‘ഓർഗനൈസറി’നു നന്ദി
ഡോ. കെ.എം. ഫ്രാൻസിസ്
ഒരു വ്യക്തിയെ മറ്റു വ്യക്തികളിൽനിന്നു വ്യത്യസ്തനാക്കുന്ന സവിശേഷതകളാണ് ഒരുവന്റെ സ്വത്വം (ഐഡന്റിറ്റി). സ്വത്വം ഒരുവന്റെ ചരിത്രത്തിലൂടെ നിർമിച്ചെടുക്കുകയാണ്. ഒരുവൻ തനിക്കു ലഭിച്ച ആത്മീയവും ഭൗതികവുമായ സാഹചര്യങ്ങളെ പൊതുനന്മയിലേക്കുള്ള സംഭാവനകളാക്കി മാറ്റിക്കൊണ്ടാണ് തന്റെ സ്വത്വം നിർമിക്കുന്നത്. അതുപോലെ ഭാരതത്തിലെ കത്തോലിക്കരുൾപ്പെടെ എല്ലാ വിഭാഗം ക്രൈസ്തവരും തങ്ങൾക്കു ലഭിച്ച ആത്മീയവും ഭൗതികവുമായ സാഹചര്യങ്ങളെ പൊതുനന്മ വളർത്താൻ ഉതകുന്നവിധത്തിൽ, ഭാരതസമൂഹത്തിനു ചെയ്ത സംഭാവനകളാണ് ക്രൈസ്തവസ്വത്വം.
രണ്ടായിരം വർഷമായി ഭാരതത്തിലും ലോകത്തിലും പൊതുനന്മ വർധിപ്പിക്കാൻ ക്രൈസ്തവർ ചെയ്ത നന്മകളുടെ ചരിത്രമാണ് സ്വത്വം. അതിനാൽ ക്രൈസ്തവർ ഭാരതത്തിനു ചെയ്ത സംഭാവനകളെ മായ്ക്കുകയോ മറക്കുകയോ മലീമസമാക്കുകയോ ചെയ്താൽ സ്വത്വബോധം നഷ്ടപ്പെടും. സ്വത്വബോധമില്ലാത്തവരുടെ ആത്മാഭിമാനം നഷ്ടപ്പെട്ടാൽ ക്രൈസ്തവർ സ്വയം തകരുമെന്നു ചിലർ വ്യാമോഹിക്കുന്നു.
വക്രീകരിക്കപ്പെടുന്ന ക്രൈസ്തവചരിത്രം
അടുത്തിടെയായി ക്രൈസ്തവരുടെ സംഭാവനകളെ വക്രീകരിക്കുന്ന ചില ലേഖനങ്ങൾ ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസറിൽ വരികയുണ്ടായി. പ്രസ്തുത ലേഖനങ്ങളോടുള്ള എതിർപ്പ് രൂക്ഷമായി; അതിലൊന്ന് അവർ പിൻവലിച്ചു.
എന്നാൽ, അതിലെ ഉള്ളടക്കം വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ് എന്നതു സമ്മതിച്ചുകൊണ്ടല്ല പിൻവലിച്ചത്. പ്രസ്തുത ലേഖനത്തിലെ വസ്തുതാവിരുദ്ധമായ ഉള്ളടക്കം ചില തീവ്രവാദ മുസ്ലിം വിഭാഗങ്ങൾ തീക്ഷ്ണതയോടെ പ്രചരിപ്പിച്ച് സായുജ്യമടയുന്നു. ഇത്തരത്തിലുള്ള ചില ആരോപണങ്ങൾ ആദ്യം പരിശോധിക്കാം.
(1) കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിൽ 2457 ആശുപത്രികൾ, 240 മെഡിക്കൽ-നഴ്സിംഗ് കോളജുകൾ, 28 ജനറൽ കോളജുകൾ, അഞ്ച് എൻജിനിയറിംഗ് കോളജുകൾ, 3765 സെക്കൻഡറി സ്കൂളുകൾ, 7319 പ്രൈമറി സ്കൂളുകൾ, 3187 നഴ്സറി സ്കൂളുകൾ മുതലായവയുണ്ട്.
(2) ഇവയെല്ലാം 1927 ചർച്ച് ബിൽ വഴിയായി ബ്രിട്ടീഷുകാർ കത്തോലിക്കാ സഭയ്ക്ക് നൽകിയിട്ടുള്ളതാണ്. ഇവയുടെയെല്ലാം പാട്ടക്കരാർ കഴിഞ്ഞതാണ്, അതുകൊണ്ട് അവ സർക്കാർ കണ്ടുകെട്ടണം.
(3) മലയോര മേഖലയിലെ ഭൂമി, ഭൂപരിഷ്കരണത്തിൽ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് ചില വിളകൾ തോട്ടവിളകളായി (പ്ലാന്റേഷൻ ക്രോപ്സ്) ആയി കമ്യൂണിസ്റ്റ് മന്ത്രിസഭ നിശ്ചയിച്ചത്. അങ്ങനെ അവർ ഭൂപരിധി നിയമത്തിൽനിന്നു രക്ഷനേടി.
(4) അതിനാൽ ബ്രിട്ടീഷുകാരിൽനിന്ന് കത്തോലിക്കാ സഭ അവിഹിതമായി സന്പാദിച്ച സ്വത്തുവകകൾ സർക്കാർ കണ്ടുകെട്ടി അവയെ ചർച്ച് ബോർഡിന്റെ കീഴിൽ കൊണ്ടുവരണം.
മുകളിൽ പറഞ്ഞ സിദ്ധാന്തം ആർഎസ്എസ് മാത്രമല്ല, കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ് പാർട്ടിയും പല കാലഘട്ടങ്ങളിലും നടത്തിയിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. 1945ൽ സർ സിപി നടത്തിയ സ്കൂൾ ദേശസാത്കരണ നിയമവും 1957ൽ ഇഎംഎസ് നടത്തിയ സ്വകാര്യ സ്കൂൾ പിടിച്ചടക്കൽ ശ്രമവും 1972ൽ എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ നടന്ന കേരള ക്രൈസ്തവരുടെ സ്വകാര്യ കോളജുകൾ ദേശസാത്കരിക്കാനുള്ള ശ്രമവും നാം ഓർക്കണം.
കൂടാതെ, 2007ൽ എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്പോൾ നിർമിച്ച വിദ്യാഭ്യാസ ബില്ലിൽ കേരളത്തിലെ ക്രൈസ്തവർ ന്യൂനപക്ഷമല്ല എന്ന് സ്ഥാപിക്കാനുള്ള പുതിയ നിർവചനം ഉൾപ്പെടുത്തി. ഈ നിർവചനത്തെ നിയമസഭയിൽ അന്നുണ്ടായിരുന്ന 140 നിയമസഭാ സാമാജികർ ഐകകണ്ഠ്യേന പാസാക്കിയത് നാം മറക്കരുത്. പ്രസ്തുത ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്നു കോടതി കണ്ടെത്തി ചവറ്റുകൊട്ടയിലെറിഞ്ഞു. ഇതിന്റെ അർഥമെന്താണ്? ഒരു പൗരൻ ഭാരതത്തിൽ അനുഭവിക്കുന്ന ഭരണഘടനാപരമായ അവകാശങ്ങളെ സംരക്ഷിക്കേണ്ട കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ, ഭരണഘടനയെ ബലാത്സംഗം ചെയ്തതുകൊണ്ടാണ് ബിൽ ചവറ്റുകൊട്ടയിലെറിഞ്ഞത്. അതുകൊണ്ട് ഞങ്ങളാണ് ഭരണഘടനയുടെ സംരക്ഷകർ എന്ന അവകാശവാദം ഉന്നയിക്കാൻ കേരളത്തിലെ പാർട്ടികൾക്ക് കഴിയില്ല. ആർഎസ്എസിന്റെ ലേഖനത്തെ വിമർശിക്കുന്ന ഈ പാർട്ടികൾ ഇക്കാര്യങ്ങൾ സൗകര്യപൂർവം മറക്കുകയാണ്.
ഓർഗനൈസർ ലേഖനത്തിലെ വസ്തുതകൾ
ഒരുതരത്തിൽ പഞ്ഞാൽ ഓർഗനൈസർ ലേഖനം ഓരോ ക്രൈസ്തവന്റെയും അഭിമാനം ഉയർത്താൻ പര്യപ്തമാണ്. നിങ്ങൾ ക്രൈസ്തവർ ഭാരതത്തിന്റെ നിർമിതിയിൽ പൊതുനന്മ വർധിപ്പിക്കാൻ എന്താണ് ചെയ്തത് എന്ന ചോദ്യത്തിന്റെ ഉത്തരമായി ആർഎസ്എസുകാർ പൊതുസമൂഹത്തിൽ പങ്കുവച്ച ചില കണക്കുകൾ വ്യാഖ്യാനിക്കാം. പ്രാഥമിക വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ശാസ്ത്ര-സാങ്കേതിക വിദ്യയുടെ വ്യാപനം, ആരോഗ്യ ശുശ്രൂഷയുടെ സാർവത്രികവത്കരണം എന്നിവയ്ക്കായി ഒരു ചെറിയ അജഗണം ഭാരതത്തിൽ ചെയ്യുന്ന കാര്യങ്ങളെ ഈ ലേഖനം പരാമർശിക്കുന്നു.
ഒരു രാഷ്ട്രത്തിന്റെ വളർച്ചയുടെ അടിത്തറ ശാസ്ത്ര-സാങ്കേതിക വിദ്യയുടെ വ്യാപനമാണെന്ന തിരിച്ചറിവാണ് ക്രൈസ്തവരെ ഇക്കാര്യത്തിനു പ്രേരിപ്പിച്ചത്. ഇന്ത്യയിൽ നിലവിലുണ്ടായിരുന്നത് അനൗപചാരിക വിദ്യാഭ്യാസമായിരുന്നു. അതിനെ ഔപചാരിക വിദ്യാഭ്യാസ സന്പ്രദായമാക്കി മാറ്റിയതിന്റെ ക്രെഡിറ്റ് ഭാരതത്തിലെ ക്രൈസ്തവർക്കു മാത്രം അവകാശപ്പെട്ടതാണ്. ക്രിസ്ത്യൻ മിഷണറിമാർക്കു മുന്പും ഇവിടെ വിദ്യാഭ്യാസ സംവിധാനങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, അവ എല്ലാ വിഭാഗം ജനങ്ങൾക്കും അവസരം നൽകിയിരുന്നില്ല. തിരുവിതാംകൂർ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കൽ കോളജിൽ താഴ്ന്ന ജാതിക്കാരനായതുകൊണ്ട് പ്രവേശനം നിഷേധിക്കപ്പെട്ട വ്യക്തിയാണ് ഡോക്ടർ പൽപ്പു എന്നോർക്കണം.
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭാരതത്തിൽ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നേടാനുള്ള സാഹചര്യമൊരുക്കി. ഇക്കാര്യത്തിൽ ഓരോ പ്രദേശത്തും ഉണ്ടായിരുന്ന രാജാക്കന്മാരാണു സഹായിച്ചിരുന്നത്. ഉദാഹരണമായി, ഭാരതത്തിലെ ആദ്യത്തെ ഉന്നതവിദ്യാഭ്യാസ കേന്ദ്രം കോട്ടയം സിഎംഎസ് കോളജാണ്. 1855 മുതൽ സിഎംഎസ് കോളജ് സർക്കാർ സഹായിക്കുന്ന (എയ്ഡഡ്) കലാലയമായി മാറി. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നല്കുന്ന സഹായം ഔദാര്യമാണോ? അന്നുമുതൽ ഇന്നുവരെ ഇക്കാര്യത്തെക്കുറിച്ച് നടത്തിയ പഠനങ്ങൾ തെളിയിക്കുന്ന ചില വസ്തുതകളുണ്ട്. ഒന്നാമതായി ജനങ്ങൾക്കു വിദ്യാഭ്യാസം, ആതുര ശുശ്രൂഷ എന്നിവ നൽകേണ്ട ചുമതല ക്രൈസ്തവരുടേതല്ല, സർക്കാരിന്റേതാണ്. അതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും തുടങ്ങുന്നവർ സർക്കാരിനെ സഹായിക്കുകയാണ്.
രണ്ടാമതായി ഒരു സർക്കാർ സ്ഥാപനത്തിൽ ഒരു വിദ്യാർഥിയെ പഠിപ്പിക്കാൻ സർക്കാരിനു വരുന്ന ചെലവിന്റെ 65 ശതമാനമാണ് ഒരു എയ്ഡഡ് സ്ഥാപനത്തിൽ ഒരു വിദ്യാർഥിയെ പഠിപ്പിക്കാൻ സർക്കാരിനു വരുന്നത്. അതിനാൽ എയ്ഡഡ് സ്ഥാപനങ്ങൾ നിലനിർത്തുന്നതിലൂടെ കോടിക്കണക്കിനു രൂപയാണ് സർക്കാർ ഖജനാവിലേക്കു വരുന്നത്. ജീവനക്കാർക്ക് വേതനം നൽകുക എന്ന ബാധ്യതയൊഴികെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനു വേണ്ടിവരുന്ന എല്ലാ ചെലവും വഹിക്കുന്നത് മാനേജ്മെന്റുകളാണ്. ക്രൈസ്തവ മാനേജ്മെന്റുകളുടെ കാര്യത്തിൽ സഭാംഗങ്ങളുടെ പങ്കാളിത്തത്തോടെ സ്വരൂപിക്കുന്ന വരുമാനത്തിൽനിന്നാണ് അതു കണ്ടെത്തുന്നത്.
പട്ടയമില്ലാത്ത ഭൂമിയിലോ ക്രൈസ്തവ സ്ഥാപനങ്ങൾ?
ഈ സ്ഥാപനങ്ങളെല്ലാം കത്തോലിക്കാ സഭയുടേതാണെന്നും ഇവയെല്ലാം 1927ൽ ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്ന ചർച്ച് ബില്ലിലൂടെ കത്തോലിക്കാ സഭയ്ക്ക് പാട്ടത്തിനു കിട്ടിയ ഭൂമിയാണെന്നുമാണ് മറ്റൊരു നുണ. ഒന്നാമതായി, കത്തോലിക്കാ സഭ എന്ന പേരിൽ ഭാരതത്തിൽ എവിടെയും ഭൂമി സ്വന്തമായിട്ടില്ല, സ്ഥാപനവും സ്വന്തമായിട്ടില്ല. ക്രൈസ്തവരുടെ ചെറിയ കൂട്ടായ്മകൾക്കു സ്വന്തമായി ഭൂമിയുണ്ട്, സ്ഥാപനങ്ങളുണ്ട്. അവയെല്ലാം ഭരണഘടനയുടെ കീഴിൽ റവന്യു അധികാരത്തോടെ കൈവശം വയ്ക്കുന്ന ഭൂമികളാണ്. അവയിൽ ചിലത് രാജാക്കന്മാർ നൽകിയ ഭൂമികളാണ്. പ്രസ്തുത ഭൂമി രാജാക്കന്മാർക്ക് ചെയ്ത സേവനത്തിന്റെ പ്രതിഫലമായി രാജാക്കന്മാർ നൽകിയതോ അല്ലെങ്കിൽ, രാജാവിന്റെ ആവശ്യം നിറവേറ്റാൻ അവർ നൽകിയതോ ആയിരിക്കും.
ഉദാഹരണത്തിന്, തൃശൂർ അതിരൂപതയുടെ കീഴിലുള്ള തരകൻസ് സ്കൂൾ നിലനിൽക്കുന്ന സ്ഥലം അരണാട്ടുകരയിലെ തരകൻ കുടുംബത്തിന് ശക്തൻ തന്പുരാൻ പതിച്ചുനൽകിയതാണ്.
അധിനിവേശം നടത്തിയ ടിപ്പുവിന്റെ ആക്രമണത്തിൽനിന്നു കൊച്ചി രാജാവായിരുന്ന ശക്തൻ തന്പുരാനെ രക്ഷിച്ചതിന്റെ പ്രതിഫലമായി രാജാവ് നൽകിയ ഭൂമിയാണ് തരകൻസ് സ്കൂളിന്റെ അടിയാധാരം. ഈ ഭൂമി ക്രൈസ്തവരിൽനിന്ന് ഏറ്റെടുത്ത് ടിപ്പുവിന്റെ പിൻഗാമികൾക്കു നൽകണമോ? കൊച്ചി രാജാവിന്റെ മകനെ നാസികളുടെ ജയിലിൽനിന്ന് മോചിപ്പിക്കാൻ തൃശൂർ ബിഷപ് നൽകിയ സഹായത്തിന് പ്രതിഫലമായിട്ടാണ് തൃശൂർ വ്യാകുലമാതാവിന്റെ ബസിലിക്കയുടെ നിർമാണത്തിന് രാജാവിന്റെ സഹായമുണ്ടായത്. ഈ ബസിലിക്ക പണിയുന്നതിന് ബ്രിട്ടീഷുകാർ എതിരായിരുന്നു. 1927ലെ ചർച്ച് ബിൽ വരുന്നതിനു മുന്പ് നൂറുകണക്കിന് സ്കൂളുകളും കലാലയങ്ങളും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ ആരംഭിച്ചു. 1855ലാണ് “പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന കത്തോലിക്കാ സഭയുടെ തത്വം നടപ്പാക്കിയത്. ഈ മുന്നേറ്റത്തിന് തങ്ങളുടെ റവന്യു ഭൂമി ദാനം ചെയ്തവരായ ക്രൈസ്തവരെയും ഹിന്ദുക്കളെയും സ്നേഹപൂർവം ഓർക്കുന്നു. മാത്രമല്ല, ഇവയെല്ലാം നിലനിൽക്കുന്നത് ഇതിന്റെ സംഘാടകരായ വൈദികരും സന്യസ്തരും തങ്ങളുടെ അധ്വാനഫലം പൊതുനന്മയ്ക്ക് സംഭാവന ചെയ്തതുകൊണ്ടാണ്.
927ലെ ചർച്ച് ബില്ലും കത്തോലിക്കാ സഭയും
പൊതുസമൂഹത്തിൽ പ്രചരിക്കുന്ന ഒരു നുണ 1927ലെ ചർച്ച് ബില്ലിലൂടെ കത്തോലിക്കാ സഭയ്ക്കു നൽകിയ പാട്ടക്കരാർ വസ്തുതകളെക്കുറിച്ചാണ്. 1927ലെ ചർച്ച് ബിൽ ഇന്റർനെറ്റിൽ ലഭ്യമാണ്. ഈ ബിൽ ഭാരതത്തിലെ ആംഗ്ലിക്കൻ സഭയുടെ വസ്തുക്കളെ സംബന്ധിച്ചുള്ളതാണ്.
1927 വരെ ഭാരതത്തിലെ ആംഗ്ലിക്കൻ സഭയുടെ വസ്തുവകകൾ കൈകാര്യം ചെയ്തിരുന്നത് ബ്രിട്ടനിലെ ആംഗ്ലിക്കൻ സഭയാണ്. ഈ ബില്ലിലൂടെ ആംഗ്ലിക്കൻ സഭയുടെ വസ്തുവകകൾ ഇന്ത്യയിലെ ആംഗ്ലിക്കൻ സഭയുടെ ഭരണത്തിലേക്ക് കൈമാറിയതാണ്. അതിൽനിന്നു കത്തോലിക്കാ സഭയ്ക്ക് യാതൊരു വസ്തുവകകളും ലഭിച്ചിട്ടില്ല. ഈ ബില്ലിൽ ഏതെല്ലാം പള്ളികളും സ്ഥാപനങ്ങളുമാണ് ഭാരതത്തിലെ ആംഗ്ലിക്കൻ സഭയ്ക്ക് നൽകിയതെന്ന വ്യക്തമായ പട്ടികയുണ്ട്.
പ്രസ്തുത വസ്തുവകകൾ 1810 മുതൽ 18 വരെ നിർമിക്കപ്പെട്ട പള്ളികളാണ്. ഈ സ്ഥലങ്ങൾ ബ്രിട്ടീഷ് സർക്കാരിന് സ്വന്തമായതെങ്ങനെയെന്ന ചരിത്രം നാം മറന്നുപോകരുത്. കൊച്ചിയും തിരുവിതാംകൂറും ബ്രിട്ടീഷുകാർ കീഴടക്കിയതല്ല. പ്രസ്തുത പ്രദേശത്തെ രാജാക്കന്മാർ ക്ഷണിച്ചുവരുത്തിയതാണ്. ഫ്രഞ്ച് അധിനിവേശക്കാരുടെ കൂട്ടു പിടിച്ചാണ് ടിപ്പു സുൽത്താൻ കൊച്ചിയും തിരുവിതാംകൂറും ആക്രമിച്ചത്. ഈ ആക്രമണം ടിപ്പുവിന്റെ അനന്തരാവകാശികളിൽനിന്ന് വീണ്ടും ഉണ്ടാകുമെന്നു ഭയന്നിട്ടാണ് കൊച്ചി രാജാവ് ബ്രിട്ടീഷുകാരുമായി കരാർ ഉണ്ടാക്കിയത്. ഇതിന്റെ രേഖകൾ ആർക്കൈവ്സിൽ ലഭ്യമാണ്.
ഇത്തരത്തിൽ ക്ഷണിച്ചുവരുത്തിയപ്പോൾ ബ്രിട്ടീഷ് പട്ടാളക്കാർക്കു താമസിക്കാനും വിശുദ്ധ കുർബാന അർപ്പിക്കാനുമുള്ള പള്ളികളും ഈസ്റ്റ് ഇന്ത്യാ കന്പനി നിർമിച്ചു. ഇന്ന് കന്റോൺമെന്റ് എന്നറിയപ്പെടുന്ന സ്ഥലങ്ങളോടു ചേർന്ന് ഈസ്റ്റ് ഇന്ത്യാ കന്പനി വിലയ്ക്കു വാങ്ങിയതും കരാർ പ്രകാരം സ്വീകരിച്ചതുമായ സ്ഥലങ്ങളിലാണ് പള്ളികൾ പണിതത്. പ്രസ്തുത ലിസ്റ്റിലുള്ള ഒരു സ്ഥാപനമാണ് കണ്ണൂർ പട്ടണത്തിൽ നിലനിൽക്കുന്ന സെന്റ് ജോൺ സിഎസ്ഐ പള്ളി. ഇത് 1810ൽ നിർമിച്ചതാണ്. ഇത്തരത്തിലുള്ള പള്ളികളെക്കുറിച്ചാണ് 1927ൽ ബ്രിട്ടീഷ് സർക്കാർ ലീസിനു കൊടുത്തു എന്ന കള്ളക്കഥ ഇസ്ലാമിക് ‘തീവ്രവാദികൾ’ പ്രചരിപ്പിക്കുന്നത്. ഈ നുണക്കഥകളാണ് ഇടതുപക്ഷം ഏറ്റെടുക്കുകയും ആർഎസ്എസ് ഏറ്റുപാടുകയും ചെയ്യുന്നത്.
ഭാരതത്തിലെ ക്രൈസ്തവ സഭാ വിഭാഗങ്ങളെക്കുറിച്ചുള്ള അജ്ഞതയും പ്രസ്തുത ലേഖനം വെളിപ്പെടുത്തുന്നുണ്ട്. 16-ാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന്റെ ഫലമായി കത്തോലിക്കാ സഭയിൽനിന്നു വേർപിരിഞ്ഞു രൂപം കൊണ്ടതാണ് ആംഗ്ലിക്കന് സഭ. ഇംഗ്ലീഷുകാർ മഹാഭൂരിപക്ഷവും പ്രൊട്ടസ്റ്റന്റു(ആംഗ്ലിക്കന്)കാരായിരുന്നു. ഇന്ത്യയിലെത്തിയ ഇംഗ്ലീഷുകാരും അങ്ങനെതന്നെ. അവർ ഇന്ത്യവിട്ടതിനെത്തുടർന്ന് ആംഗ്ലിക്കന് വിശ്വാസികളായ ഇന്ത്യയിലെ പ്രൊട്ടസ്റ്റന്റ് സഭകളാണ് സ്വാഭാവികമായും അവരുടെ സഭാസ്ഥാപനങ്ങളും വസ്തുവകകളും കൈകാര്യം ചെയ്യുന്നത്. കത്തോലിക്കാ സഭയല്ല.
തോട്ടവിള ക്രിസ്ത്യൻ ഗൂഢാലോചനയോ?
കേരളത്തിൽ ഭൂപരിഷ്കരണം വന്നപ്പോൾ ചില കാർഷികോത്പന്നങ്ങൾ തോട്ടവിളകളായി പ്രഖ്യാപിച്ചത് ക്രിസ്ത്യൻ വിശ്വാസികളെ സംരക്ഷിക്കാനാണെന്ന സിദ്ധാന്തമാണ് മറ്റൊന്ന്. കേരളത്തിലെ പ്രധാന തോട്ടവിളകളാണ് തേയിലയും റബറും. സ്വാതന്ത്ര്യപ്രാപ്തിക്ക് മുന്പ് ഇവയെല്ലാം ബ്രിട്ടീഷ് കന്പനികളുടെ നേതൃത്വത്തിലായിരുന്നു.
കണ്ണൻ ദേവൻ ഹിൽസ് ക്രിസ്തുമത അനുയായികളുടേതല്ല, ടാറ്റയുടേതാണ്. ഹാരിസൺ മലയാളം പ്ലാന്റേഷൻസ് കത്തോലിക്കാ സഭയുടേതല്ല. ഇവയെല്ലാം നിലനിർത്താനാണ് സർക്കാർ പ്രസ്തുത വിളകളെ തോട്ടവിളകളായി പ്രഖ്യാപിച്ചത്. എന്നാൽ, ക്രൈസ്തവസമൂഹം വ്യാപകമായി കൃഷിചെയ്തിരുന്ന നെല്ല്, കുരുമുളക് കൃഷികൾ തോട്ടവിളകളായി പരിഗണിച്ചില്ല. അതിനാൽ ഈ രണ്ട് കൃഷികളും നശിച്ചു. ഒപ്പം, ഈ കൃഷിയിൽ വ്യാപൃതരായിരുന്ന ക്രൈസ്തവരും നായന്മാരും നന്പൂതിരിമാരും തകർന്നു.
പീരുമേട്, കുമളി, ഉടുന്പൻചോല, കട്ടപ്പന, നെടുങ്കണ്ടം പ്രദേശങ്ങളിലേക്ക് കൃഷിചെയ്യാൻ സർക്കാർ പ്രേരിപ്പിച്ചിട്ടാണ് സ്വാതന്ത്ര്യത്തിനുശേഷം ക്രൈസ്തവർ കുടിയേറിയത്. ഇക്കാര്യങ്ങൾ പൊതുസമൂഹം മറന്നുപോയതിനെ ഓർമിച്ചെടുക്കാൻ സഹായിച്ച ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിനും ഇവ ഉപയോഗിച്ച് കലക്കവെള്ളത്തിൽ മീൻപിടിക്കുന്ന ഇസ്ലാമിക തീവ്രവാദികൾക്കും ഇടതു-വലതു രാഷ്ട്രീയ കക്ഷികൾക്കും നന്ദി.
ചർച്ച് ബോർഡ് എന്ന ഉമ്മാക്കി
മുസ്ലിം സമുദായത്തിലെ മതവിദ്യാഭ്യാസ സ്വത്തിനെ നിയന്ത്രിക്കാൻ വഖഫ് ബോർഡും ഹിന്ദുസമുദായത്തിന്റെ മതവിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ ദേവസ്വം ബോർഡും ഉള്ളതുപോലെ ക്രിസ്ത്യൻ മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിന് ചർച്ച് ബോർഡ് മോദി സർക്കാർ നടപ്പിലാക്കുമെന്ന പിപ്പിടിയാണ് മുസ്ലിം തീവ്രവാദികളും അതിനോടു ചേർന്ന് ചില കോൺഗ്രസ് നേതാക്കളും ഉന്നയിക്കുന്നത്. ഇത്തരമൊരു ആവശ്യത്തിന്റെ വക്താക്കൾ സിപിഎം ആണെന്ന് ആദ്യം തിരിച്ചറിയണം. അച്യുതാനന്ദൻ സർക്കാർ നിയമിച്ച നിയമപരിഷ്കാര കമ്മീഷന്റെ നേതൃത്വത്തിൽ സുപ്രീംകോടതി മുന് ജഡ്ജിമാരായ കെ.ടി. തോമസും കൃഷ്ണയ്യരും നിർദേശിച്ച വികല ബില്ലാണ് ചർച്ച് ബിൽ. ഈ ബിൽ ഭരണഘടനാവിരുദ്ധവും തുല്യനീതി എന്ന തത്വത്തിന് നിരക്കാത്തതുമാണ്.
എല്ലാ മുസ്ലിം മതവിദ്യാഭ്യാസ സ്ഥാപനങ്ങളും വഖഫ് ബോർഡിന്റെ കീഴിലാണോ? ഉദാഹരണമായി, കേരളത്തിലെ ഫാറൂഖ് കോളജ് വഖഫിനു കീഴിലാണോ? ദൈവത്തിനു സമർപ്പിക്കപ്പെട്ട വസ്തുവിന് ഭൂമിയിൽ അവകാശികളില്ല. അവകാശികളില്ലാത്ത മുസ്ലിം മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമാണ് വഖഫ് ബോർഡിനു കീഴിലുള്ളത്. 90 ശതമാനം മുസ്ലിം മതവിദ്യാഭ്യാസ സ്ഥാപനങ്ങളും വഖഫ് ബോർഡിനു കീഴിലല്ല. അവ സ്വകാര്യ ട്രസ്റ്റുകളുടെയോ വ്യക്തികളുടെയോ കീഴിലാണ്.
അതുപോലെ, എല്ലാ ഹിന്ദുമത വിദ്യാഭ്യാസ സ്ഥാപനങ്ങളും ദേവസ്വം ബോർഡിനു കീഴിലല്ല. എൻഎസ്എസിന്റെ സ്ഥാപനങ്ങൾ ദേവസ്വം ബോർഡിന്റെ കീഴിലാണോ? എസ്എൻഡിപിയുടെ സ്ഥാപനങ്ങൾ ദേവസ്വം ബോർഡിന്റെ കീഴിലാണോ? അവകാശികൾ ഇല്ലാത്ത ഹൈന്ദവ ക്ഷേത്രങ്ങളാണ് ദേവസ്വം ബോർഡിനു കീഴിലായത്. ഒരുലക്ഷം കോടിയുടെ ആസ്തിയുള്ള തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ കുടുംബ ട്രസ്റ്റിന്റേതാണ്. പ്രസ്തുത പണമുണ്ടെങ്കിൽ ഭാരതത്തിലെ എല്ലാ പഞ്ചായത്തിലും സ്കൂളുകളും ആശുപത്രികളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പടുത്തുയർത്താമെന്ന് പലരും ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാൽ, ആർഎസ്എസോ ബിജെപിയോ സിപിഎമ്മോ കോൺഗ്രസോ അത്തരമൊരു കാര്യം ആവശ്യപ്പെടുമോ?
അതിനു പകരം, നേർച്ചപ്പണം സ്വർണവും രത്നങ്ങളുമായി കുഴിച്ചിടാതെ പൊതുനന്മ വളർത്തുന്ന സ്ഥാപനങ്ങളാക്കി മാറ്റിയതാണ് ക്രൈസ്തവർ ഭാരതത്തിനു ചെയ്ത തിന്മയെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ക്രൈസ്തവർ തയാറാണ്. ഇന്ത്യൻ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യമല്ലാതെ മറ്റൊന്നും തങ്ങൾക്കു വേണ്ടാ എന്നു പറയാൻ ഓരോ ക്രൈസ്തവനും ധൈര്യമുണ്ട്. നുണകൾ പ്രചരിപ്പിച്ച് ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് ശ്രമമെങ്കിൽ അതിൽ ഭയപ്പെടുന്നവരല്ല ക്രൈസ്തവസമൂഹം.
അവകാശികൾ ഇല്ലാത്ത ഭൂമി ക്രൈസ്തവർക്കില്ല. തങ്ങളുടെ കൈവശമുള്ളത് പിടിയരി പിടിച്ചും കല്ലു ചുമന്നും നേർച്ചപ്പണം സ്വരൂപിച്ചും കെട്ടിപ്പടുത്തതും ഭാരതത്തിലെ ജനങ്ങൾക്കു പൊതുനന്മ സൃഷ്ടിക്കാനുതകുന്നതുമായ സ്ഥാപനങ്ങളാണ്. ഇതാണ് ക്രൈസ്തവരുടെ സ്വത്വം, ഇതാണ് ക്രൈസ്തവരുടെ ചരിത്രം, ഇതാണ് ക്രൈസ്തവരുടെ ആത്മാഭിമാനം. ഭാരതത്തെ പടുത്തുയർത്തുന്നതിൽ ക്രൈസ്തവർ വഹിച്ച പങ്കാണ് ദുഷ്ടലാക്കോടെയാണെങ്കിലും ഓർഗനൈസർ പുറത്തുവിട്ടത്.
കടപ്പാട്: ദീപിക