും “പണ്ടാര കടപ്പുറം” എന്നറിയപ്പെട്ടിരുന്ന ഒരു കടപ്പുറത്തെ പൂർണ്ണമായി ഇല്ലാതാക്കി. സേട്ടിന് മഹാരാജാവ് പാട്ടത്തിന് നൽകിയിരുന്ന ഭൂമിയിൽ വലിയൊരുഭാഗം അവിടെയായിരുന്നു. പിൽക്കാലത്ത് രജിസ്റ്റർചെയ്യപ്പെട്ട ഭൂമിയിൽ മത്സ്യത്തൊഴിലാളികൾ ഒരു നൂറ്റാണ്ടോളമായി താമസിച്ചുവന്നിരുന്ന പ്രദേശങ്ങളും ഉൾപ്പെട്ടു.
ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത ഭൂമി സിദ്ദിഖ് സേട്ട് 1950 നവംബർ ഒന്നാംതിയ്യതി ഫാറൂഖ് കോളേജ് മാനേജ്മെന്റിന് കൈമാറി (1948 ലാണ് കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ ഫാറൂഖ് കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്). ഫാറൂഖ് കോളേജിന്റെ തുടക്കക്കാരനായിരുന്ന ചാവക്കാട് സ്വദേശി മൗലവി അബ്ദുള്ള അഹമ്മദ് അലിയുമായി സിദ്ദിഖ് സേട്ടിന് ഉണ്ടായിരുന്ന അടുപ്പമാണ് ഭൂമി കോളേജിന് നൽകാനുള്ള കാരണമെന്നു പറയപ്പെടുന്നു. എന്നാൽ, 404 ഏക്കറുണ്ടായിരുന്ന ഭൂമി കടൽശോഷണം സംഭവിച്ച് വർഷങ്ങൾകൊണ്ട് നാലിലൊന്നായി ചുരുങ്ങിയത് മനസിലാക്കി അത്തരമൊരു ഭൂമി കൈവശം വച്ചിട്ടു കാര്യമില്ല എന്ന ചിന്തകൂടി സേട്ടിന് ഉണ്ടായിരുന്നതായി സൂചനകളുണ്ട്. എന്നാൽ, ക്രയവിക്രയം നടത്താമെങ്കിലും വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ മറ്റൊരു ആവശ്യത്തിനും ഫാറൂഖ് കോളേജ് മാനേജ്മെന്റ് ഈ ഭൂമി ഉപയോഗിക്കരുത്, ഫാറൂഖ് കോളേജ് ഏതെങ്കിലും കാലത്ത് ഇല്ലാതാകുന്ന പക്ഷം അന്ന് ഈ ഭൂമിയുണ്ടെങ്കിൽ തന്റെ സന്തതി പരമ്പരയ്ക്ക് അത് തിരികെ ലഭിക്കണം എന്നീ വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ആധാരമാണ് അന്ന് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, അറിഞ്ഞോ അറിയാതെയോ “വഖഫ്” എന്ന ഒരു വാക്ക് ആധാരത്തിൽ എഴുതിച്ചേർത്തിരുന്നു.
ഭൂമി കൈമാറ്റം ചെയ്യുന്നതിന് മുമ്പുതന്നെ അവിടെ താമസക്കാരായിരുന്ന ചില കുടുംബങ്ങൾ താലൂക്ക് ഓഫീസിൽനിന്ന് കുടികിടപ്പ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരുന്നു. വൈദ്യുതി, കുടിവെള്ളം തുടങ്ങിയവ ലഭിക്കാൻ ആ സർട്ടിഫിക്കേറ്റ് സഹായകമാകും എന്നതിനാലാണ് പ്രദേശവാസികൾ അപ്രകാരം ചെയ്തത്. ഏതാനും വർഷങ്ങൾക്ക് ശേഷം ഭൂവിനിയോഗം സംബന്ധിച്ച ചില തർക്കങ്ങളെ തുടർന്ന് ഫാറൂഖ് കോളേജ് മാനേജ്മെന്റും തദ്ദേശവാസികളും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉടലെടുത്തു. ഈ കേസ് കുറേക്കാലം തുടർന്നു. ഭൂമി ഫാറൂഖ് കോളേജിന് ഇഷ്ടദാനം കിട്ടിയതാണ് എന്ന വിലയിരുത്തലിനെ തുടർന്ന് പിന്നീടുള്ള കോടതി ഉത്തരവുകൾ പ്രദേശവാസികൾക്ക് അനുകൂലമായില്ല.
ഭൂമി വിലക്ക് വാങ്ങുന്നു
1975 ൽ പ്രദേശവാസികൾ കുടിയാൻ സംഘം രൂപീകരിക്കുകയും പറവൂർ മുൻസിഫ് കോടതിയിൽ ഹർജി ഫയൽ ചെയ്യുകയും ചെയ്തു. ആ കേസ് പന്ത്രണ്ട് വർഷം തുടർന്നു. നീണ്ട മുപ്പത്തിനാല് വർഷങ്ങൾക്ക് ശേഷം ഒത്തുതീർപ്പ് പ്രകാരം 1987 ൽ ഫാറൂഖ് കോളേജ് മാനേജ്മെന്റിന് കൂടിയ വില കൊടുത്ത് അന്നുണ്ടായിരുന്ന കുടികിടപ്പുകാർ അവർ ഒരു നൂറ്റാണ്ടിലേറെയായി ജീവിച്ചിരുന്ന ഭൂമി വാങ്ങി. സെന്റിന് 250 രൂപ പ്രകാരമാണ് അന്ന് അവർ നൽകിയത്. അന്ന് സമീപപ്രദേശങ്ങളിൽ പലയിടങ്ങളിലും സ്ഥലത്തിന് നൂറു രൂപയിൽ താഴെ മാത്രമായിരുന്നു വിലയുണ്ടായിരുന്നത്. എങ്കിലും കാലങ്ങളായി അവിടെ ജീവിച്ചു പോന്ന മൽസ്യത്തൊഴിലാളികൾ എന്ന നിലയിൽ തൊഴിലിനെ പ്രതികൂലമായി ബാധിക്കും എന്നതിനാൽ വലിയ വിലകൊടുക്കാൻ അവർ നിർബ്ബന്ധിതരാവുകയായിരുന്നു. തുടർന്ന് ഫാറൂഖ് കോളേജിന്റെ മാനേജിങ് കൗൺസിൽ സെക്രട്ടറി ഹസ്സൻകുട്ടി സാഹിബ് ഒപ്പിട്ട 280 ഓളം ആധാരങ്ങളാണ് 1989 മുതൽ 1993 വരെയുള്ള കാലത്ത് രജിസ്റ്റർ ചെയ്തത്.
ദുരിതങ്ങളിലേക്ക് തള്ളിയിട്ട ഇപ്പോഴത്തെ വഖഫ് അവകാശവാദം
പിന്നീടുള്ള മൂന്ന് പതിറ്റാണ്ട് കാലംകൊണ്ട് പ്രദേശം നല്ല രീതിയിൽ വികസിച്ചു. നൂറുകണക്കിന് കോൺക്രീറ്റ് വീടുകളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും നിർമ്മിക്കപ്പെട്ടു. റോഡുകളും പാലങ്ങളും പണിതു. അങ്ങനെയിരിക്കെയാണ് സമാധാനമായി ജീവിച്ചുപോന്ന ഒരു ജനതയ്ക്ക് പെട്ടെന്ന് മറ്റൊരു വെല്ലുവിളി നേരിടേണ്ടതായി വന്നത്. 2022 ജനുവരി മാസത്തിൽ കരമടയ്ക്കാൻ വില്ലേജ് ഓഫീസിലെത്തിയ ഒരാൾക്ക് അതിന് കഴിഞ്ഞില്ല. അത് വഖഫ് ഭൂമിയാണ് എന്നൊരു ഓർഡർ തഹസിൽദാരിൽനിന്ന് എത്തിയിരുന്നതാണ് തടസത്തിന് കാരണമായത്. പിന്നീടുള്ള അന്വേഷണത്തിലാണ് 2019ൽ തന്നെ ഇത്തരം നീക്കങ്ങൾ വഖഫ് ബോർഡ് ആരംഭിച്ചിരുന്നതായി പ്രദേശവാസികൾക്ക് മനസിലാക്കാൻ കഴിഞ്ഞത്. എന്നാൽ, ഭൂമിയുടെ നിലവിലെ ഉടമസ്ഥരായ അവരിലാർക്കും ഒരു നോട്ടീസ് പോലും ലഭിച്ചിരുന്നില്ല.
പിന്നീട് ജനപ്രതിനിധികളുമായി ബന്ധപ്പെടുകയും ഒട്ടേറെ ചർച്ചകൾ നടത്തുകയും ഹൈക്കോടതിയിൽ കേസ് നടത്തുകയും ചെയ്ത ശേഷമാണ് അറുനൂറോളം വരുന്ന കുടുംബങ്ങൾക്ക് കരമടയ്ക്കാൻ അനുമതി ലഭിക്കുന്നത്. എന്നാൽ, കരമടയ്ക്കുന്നതിനും പോക്കുവരവ് നടത്തുന്നതിനും അനുവദിച്ചുകൊണ്ട് ഹൈക്കോടതിയിൽനിന്ന് ഉത്തരവ് ലഭിച്ചതിന് പിന്നാലെ വഖഫ് ബോർഡിലെ രണ്ട് അംഗങ്ങൾ വീണ്ടും ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിച്ചതിനെ തുടർന്ന് ആ ഓർഡർ സ്റ്റേ ചെയ്യപ്പെട്ടു. നിലവിൽ 2022 മുതൽ പലപ്പോഴായി പ്രദേശവാസികൾ ഫയൽ ചെയ്ത അഞ്ചു കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഈ ഭൂമി വഖഫ് ബോർഡിന്റെ രേഖകളിൽ ഉൾപ്പെട്ടതിനാലും, കേസുകൾ നടക്കുന്നതിനാലും ക്രയവിക്രയം നടത്താനോ പണയപ്പെടുത്തി ലോണെടുക്കാനോ ഉടമസ്ഥർക്ക് കഴിയുന്നില്ല. വലിയ പണം മുടക്കി ഹൈക്കോടതിയിൽ കേസ് നടത്തേണ്ടിവരുന്നത് നിർദ്ധനരായ മുനമ്പം നിവാസികൾക്ക് താങ്ങാനാവുന്നതിന് അപ്പുറമാണ്. മറുപക്ഷം അതിശക്തരായതിനാലും വഖഫ് നിയമവും വഖഫ് ബോർഡും അവർക്ക് പിന്തുണയായുണ്ട് എന്നതിനാലും കേസിന്റെ ഭാവിയെക്കുറിച്ച് അവർക്ക് വലിയ ആശങ്കകളുണ്ട്. എന്നാൽ, ഇപ്പോൾ കേന്ദ്ര സർക്കാർ ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന വഖഫ് നിയമ പരിഷ്കരണത്തെ ആ നാട്ടുകാർ വലിയ പ്രതീക്ഷയോടെ കാണുന്നു.
കോടതിയിലെ വാദങ്ങൾ
വഖഫായി നല്കുന്ന ഭൂമിക്ക് ദാതാക്കൾ നിബന്ധനകൾ നിഷ്കർഷിക്കാൻ പാടില്ല എന്നതാണ് ചട്ടം. എന്നാൽ, ഫാറൂഖ് കോളേജിന് രജിസ്റ്റർ ചെയ്തുനൽകിയിരിക്കുന്ന ആധാരം നിബന്ധനകളോടു കൂടിയതാണ്. കോളേജ് എന്നെങ്കിലും ഇല്ലാതാകുന്ന പക്ഷം അന്ന് അവശേഷിക്കുന്ന ഭൂമി ആദ്യ ഉടമസ്ഥന്റെ അനന്തരാവകാശികൾക്ക് നൽകണമെന്ന വ്യവസ്ഥ ആധാരത്തിലുണ്ട്. അതിനാൽ, ഇപ്പോഴത്തെ “വഖഫ്” അവകാശവാദങ്ങൾ നിലനിൽക്കില്ല എന്നതാണ് കോടതിക്ക് മുന്നിലുള്ള പ്രധാന വാദം. ഫാറൂഖ് കോളേജിന് ഗിഫ്റ്റ് ആയി ലഭിച്ച ഭൂമിയെന്ന് മുൻ കോടതിവിധികളിൽ പലപ്പോഴും പരാമർശിക്കപ്പെട്ടിട്ടുള്ളതിനാൽ അത്തരമൊരു ഭൂമി “വഖഫ്” എന്ന് സ്ഥാപിക്കാനാവില്ല. വഖഫ് നിയമത്തിൽ 2013 ൽ നടത്തിയ ഭേദഗതികൾ പ്രകാരം, ഒരു ഭൂമി “വഖഫ്” എന്ന് സ്ഥാപിക്കണമെങ്കിൽ മൂന്നു വർഷത്തിനുള്ളിൽ ക്ലെയിം ചെയ്യണമെന്നുണ്ട്. എന്നാൽ 2019ലാണ് മുനമ്പം നിവാസികളുടെ ഭൂമി “വഖഫ്” ആണെന്നുള്ള അവകാശം വഖഫ് ബോർഡ് ഉയർത്തിയിട്ടുള്ളത്. എന്നാൽ, ഭൂമിയുടെ നിലവിലെ ഉടമസ്ഥരെ അറിയിച്ചുകൊണ്ടുള്ള ഒരു നിയമാനുസൃത നീക്കവും ഉണ്ടായിട്ടില്ല.
ഭരണഘടനാ വിരുദ്ധത, അനീതി, അവഗണന
വഖഫ് അവകാശവാദങ്ങൾ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മാന്യമായ ജീവിതത്തിനും സ്വത്തിനും തുല്യതയ്ക്കുമുള്ള മൗലികാവകാശങ്ങൾക്കും മതേതരത്വത്തിനും കടുത്ത വെല്ലുവിളി ഉയർത്തുന്നു. ഇപ്പോൾ നിലവിലുള്ള വഖഫ് നിയമം ഭരണഘടനാ വിരുദ്ധമാണ് എന്നത് നിസ്തർക്കമാണ്. ശരിയ നിയമത്തെ (Sharia – Islamic Law) ഇന്ത്യൻ നിയമ വ്യവസ്ഥിതിക്ക് മുകളിൽ സ്ഥാപിക്കുന്ന വ്യവസ്ഥകൾ വഖഫ് നിയമത്തിൽ ചേർക്കപ്പെട്ടിട്ടുണ്ട് (once Waqf always Waqf). വിൽക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലാത്തവിധം അല്ലാഹുവിനു സമർപ്പിക്കപ്പെട്ടത് എന്നാണ് ‘വഖഫ്’ എന്ന വാക്കിന്റെ അർഥം. 1995 ൽ ഇന്ത്യയിൽ നിലവിൽ വന്ന വഖഫ് നിയമപ്രകാരം ഏതെങ്കിലും ഒരു സ്ഥലത്തിന് വഖഫ് ബോർഡ് അവകാശം ഉന്നയിച്ചാൽ അതിസങ്കീർണ്ണമായ നിയമ നടപടികളിലേക്കാണ് പിന്നീട് നീങ്ങുക. വേണ്ടവിധത്തിലുള്ള കോടതി, സർക്കാർ ഇടപെടലുകൾ തക്കസമയത്ത് ഉണ്ടായില്ലെങ്കിൽ സ്ഥലം എന്നത്തേയ്ക്കുമായി വഖഫ് ബോർഡിന്റേതായി മാറും.
ഈ ഗുരുതരമായ പ്രശ്നം ശ്രദ്ധയിൽ പെട്ടപ്പോൾമുതൽ പ്രദേശവാസികളും അവരുടെ പ്രതിനിധികളും ജനപ്രതിനിധികളെയും സർക്കാർ സംവിധാനങ്ങളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും പലവിധത്തിൽ സമീപിക്കുകയുണ്ടായിരുന്നു. വിഷയം പരിഹരിച്ച് തരാം എന്നുള്ള ജനപ്രതിനിധികളുടെ ഉറപ്പിന്മേലാണ് പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക് പോകാതിരുന്നത്. എന്നാൽ അവർ നൽകിയിരുന്ന ഉറപ്പ് ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല. കോടതിയിലെ കേസുകൾ നല്ല രീതിയിൽ മുന്നോട്ടുപോകുന്നതിന് പലവിധത്തിലുള്ള തടസ്സങ്ങൾ നേരിടുന്നതാണ് മറ്റൊരു പ്രതിസന്ധി. 2023 ജൂലൈ മാസത്തിലാണ് അവസാനമായി കോടതിയിൽ വാദം നടന്നത്. നിലവിൽ തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട സർവേകൾ ആ പ്രദേശത്ത് നടന്നിട്ടുണ്ട്. തുടർന്ന് സ്ഥലം ഏറ്റെടുക്കൽ നടക്കുമ്പോൾ കേസിൽ ഉൾപ്പെട്ട ഭൂമി ആയതിനാൽ അനേകർ നഷ്ടപരിഹാരം പോലും ലഭിക്കാതെ തെരുവിലേയ്ക്ക് ഇറങ്ങേണ്ട സാഹചര്യം ഉടലെടുത്തേക്കാം.
മുനമ്പം ഇനി ആവർത്തിക്കരുത്
വഖഫ് നിയമത്തിന്റെ മറവിൽ മുനമ്പത്തെ നിർദ്ധനരായ ജനങ്ങൾ ഒന്നര നൂറ്റാണ്ടിലേറെ കാലമായി ജീവിച്ചു പോന്നതും അപ്രകാരമായിരുന്നിട്ടും ഒരിക്കൽ കൂടിയ വിലകൊടുത്തു വാങ്ങേണ്ടി വന്നതുമായ ഭൂമി കൈവശപ്പെടുത്താനുള്ള ചില തൽപരകക്ഷികളുടെ നീക്കം കടുത്ത അനീതിയാണ്. മുനമ്പത്തെ ജനങ്ങളുടെ അവസ്ഥ കേരള മനസാക്ഷിയെ ഉണർത്തേണ്ടതാണ്. കേരള സർക്കാരിന്റെ നിഷ്ക്രിയാവസ്ഥയും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്റെ വഖഫ് നിയമ ഭേദഗതിയെ എതിർക്കാൻ നയരൂപീകരണം നടത്തിയ സംസ്ഥാന സർക്കാർ എന്തുകൊണ്ട് വഖഫ് നിയമങ്ങളാൽ വേട്ടയാടപ്പെടുന്ന മുനമ്പം നിവാസികളെ കണ്ടില്ലെന്ന് നടിക്കുന്നു? എന്തുകൊണ്ട് അവിടെ നടക്കുന്ന നീതിനിഷേധങ്ങളിൽ ഇടപെടാൻ മടികാണിക്കുന്നു?
ഒരു മതസമൂഹത്തോട് ബന്ധപ്പെട്ട ഒരു സംവിധാനം, ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളെയും ഇത്തരത്തിൽ ഉപദ്രവിക്കുന്നതുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നത്? തങ്ങളുടെ സമുദായക്കാർ ആരും ആ പ്രദേശത്ത് ഇല്ല എന്നുള്ള വർഗീയ ചിന്തയുള്ളതിനാലാണോ മതസ്പർദ്ധയ്ക്ക്പോലും കാരണമാകുന്ന തരത്തിൽ യാതൊരു സാമൂഹ്യാവബോധവും ഇല്ലാത്ത തരത്തിലുള്ള പെരുമാറ്റം ചിലരിൽ നിന്നും ഉണ്ടാകുന്നത്? വഴിമുട്ടിയ പാവപ്പെട്ട ജനതയുടെ നിലവിളിക്കും കണ്ണീരിനും ഈ പരിഷ്കൃത സമൂഹത്തിൽ ഒരു വിലയുമില്ലേ?
വഖഫ് നിയമ ഭേദഗതിയെക്കുറിച്ചു മുസ്ലീം സംഘടനകൾ ഉന്നയിക്കുന്ന പരാതികളും പരിഭവങ്ങളും ഗവർമെന്റ് ഗൗരവപൂർവ്വം പരിഗണിക്കേണ്ടത് തന്നെയാണ്. മതങ്ങൾക്കുള്ള ഭരണഘടനാനുസൃതമായ അവകാശങ്ങളുടെ നിഷേധം ഒരിക്കലും സംഭവിക്കാൻ പാടില്ല. അതസമയം തന്നെ, മുനമ്പത്ത് സംഭവിക്കുന്നതുപ്പോലുള്ള നീക്കങ്ങൾ ഇനി ഒരിക്കലും രാജ്യത്ത് ഒരിടത്തും ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ഗവർമെന്റ് സ്വീകരിക്കണം. പൊതുജന ജീവിതത്തെ ദുഃസഹമാക്കുന്ന, പൗരന്മാരുടെ മൗലിക അവകാശങ്ങളെ വെല്ലുവിളിക്കുന്ന, മാനുഷിക പരിഗണനയക്ക്പോലും പ്രാധാന്യം നൽകാത്ത സംവിധാനങ്ങൾ – ഏതു നിയമത്തിന്റെ പേരിലായാലും – തിരുത്തപ്പെടണം. മുനമ്പത്ത് ഇപ്പോൾ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിക്ക് സമാനമായ നീക്കങ്ങൾ ഇനി ഒരിക്കലും ഇന്ത്യയിൽ എവിടെയും ഉണ്ടാകാതിരിക്കാൻ ആവശ്യമായ ഭേദഗതികൾ വഖഫ് നിയമത്തിൽ വരുത്തേണ്ടതുണ്ട്. പൊതുജനത്തിന്റെ സ്വത്തിനും മൗലിക അവകാശങ്ങൾക്കും രാജ്യത്തിന്റെ മതേതരത്വത്തിനും വെല്ലുവിളിയായി മാറിയേക്കാവുന്ന വകുപ്പുകൾ നീക്കംചെയ്ത് ഇപ്പോൾ ഉയർന്നിരിക്കുന്ന ആശങ്കകൾക്ക് പരിഹാരം കണ്ടെത്താൻ കേന്ദ്രസർക്കാർ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം