വഖഫ് ആക്ടും കത്തോലിക്ക സഭയും
അഡ്വ. ഫാ. ജോർജ് തെക്കേക്കര
വഖഫ് ആക്ടിന്റെ ഭേദഗതികളെ കത്തോലിക്ക സഭ സ്വാഗതം ചെയ്യുന്നു എന്നത് മുസ്ലിം സമുദായത്തിൽ വ്യത്യസ്ത പ്രതികരണങ്ങൾ ഉണ്ടാക്കുന്നുണ്ട്. വഖഫ് ആക്ട് ഭേദഗതി ചെയ്യപ്പെടേണ്ടവയാണ് എന്ന നിലപാട് കത്തോലിക്ക സഭയ്ക്കുണ്ട് എന്നതിൽ തർക്കമില്ല. അതിന് മതപരമായ കാരണങ്ങളല്ല ഉള്ളത്.
അതായത്, ഏതെങ്കിലും സമുദായത്തിനെതിരായി സംഘപരിവാറിനോടോ ബിജെപിയോടോ കൈകോർക്കുന്ന നിലപാട് കത്തോലിക്ക സഭ ഒരിക്കലും പുലർത്തിയിട്ടില്ല. മറിച്ച്, നിലവിലുള്ള സിവിൽ നിയമങ്ങൾ സാമാന്യ ജനത്തിന് നൽകുന്ന പരിരക്ഷയെപ്പോലും നിഷ്പ്രഭമാക്കുന്ന രീതിയിലുള്ള നിയമങ്ങൾ ഭരണഘടനാവിരുദ്ധമാണെന്നു മനസിലാക്കി പ്രതിരോധിക്കാനുള്ള ശ്രമമാണ് വഖഫ് വിഷയത്തിൽ കത്തോലിക്ക സഭയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.
മുനമ്പം വിഷയവും വഖഫ് ഭേദഗതിയും തമ്മിൽ ബന്ധമില്ല എന്ന് ആരൊക്കെ പറഞ്ഞാലും മുനമ്പം വിഷയം നിലവിലുള്ള വഖഫ് നിയമത്തെ വിലയിരുത്തുന്നതിനുള്ള അളവുകോലായി മാറി എന്നത് ശ്രദ്ധേയമാണ്. സമീപകാലത്ത് വ്യക്തികളും സമൂഹങ്ങളും സർക്കാർ സ്ഥാപനങ്ങൾപോലും നേരിട്ട കുടിയിറക്കൽ ഭീഷണിക്കു കാരണം ഭരണഘടനാവിരുദ്ധമായ നിയമനിർമാണമാണെങ്കിൽ ഒരു ഭേദഗതിയിലൂടെ അത് തിരുത്തുന്നതിൽ എന്താണു കുഴപ്പം? വഖഫ് നിയമത്തെ മുഴുവൻ തച്ചുടയ്ക്കണം എന്നൊന്നും കത്തോലിക്ക സഭ നിലപാടെടുത്തിട്ടില്ല.
എന്നാൽ, ഈ നിയമത്തിൽ വ്യക്തികളുടെ അവകാശങ്ങളെ ഹനിക്കാൻ ഇടയാക്കുന്ന വ്യവസ്ഥകൾ ഉണ്ടെങ്കിൽ അവയെ ഇല്ലാതാക്കുകയോ അവയ്ക്ക് ഉചിതമായ മാറ്റങ്ങൾ വരുത്തുകയോ ചെയ്യുക എന്ന ഏതൊരു പൗരന്റെയും ആവശ്യമാണ് സഭാ വക്താക്കളിലൂടെ ഉന്നയിക്കപ്പെട്ടത്.
ഇവിടെ പൗരൻ എന്ന് പറയുമ്പോൾ ഏതെങ്കിലും ഒരു സമുദായത്തിലെ മാത്രം എന്ന് ഉദ്ദേശിച്ചിട്ടില്ല. വർത്തമാനകേരളത്തിന്റെ അനുഭവങ്ങൾ ഇത് വേണ്ടവിധം മനസിലാക്കിത്തരുന്നു എന്നുതന്നെയാണു കരുതുന്നത്. അതായത്, ഏതൊരു പൗരന്റെയും വസ്തുവകകൾ വഖഫ് നിയമത്തിന്റെ പരിധിയിലാണെന്ന് അവകാശപ്പെടാൻ പറ്റുന്ന പഴുത് ഈ നിയമത്തിൽ ഉണ്ട്.
അതുപോലെതന്നെ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കോ മതപരമായ കാര്യങ്ങൾക്കോ ആയി ഒരാൾ സ്വന്തം ഉടമസ്ഥതയിലുള്ള വസ്തു സ്വമനസാ നൽകുന്നതിന് ആർക്കും തടസം ഉന്നയിക്കാനാവില്ല. എന്നാൽ, മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വസ്തു വഖഫ് ആണെന്ന് അവകാശവാദം ഉന്നയിക്കാൻ ഒരു നിയമം ആരെയെങ്കിലും ശക്തിപ്പെടുത്തുന്നുണ്ടെങ്കിൽ അതിന്റെ നിയമസാധുത ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്.
നിലവിലുള്ള വഖഫ് നിയമത്തിൽ കാണുന്ന ഉപയോഗത്താലുള്ള വഖഫും മുസ്ലിം അല്ലെങ്കിലും ആർക്കു വേണമെങ്കിലും ഒരു വസ്തു വഖഫ് ആയി പ്രഖ്യാപിക്കാം എന്ന വ്യവസ്ഥയും ഒരു വസ്തു വഖഫ് ആണോ എന്നു തീരുമാനിക്കാനുള്ള വഖഫ് ബോർഡിന്റെ പരിധിയില്ലാത്ത അധികാരവും നിലവിലുള്ള സിവിൽ നിയമം അനുസരിച്ച് സ്വന്തം ഉടമസ്ഥതയുടെ തെളിവ് ഹാജരാക്കിയാലും വഖഫ് നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് അവയെ മറികടക്കാം എന്നതും, വഖഫ് ട്രൈബ്യൂണൽ നൽകുന്ന വിധി അന്തിമമാണെന്നതും സാധാരണ പൗരനെ ഭയപ്പെടുത്തുന്നു.
സർക്കാരിന്റെ വസ്തുവകകൾപോലും ഇപ്രകാരം നഷ്ടപ്പെടുന്നു എന്നു പറയുമ്പോൾ സാധാരണ പൗരന്റെ കാര്യം പറയേണ്ടതില്ലല്ലോ. ഭാരതത്തിലെ സാധാരണ പൗരന് ഇതുമൂലം ഉണ്ടായിട്ടുള്ള ഭയം ദൂരീകരിക്കേണ്ടത് നിഷ്പക്ഷ നിലപാടുകളുള്ള സർക്കാർ പുലർത്തേണ്ട കടമയാണ്.
ബിജെപി സർക്കാരിന്റെ നിലപാടുകൾ പക്ഷപാതപരമാണോ നിഷ്പക്ഷമാണോ എന്ന വിലയിരുത്തലുകൾക്കപ്പുറം അവർ കൊണ്ടുവന്ന ചില ഭേദഗതികളെ അംഗീകരിക്കുന്നത്, അത് മേൽപ്പറഞ്ഞ ഭയത്തെ ദൂരീകരിക്കാൻ പര്യാപ്തമാണ് എന്നതിനാലാണ്.
കത്തോലിക്ക സഭയുടെ ആസ്തിയും പ്രവർത്തനങ്ങളും
അടുത്തിടെ ഒരു സാമുദായിക പത്രത്തിൽ അച്ചടിച്ചു വന്ന ലേഖനത്തിൽ രചയിതാവ് കത്തോലിക്ക സഭയുടെ ആസ്തിയുടെ അളവ് പരാമർശിച്ചു കണ്ടു. ഭാരതത്തിൽ രണ്ടു ശതമാനത്തിൽ താഴെ മാത്രം വരുന്ന ക്രൈസ്തവ സമൂഹത്തിന്റെ ഒരു വിഭാഗം മാത്രമാണ് കത്തോലിക്ക സഭ എന്നത് അറിഞ്ഞുതന്നെയാകണം കത്തോലിക്ക സഭയെ മാത്രം പ്രതിസ്ഥാനത്ത് നിർത്തി ലേഖകൻ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. സഭയുടെ ആസ്തികൾ നിയന്ത്രിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഒരു ബോർഡ് ഉണ്ടാക്കണമെന്ന നിർദേശം മദ്രാസ് ഹൈക്കോടതിയുടെ ഒരു പരാമർശത്തെ അടിസ്ഥാനമാക്കി മുന്നോട്ടുവയ്ക്കുന്നതും കത്തോലിക്ക സഭയെ വരുതിയിൽ നിർത്തണം എന്ന ഉദ്ദേശ്യത്തോടുകൂടി മാത്രമാണ് എന്നു തോന്നുന്നു.
ഭാരതത്തിലെ ക്രൈസ്തവ സഭകൾ
ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തിൽ കത്തോലിക്ക സഭയും പാശ്ചാത്യ പൗരസ്ത്യ സഭകൾ ഉൾപ്പെടുന്ന അകത്തോലിക്ക സഭകളുമുണ്ട്. കത്തോലിക്ക സഭയിൽ മൂന്ന് വിഭാഗങ്ങളാണുള്ളത്. ലത്തീൻ സഭയെ കൂടാതെ പൗരസ്ത്യ സഭകളായ സീറോ മലബാർ സഭയും സീറോ മലങ്കര സഭയും.
സഭയുടെ ആസ്തി കൊളോണിയൽ ഭരണകാലത്ത് ചാർത്തിക്കിട്ടിയ ആനുകൂല്യങ്ങൾ ആണെന്ന് പറയുന്നവർ ഈ കാലഘട്ടത്തിൽ വിദേശ മിഷനറിമാർ അവരുടെ നാടുകളിൽനിന്നു പണം കൊണ്ടുവന്ന് ഇവിടെയുള്ളവരുടെ വിദ്യാഭ്യാസപരവും സാംസ്കാരികവും സാമൂഹികവുമായ ഉന്നമനത്തിനായി ശ്രമിച്ചു എന്നത് മറന്നുപോകുകയാണ്. 1817ൽ കോൽക്കത്തയിലെ പ്രസിഡൻസി കോളജ് ആരംഭിക്കുന്നത് ക്രിസ്ത്യൻ മിഷനറി സൊസൈറ്റി ആണ്. 1817ലാണ് കോട്ടയത്തെ സിഎംഎസ് കോളജ് ആരംഭിക്കുന്നത്. 1860 മുതലുള്ള കാലങ്ങളിൽ മിഷനറിമാർ കൽക്കട്ട, മുംബൈ, ബാംഗളൂർ, ചെന്നൈ, റാഞ്ചി തുടങ്ങി പല സ്ഥലങ്ങളിലും വിവിധ കോളജുകൾ സ്ഥാപിച്ചു. അതുപോലെതന്നെ മറ്റ് പല മിഷനറി സമൂഹങ്ങളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുക വഴി ഗുണമേന്മയുള്ള വിദ്യാഭ്യാസം ഭാരതത്തിലെ സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കി.
ആതുരശുശ്രൂഷാ രംഗത്തും മിഷനറിമാർ കാര്യമായ സംഭാവനകൾ നൽകി. എല്ലാവർക്കും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 1885ൽ ഡൽഹി സെന്റ് സ്റ്റീഫൻസ് ഹോസ്പിറ്റലും 1894ൽ ലുധിയാനയിലെ ക്രിസ്റ്റ്യന് മെഡിക്കൽ കോളജും 1900ൽ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജും തുടങ്ങിയത് വിദേശ മിഷനറിമാരാണ്. തുടർന്നും, ഭാരതത്തിനകത്തും പുറത്തുനിന്നുമുള്ള സുമനസുകളുടെ സഹായത്താൽ ചെലവു കുറഞ്ഞ ചികിത്സയും വൈദ്യശാസ്ത്ര പഠനവും സാധ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ബാംഗളൂർ സെന്റ് ജോൺസ് മെഡിക്കൽ കോളജ് പോലുള്ള സ്ഥാപനങ്ങൾ പടുത്തുയർത്തുന്നതിന് ക്രൈസ്തവസഭ മുൻകൈ എടുത്തിട്ടുണ്ട്. നഴ്സിംഗ് പരിശീലനം നൽകി ഭാരതീയ യുവതികളെ ആതുരശുശ്രൂഷാരംഗത്തേക്കു കൊണ്ടുവരുന്നതിന് യൂറോപ്യന് കത്തോലിക്കാ കന്യാസ്ത്രീകളെ രാഷ്ട്രീയ നേതൃത്വം ക്ഷണിച്ചുകൊണ്ടുവന്നതിന്റെ കഥ ചരിത്രത്താളുകളിലുണ്ട്; അതുപോലെ മികച്ച സ്കൂൾ വിദ്യാഭ്യാസം നൽകുന്നതിനും. ഇതുപോലെ പൊതുജന ക്ഷേമപരമായ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി പ്രവർത്തിച്ചതിന്റെ ഫലമായി ഉണ്ടായിട്ടുള്ള സ്ഥാപനങ്ങളാണ് കത്തോലിക്ക സഭ ഉൾപ്പെടെയുള്ള സഭകളുടെ ആസ്തിയായി പരിഗണിക്കപ്പെടുന്നത്. ഈ കാലഘട്ടങ്ങളിൽ സഭയ്ക്ക് എന്തെങ്കിലും പ്രിവിലേജുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ അത് അത്രയും പൊതുസമൂഹത്തിനുവേണ്ടി ചെലവഴിച്ച ചരിത്രമേ ഉള്ളൂ. എന്നാൽ, വഖഫ് ബോർഡുകൾ വഖഫ് നിയമത്തിന്റെ പേരിൽ ഒരു രേഖയും കൂടാതെ കൈക്കലാക്കിയ വസ്തുവകകൾ ഏതൊക്കെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ട് എന്നു ചിന്തിക്കുന്നത് നല്ലതാണ്.
കത്തോലിക്ക സഭയുടെ വസ്തുവകകളും കാനൻ നിയമവും
കത്തോലിക്ക സഭയുടെ കാനൻ നിയമപ്രകാരം ലോകത്ത് എവിടെയും ഉള്ള സഭയുടെ വസ്തുവകകളുടെ പരമമായ ഭരണാധികാരിയും സംരക്ഷകനും റോമിലെ മാർപാപ്പയാണ്. എന്നാൽ, മാർപാപ്പയുടെ അധികാരത്തിൻകീഴിൽ വസ്തുവകകളുടെ ഉടമസ്ഥാവകാശം, അത് നിയമപരമായി ആർജിച്ച നൈയാമിക വ്യക്തികൾക്കായിരിക്കും. മാത്രവുമല്ല, ഈ വസ്തുവകകളുടെ ഭരണനിർവഹണത്തിൽ അതാത് സ്ഥലങ്ങളിലെ സിവിൽ നിയമങ്ങൾ പാലിക്കണമെന്നും കാനൻ നിയമം അനുശാസിക്കുന്നു.
വസ്തുവകകളുമായി ബന്ധപ്പെട്ട കരാറുകളിലും രാജ്യത്തെ സിവിൽ നിയമങ്ങളാണ് പാലിക്കേണ്ടതെന്ന് പൗരസ്ത്യ കാനൻ നിയമം കാനോന 1034 നിഷ്കർഷിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, ഭാരതത്തിലെ കത്തോലിക്ക സഭകളുടെ വസ്തുവകകളുടെ ഉടമസ്ഥാവകാശം റോമിലെ മാർപാപ്പയ്ക്ക് തീറെഴുതി കൊടുത്തിട്ടില്ല. സഭയുടെ വസ്തുവകകളൂടെ ഭരണം വേണ്ടവിധം നിർവഹിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാനുള്ള ഒരു നിയന്ത്രണോപാധി എന്ന നിലയിലാണ് കാനൻ നിയമത്തിൽ മാർപാപ്പയുടെ പരമാധികാരം നിർണയിക്കപ്പെട്ടിരിക്കുന്നത്.
മാർപാപ്പയുടെ കീഴിൽ ലത്തീൻ സഭയിൽ മെത്രാന്മാരും അവരുടെ സംഘങ്ങളും മറ്റു സമിതികളോടു ചേർന്ന് ഇടവകകളുടെയും രൂപതകളുടെയും വസ്തുവകകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നു. പൗരസ്ത്യ സഭകളിൽ പ്രത്യേകിച്ച്, പാത്രിയാർക്കൽ, മേജർ ആർക്കി എപ്പിസ്കോപ്പൽ സഭകളിൽ, പാത്രിയർക്കീസിന്റെ/മേജർ ആർച്ച്ബിഷപ്പിന്റെ നേതൃത്വത്തിലുള്ള മെത്രാൻമാരുടെ സിനഡും ഓരോ രൂപതയുടെയും കാര്യത്തിൽ മെത്രാന്മാരും ക്രിസ്തീയ വിശ്വാസികൾ ഉൾപ്പെടുന്ന സമിതികളോടു ചേർന്ന് ഈ ചുമതല നിർവഹിക്കുന്നു.
സീറോമലബാർ, സീറോമലങ്കര സഭകൾക്കും ലത്തീൻ സഭയ്ക്കും വസ്തുവകകളുടെ കൈകാര്യം സംബന്ധിച്ച് പ്രത്യേക നിയമങ്ങളും സംവിധാനങ്ങളുമുണ്ട്.
ഉദാഹരണത്തിന് സീറോ മലബാർ, സീറോ മലങ്കര സഭകളിൽ ഇടവക തലത്തിൽ വസ്തുവകകളുമായി ബന്ധപ്പെട്ട കരാറിൽ ഏർപ്പെടുന്നതിനും വസ്തുവകകളുടെ കൈമാറ്റം, വാങ്ങൽ, വിൽപ്പന തുടങ്ങിയവ സംബന്ധിച്ചും തീരുമാനങ്ങൾ എടുക്കുമ്പോൾ ഇടവക പൊതുയോഗത്തിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. അതിനും പുറമേ പ്രധാന തീരുമാനങ്ങൾക്ക് രൂപതാമെത്രാന്റെ അനുമതിയും വാങ്ങിയിരിക്കണം. മാത്രവുമല്ല, ഇടവകയുടെയും രൂപതയുടെയും സഭയുടെതന്നെയും വസ്തുവകകൾ ഒരു നിശ്ചിത വിലയിൽ കൂടുതലുള്ളതാണെങ്കിൽ അവയുടെ ക്രയവിക്രയങ്ങൾക്ക് മേജർ ആർച്ച് ബിഷപ്പിന്റെയും തുകയുടെ പരിധി അനുസരിച്ച് പെർമനന്റ് സിനഡിന്റെയോ മെത്രാൻ സിനഡിന്റെയോ അനുമതി/ അപ്പസ്തോലിക സിംഹാസനത്തിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. എന്നുവച്ചാൽ, വിവിധ തലങ്ങളിലുള്ള ചെക്സ് ആൻഡ് ബാലൻസസ് സംവിധാനം ഈ വസ്തുവകകളുടെ ഭരണനിർവഹണവും ക്രയവിക്രയവും സംബന്ധിച്ച് സഭാ നിയമത്തിൽ നിലനിൽക്കുന്നു. അതിനും പുറമേ സിവിൽ നിയമങ്ങൾ പാലിച്ചുകൊണ്ടുമാത്രമേ ഇവ സാധ്യമാകൂ എന്നതും ഈ വസ്തുവകകളുടെ ഭരണനിർവഹണം സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് സഹായകമാണ്. ഇതുപോലെ വ്യക്തവും കാര്യക്ഷമവുമായ നിയമങ്ങൾ കത്തോലിക്ക സഭയിൽ ഉള്ളതുകൊണ്ട് സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ സിവിൽ നിയമത്തിന് ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു.
വഖഫ് ബോർഡും ദേവസ്വം ബോർഡും
വഖഫ് ബോർഡും ദേവസ്വം ബോർഡും പോലുള്ള സംവിധാനങ്ങൾ ഉണ്ടായ സാഹചര്യം മറ്റൊന്നാണ്. ഒരുകാലത്ത് മുസ്ലിം, ഹൈന്ദവ ഭരണാധികാരികളുടെ ഭരണത്തിൻകീഴിലായിരുന്ന വസ്തുവകകളാണു പിന്നീട് വഖഫ് ബോർഡും ദേവസ്വം ബോർഡും സ്ഥാപിച്ച് അവയുടെ കീഴിലാക്കിയത്. ഈ വസ്തുവകകളുടെ സംരക്ഷണത്തിന് വർഷംതോറും സർക്കാരുകൾ പൊതുഖജനാവിൽനിന്ന് നല്ലൊരു തുക മുടക്കുന്നുണ്ട് എന്നതും പ്രസ്താവ്യമാണ്.
മുസ്ലിം സാമ്രാജ്യങ്ങളിലെ തുടക്കകാലത്ത് വഖഫ് സ്ഥാപനങ്ങൾ ഭരണാധികാരികളുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്നതിനുള്ള തെളിവുകൾ വിവിധ ചരിത്രങ്ങളിൽനിന്നു ലഭ്യമാണ്. മധ്യേഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ വഖഫ് നിലനിന്നത് മതപരവും പൊതുതാത്പര്യമുള്ളതുമായ ലക്ഷ്യങ്ങൾക്കായി രാജാക്കന്മാരും ഖലീഫമാരും സ്ഥലങ്ങൾ, സ്വത്തുക്കൾ എന്നിവ സംഭാവന ചെയ്തതിലൂടെയായിരുന്നു. ഈ വഖഫുകളുടെ സംരക്ഷണവും മാനേജ്മെന്റും ഭരണാധികാരികൾക്കു കീഴിൽ നിയമിച്ച നാസിർമാർക്കും കാദിമാർക്കും ഏൽപ്പിച്ചു. ഇന്ത്യയിലും ഡൽഹി സുൽത്താനേറ്റ് മുതൽ മുഗൾ കാലം വരെ വഖഫ് ഒരു സജീവ സ്ഥാപനമായിരുന്നു. സാധാരണക്കാരുടെ സാമൂഹിക-ആധ്യാത്മിക ഉന്നമനത്തിനുവേണ്ടി വഖഫ് സ്ഥാപിക്കാൻ ഭരണാധികാരികൾ പ്രോത്സാഹനം നൽകിയിരുന്നു. അതിനാൽ, ഈ സങ്കേതങ്ങൾ അവരവരുടെ ഭൂപ്രദേശങ്ങളിൽ സമ്പദ്വ്യവസ്ഥയിൽ പ്രാധാന്യമുള്ള ഭാഗങ്ങളായി മാറുകയും ചെയ്തു.
ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇപ്പോൾ ഇന്ത്യയിലുടനീളം 8.7 ലക്ഷം സ്വത്തുക്കളും 9.4 ലക്ഷം ഏക്കർ ഭൂമിയും വഖഫ് ബോർഡിന്റെ നിയന്ത്രണത്തിലുണ്ട്. ഈ സ്വത്തുക്കളുടെ മൂല്യം ഏകദേശം 1.2 ലക്ഷം കോടി രൂപയാണ്. ലോകത്തിൽ ഏറ്റവും വലിയ വഖഫ് സ്വത്ത് കൈവശമുള്ളത് ഇന്ത്യയിലാണെന്നും ആഭ്യന്തര സേനയും ഇന്ത്യൻ റെയിൽവെയും കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഭൂമി കൈവശം വച്ചിരിക്കുന്നത് വഖഫ് ബോർഡുകളാണെന്നും ന്യൂനപക്ഷ മന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു. ഔദ്യോഗിക കണക്കുകൾ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ കത്തോലിക്കാ സഭയ്ക്ക് ഭാരതത്തിലെ പട്ടണങ്ങളിൽ മാത്രമുള്ള സമ്പത്തിന്റെ അത്രതന്നെ വഖഫ് ബോർഡിന് ഇന്ത്യ മുഴുവനും എടുത്താലും ഇല്ല എന്നു കള്ളപ്രചാരണം നടത്തുന്നവരുടെ ഗൂഢലക്ഷ്യങ്ങൾ മറനീക്കി മനസിലാക്കേണ്ടതുണ്ട്.
സാമ്പത്തിക സഹായങ്ങൾ
വഖഫ് ബോർഡുകൾക്കും ദേവസ്വം ബോർഡുകൾക്കും സർക്കാർ സാമ്പത്തികസഹായങ്ങൾ നൽകിവരുന്നുണ്ട്. 2009ൽ ആരംഭിച്ച വഖഫ് പ്രോപ്പർട്ടീസ് ഡെവലപ്മെന്റ് സ്കീം വഴി കേന്ദ്രസർക്കാർ വ്യത്യസ്ത സംസ്ഥാനങ്ങളിലെ വഖഫ് ഭൂമികളിൽ സ്കൂളുകൾ, ആശുപത്രികൾ, സാമൂഹിക കേന്ദ്രങ്ങൾ എന്നിവ നിർമിക്കാനും പരിപാലിക്കാനും സാമ്പത്തികസഹായം നൽകുന്നു. ഉദാഹരണത്തിന്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ചെറുകിട ഹോസ്റ്റലുകൾക്കും ആരോഗ്യമേഖലകളിലും ഈ പദ്ധതിയുടെ ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്.
2009-2010 കാലയളവിൽ കേരളത്തിൽ വഖഫ് ബോർഡ് ചെയർമാനും അംഗങ്ങളും നടത്തിയ ഇടപെടലിന്റെ ഫലമായി സർക്കാർ സാമൂഹ്യക്ഷേമ സ്കീമിന്റെ പ്രത്യേക ഗ്രാന്റ് പ്രതിവർഷം 50 ലക്ഷം രൂപയിൽനിന്ന് ഒരു കോടി രൂപയായി വർധിപ്പിക്കാൻ തീരുമാനിക്കുകയുണ്ടായി. വഖഫ് ബോർഡുകൾ വഴി അല്ലാതെയും കേരളത്തിൽ ഇമാമുകൾക്കും മദ്രസ അധ്യാപകർക്കും സാമ്പത്തികസഹായവും മാസവരി സ്റ്റൈപ്പന്റുകളും നൽകുന്ന സർക്കാർ ക്ഷേമപദ്ധതികൾ വേറെയുമുണ്ട്.
കേരള ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിന്റെ വ്യാപകമായ പിന്തുണ ഏറ്റവുമധികം ലഭിക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ്. 1950ലെ കേരള ദേവസ്വം ആക്ട് പ്രകാരം ദേവസ്വങ്ങൾക്ക് സർക്കാർ ഫണ്ട് ലഭിക്കുന്നു. ഭരണഘടനയിൽ 1956ൽ കൂട്ടിച്ചേർത്ത ആർട്ടിക്കിൾ 290 എ പ്രകാരം കേരളത്തിലെ ട്രാവൻകൂർ ദേവസ്വം ഫണ്ടിലേക്ക് പ്രതിവർഷം 46.5 ലക്ഷം രൂപയും തമിഴ്നാട്ടിലെ ദേവസ്വം ഫണ്ടിലേക്ക് 13.5 ലക്ഷം രൂപയും നൽകേണ്ടതുണ്ട്. ശബരിമല ക്ഷേത്രം വികസനത്തിനായി 2018ൽ മാത്രം 100 കോടി രൂപ സർക്കാർ അനുവദിച്ചു. 2023-24 സംസ്ഥാന ബജറ്റിൽ ദേവസ്വങ്ങൾക്കായി 100 കോടി രൂപ വികസനഫണ്ടായി വകയിരുത്തി. ചരിത്രപ്രധാനമായ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും ഈ ഫണ്ട് ഉപയോഗിക്കുന്നു.
കൂടാതെ, ദേവസ്വം ബോർഡുകൾക്ക് സ്കൂളുകളും ആരോഗ്യകേന്ദ്രങ്ങളും ആരംഭിക്കാൻ സർക്കാർ സഹായം ലഭിക്കുന്നുണ്ട്. കോർപറേറ്റ് സോഷ്യൽ റസ്പോൺസിബിലിറ്റി ഫണ്ടുകൾ, മൾട്ടി സെക്ടറൽ ഡെവലപ്മെന്റ് പ്രോഗ്രാം എന്നിവയും ഈ ബോർഡുകൾക്ക് മുഖ്യ വരുമാനസ്രോതസുകളാണ്. കേരളത്തിലെ തീർഥാടന ടൂറിസത്തിൽനിന്നു ലഭിക്കുന്ന വരുമാനം ദേവസ്വങ്ങൾക്കുള്ള സാമ്പത്തിക പിന്തുണയ്ക്കും പ്രോജക്ടുകൾക്കും ഉപയോഗപ്പെടുത്തുന്നു.
സർക്കാർ വകയിരുത്തലുകളും ടൂറിസം വരുമാനവും ചേർന്ന് മതസ്വത്തുക്കളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും നിർണായക പങ്ക് വഹിക്കുന്നു. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ ക്രൈസ്തവസമൂഹത്തിന്റെ വസ്തുവകകൾകൂടി ഒരു ബോർഡ് ഉണ്ടാക്കി സർക്കാർ നിയന്ത്രണത്തിലാക്കണം എന്നു പറയുന്നതിന്റെ സാംഗത്യം മനസിലാകുന്നില്ല. സർക്കാരിൽനിന്നു പ്രത്യേക ആനുകൂല്യങ്ങളൊന്നും പറ്റാതെ സ്വന്തം സമുദായത്തിന്റെ നിർലോപമായ സംഭാവനകളും പരിശ്രമങ്ങളുംകൊണ്ടു വളർത്തിയെടുത്ത പ്രസ്ഥാനങ്ങളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നിയമങ്ങൾ സഭയിൽ ഉണ്ടെന്നിരിക്കെ പ്രത്യേക ബോർഡുകൾ സ്ഥാപിക്കണമെന്ന് മറ്റുള്ളവർ നിഷ്കർഷിക്കുന്നത് എന്തിനാണ്? അഥവാ അങ്ങനെ പ്രത്യേക ബോർഡുകൾ സ്ഥാപിച്ച് സഭാസ്ഥാപനങ്ങളെ അതിന്റെ കീഴിലാക്കി മറ്റു സമുദായങ്ങൾക്ക് നൽകുന്നതുപോലെ സഭയ്ക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ? എന്നാൽ, ഇതിനുമുമ്പ് കേരളത്തിൽ ചർച്ച് ആക്ടുകൾ അവതരിപ്പിച്ചപ്പോൾ ഇപ്രകാരം പ്രത്യേക ആനുകൂല്യങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന കാര്യം മറക്കാനാവില്ല.
മാർപാപ്പയുടെ പരമാധികാരവും ഭാരതത്തിന്റെ അഖണ്ഡതയും
ആഗോള കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയെ അപ്പസ്തോലസംഘത്തിന്റെ തലവനായിരുന്ന പത്രോസിന്റെ പിൻഗാമിയായും മെത്രാന്മാരെ അപ്പസ്തോലന്മാരുടെ പിൻഗാമികളായുമാണു പരിഗണിക്കുന്നത്. മാർപാപ്പ റോമിലെ മെത്രാനും ലത്തീൻ സഭയുടെ പരമാധ്യക്ഷനുമാണ്. ശിഷ്യന്മാരുടെ പിൻഗാമികൾ എന്ന നിലയിൽ മാർപാപ്പയ്ക്കും മാർപാപ്പ തലവനായുള്ള മെത്രാൻ സംഘത്തിനും സഭയെ നയിക്കുന്നതിനും പഠിപ്പിക്കുന്നതിനും വിശുദ്ധീകരിക്കുന്നതിനുമായി ക്രിസ്തുവിൽനിന്ന് പരമാധികാരം ലഭിച്ചിരിക്കുന്നു എന്നാണു കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. ഈ ശ്ലൈഹിക കൂട്ടായ്മയാണു ലോകമെങ്ങുമുള്ള കത്തോലിക്കാ സഭകളെ ഒന്നിപ്പിച്ചു നിർത്തുന്നത്. ക്രിസ്തുവിന്റെ നിശ്ചയപ്രകാരം പത്രോസും മറ്റ് അപ്പസ്തോലന്മാരും ഒരു സംഘമായി നിലകൊണ്ടതുപോലെ പത്രോസിന്റെ പിൻഗാമിയായ റോമാ മെത്രാനും അപ്പസ്തോലന്മാരുടെ പിൻഗാമികളായ മെത്രാന്മാരും ഒരു സംഘമായി പ്രവർത്തിക്കുന്നു. ഇങ്ങനെ പ്രവർത്തിക്കുമ്പോൾ മാർപാപ്പയോടൊപ്പം മെത്രാൻസംഘത്തിന് സഭയുടെ മേലുള്ള പരമാധികാരം വിനിയോഗിക്കപ്പെടുന്ന ഒരു അവസരമാണ് സാർവത്രിക സൂനഹദോസ്. ഇവിടെ പരമോന്നത അധികാരം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ലോകമെങ്ങുമുള്ള ഭരണാധികാരികളുടെ മേൽ അധികാരമുണ്ട് എന്നാണോ? തീർച്ചയായും അല്ല. സഭയിലെ പരമാധികാരം സഭാംഗങ്ങളുടെ മേൽ മാത്രമുള്ളതാണ്. മെത്രാൻസംഘത്തിന്റെ തലവൻ, ക്രിസ്തുവിന്റെ വികാരി, സാർവത്രിക സഭയുടെ ഇടയൻ എന്നീ നിലകളിൽ റോമിലെ മെത്രാനായ മാർപാപ്പയ്ക്ക്, ഒരു മെത്രാന് സ്വന്തം രൂപതയിലെ വിശ്വാസികളുടെമേൽ നേരിട്ട് അധികാരം ഉള്ളതുപോലെ, എല്ലാ കത്തോലിക്കാ വിശ്വാസികളുടെയുംമേൽ നേരിട്ട് അധികാരമുണ്ട്. ഇതേ അധികാരം മാർപാപ്പയോടൊപ്പം മെത്രാൻസംഘത്തിലും നിക്ഷിപ്തമാണ്. പഠിപ്പിക്കാനും നയിക്കാനും വിശുദ്ധീകരിക്കാനും എന്നതുപോലെ ആവശ്യമെന്നു തോന്നുന്ന അവസരങ്ങളിൽ സഭാജീവിതത്തിന്റെ ഏതു തലത്തിലും ഇടപെടാനുള്ള അധികാരംകൂടിയാണിത്.
ഈ അധികാരത്തിന്റെ പ്രായോഗികതലങ്ങൾ എന്തൊക്കെയാണ്? കത്തോലിക്കാ സഭയിലെ ഒരു മെത്രാനെ തെരഞ്ഞെടുക്കുകയും നിയോഗിക്കുകയും ചെയ്യുന്ന രീതി നോക്കുക. ലത്തീൻ സഭയിൽ മാർപാപ്പതന്നെയാണ് ഈ നിയമനം നടത്തുന്നത്. എന്നാൽ, പൗരസ്ത്യസഭകൾക്ക് അവരുടെ സ്വയം ഭരണ അവകാശമനുസരിച്ച് മെത്രാനെ തെരഞ്ഞെടുക്കുന്നതിനുള്ള അധികാരമുണ്ട്. ഇപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന മെത്രാൻ മാർപാപ്പയുടെ അംഗീകാരം ലഭിച്ച വ്യക്തിയായിരിക്കണം. അതുപോലെ, എല്ലാ സഭകൾക്കും ഒരുപോലെ ബാധകമായ നിയമനിർമാണത്തിനുള്ള അധികാരം റോമിലെ മാർപാപ്പയ്ക്കു മാത്രമാണ്. മാർപാപ്പയ്ക്കോ ശ്ലൈഹിക സിംഹാസനത്തിനോ മാത്രം അനുവദിക്കാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. ശിക്ഷാനിയമങ്ങളെ സംബന്ധിച്ചും മാർപാപ്പയുടെ വിധിനിർണയത്തിനായി മാറ്റിവയ്ക്കപ്പെട്ട കാര്യങ്ങളുണ്ട്. എന്നാൽ, ഇവയെല്ലാം കത്തോലിക്കാ സഭയുടെ ആന്തരിക ഭരണം സംബന്ധിച്ച കാര്യങ്ങളാണ്. ഒരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതിനുള്ള അധികാരം റോമിലെ മാർപാപ്പയ്ക്ക് ഇല്ല. കഴിഞ്ഞ 2000 വർഷങ്ങളായി നിലനിൽക്കുന്ന ഈ സംവിധാനം ഒരു തെയോക്രാറ്റിക് രാഷ്ട്രമല്ല. മറ്റൊരു രാജ്യത്തിന്റെയും ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന രീതിയിലുള്ള ഒരു നീക്കവും സഭയുടെ ഭാഗത്തുനിന്ന് ഇതുവരെയും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല. ആയുധങ്ങൾ ഉപയോഗിച്ച് ഒരു രാജ്യത്തോടും യുദ്ധം ചെയ്യുന്നതിനോ രാജ്യങ്ങൾ പിടിച്ചെടുക്കുന്നതിനോ സഭയ്ക്ക് സംവിധാനങ്ങളില്ല. എന്നാൽ, ന്യായമായ മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നിടത്ത് ചെറുത്തുനിൽക്കാനുള്ള പരിശ്രമങ്ങൾ സഭയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അത് ഇനിയും തുടരുകയും ചെയ്യും. ഇപ്രകാരമുള്ള മനുഷ്യാവകാശ പ്രവർത്തനങ്ങൾ മൂലം കത്തോലിക്കാസഭ പല രാഷ്ട്രങ്ങളുടെയും ഭരണാധികാരികളുടെയും കണ്ണിലെ കരടായി മാറിയിട്ടുണ്ട് എന്നുള്ളത് ചരിത്രസത്യമാണ്.
സന്യാസ സമൂഹങ്ങളും ഇൻകം ടാക്സും
ദാരിദ്ര്യവ്രതം എടുത്ത് സന്യാസസമൂഹങ്ങളിൽ അംഗങ്ങളാകുന്നവർ ഏതു തൊഴിൽ ചെയ്താലും കിട്ടുന്ന വേതനം പൊതുസമൂഹത്തിന്റെ ഉന്നമനത്തിനായി വിനിയോഗിച്ചിരുന്നു എന്നതാണ് സന്യാസ സമൂഹത്തിൽപ്പെട്ട അധ്യാപകർക്ക് ആദായനികുതിയിൽനിന്നും ഒഴിവ് നൽകിയിരുന്നത്തിന്റെ ഒരു കാരണം.
രൂപതയിലെ അംഗങ്ങളായ വൈദികർക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നില്ല. സന്യാസികൾ ഒന്നും സ്വന്തമായി സൂക്ഷിച്ചിരുന്നില്ല എന്നതിനാലും സന്യാസസമൂഹം പൊതുവായി സൂക്ഷിച്ചിരുന്ന സമ്പത്ത് പൊതുസമൂഹത്തിന് ഗുണകരമാകുംവിധം ഉപയോഗിച്ചിരുന്നു എന്നതിനാലുമാണ് ഈ ഒഴിവ് നൽകിയത്. ഇതു ബ്രിട്ടീഷ് ഗവൺമെന്റ് ക്രിസ്തീയ സമൂഹത്തോടു കാണിച്ച ആനുകൂല്യം എന്നതിനേക്കാൾ പൊതുസമൂഹത്തിന് ഈ സന്യാസികൾ/സന്യാസിനികൾ നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായിരുന്നു.
ഭാരതത്തിൽ കാര്യമായ ക്രിസ്തീയ സാന്നിധ്യം ഇല്ലാതിരുന്ന ഇടങ്ങളിൽപ്പോലും ജനക്ഷേമകരവും പ്രതിഫലം ഇച്ഛിക്കാതെയുമുള്ള എത്രയോ പ്രവർത്തനങ്ങൾ ക്രിസ്ത്യൻ സന്യാസസമൂഹങ്ങൾ, പ്രത്യേകിച്ച് കന്യാസ്ത്രീകൾ കാഴ്ചവച്ചുകൊണ്ടിരിക്കുന്നു. അവരുടെ വേതനം സമൂഹത്തിന്റെ ഉന്നമനത്തിനായി വിപുലമായ രീതികളിൽ വിനിയോഗിച്ചിട്ടുണ്ട്. അവർ ഗ്രാമീണ, ഗോത്ര മേഖലകളിൽ വിദ്യാലയങ്ങൾ സ്ഥാപിച്ച് കുട്ടികൾക്ക് സൗജന്യമായോ കുറഞ്ഞ ചെലവിലോ വിദ്യാഭ്യാസം ലഭ്യമാക്കുന്നുണ്ട്. ആരോഗ്യപരിപാലനരംഗത്ത്, കന്യാസ്ത്രീകൾ ക്ലിനിക്കുകളും ആരോഗ്യകേന്ദ്രങ്ങളും സ്ഥാപിച്ച് പാവപ്പെട്ടവർക്ക് മെച്ചപ്പെട്ട ചികിത്സ നൽകി വരുന്നു.
ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ട അവർ അവരുടെ വേതനം പൊതുതാത്പര്യത്തിനായി വിശ്വാസയോഗ്യമായ രീതിയിൽ വിനിയോഗിച്ചിട്ടുള്ളത് ഇന്നും സമൂഹത്തിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. സർക്കാരുകൾ എത്തിനോക്കാത്ത നൂറുകണക്കിന് ഓണംകേറാമൂലകളിൽ വിലയിടാനാവാത്ത സേവനമാണ് അവർ ചെയ്യുന്നത്.
നികുതി ഒഴിവ് സംബന്ധിച്ച് പരിഗണിക്കേണ്ടിയിരുന്ന മറ്റൊരു കാര്യം, ഒരു കോൺഗ്രിഗേഷൻ അഥവാ സഭാസമൂഹത്തിന്റെ അംഗം എന്നനിലയിൽ അല്ലാതെ സ്വന്തമായി അസ്തിത്വം ഇല്ലാതിരുന്ന സന്യാസിനികൾ തങ്ങൾക്കു ലഭിച്ചിരുന്ന വേതനം സഭാസമൂഹത്തിന്റെ പൊതുവായ അക്കൗണ്ടിലേക്കാണ് നൽകിയിരുന്നത്. അതായത് ആ തുക മുഴുവനും സന്യാസസമൂഹത്തിന്റെ ആസ്തിയായി മാറുന്നു. ആ സന്യാസസമൂഹത്തിന്റെ മൊത്ത വരുമാനം നികുതിയുടെ പരിധിയിൽ വരുന്നെങ്കിൽ നികുതിയും നൽകിയിരുന്നു. ശമ്പളം വാങ്ങുന്ന അവസരത്തിൽത്തന്നെ നികുതി പിടിക്കുന്ന സാഹചര്യം ഉണ്ടെങ്കിൽ ഡബിൾ ടാക്സേഷനു വിധേയമാകുക അഥവാ ഇരട്ടി നികുതി നൽകേണ്ടി വരിക എന്നൊരു സാഹചര്യമുണ്ടായിരുന്നു.
ഭാഗികമായ വിലയിരുത്തൽ
മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെ പരിഗണിച്ച് നൽകിയിരുന്ന നികുതി ഒഴിവ് ഇല്ലാതാക്കിയ മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരേ നൽകിയ അപ്പീലുകൾ 2024 നവംബർ ആദ്യവാരത്തിൽ സുപ്രീംകോടതി തള്ളി. സർക്കാരിന്റെ ശമ്പളം പറ്റുന്ന എല്ലാവരും നികുതിയടയ്ക്കാൻ ബാധ്യസ്ഥരാണ് എന്നേ വിധിപ്രസ്താവത്തിൽ പറയുന്നുള്ളൂ. വിധിന്യായത്തിൽ പറയുന്ന ഹിന്ദു പുരോഹിതന്റെ ഉദാഹരണം ക്രൈസ്തവ സന്യാസത്തിന്റെ അന്തഃസത്തയും ലക്ഷ്യവുമായി പൊരുത്തപ്പെടാത്തതാണ്.
ഉദാഹരണത്തിൽ പറയുന്നതുപോലെ തങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ഒരു പ്രസ്ഥാനത്തിന് പൂജ നടത്തുവാനല്ല മറിച്ച്, തങ്ങൾ എല്ലാവരും കൂടി ചേർന്നു രൂപപ്പെടുത്തിയിട്ടുള്ള ഒരു നൈയാമിക വ്യക്തിക്കാണ് (juridic person) ഈ തുക നൽകിയിരുന്നത്. ഇത് ഒരു കോർപറേഷൻ അല്ലെങ്കിൽ ട്രസ്റ്റ് പോലെയുള്ള നൈയാമിക വ്യക്തിയല്ല. കാരണം, സാധാരണ വ്യക്തികൾക്കുള്ള പല അവകാശങ്ങളും നൈയാമിക വ്യക്തിയുടെ ഭാഗമായിത്തീരാൻ ബോധപൂർവം വേണ്ട എന്നു വച്ചിട്ടുള്ളവരാണ് ഇതിലെ അംഗങ്ങൾ. ‘സിവിൽ ഡെത്ത്’ എന്ന ആശയം ഇതാണ് സൂചിപ്പിക്കുന്നത്. അതായത്, കോൺഗ്രിഗേഷനിലെ അംഗമാകുന്നതോടുകൂടി സന്യസ്തർക്ക് വ്യക്തിപരമായ പല സിവിൽ അവകാശങ്ങളും നഷ്ടപ്പെടുകയും പൊതുവായ അസ്തിത്വം മാത്രം നിലനിൽക്കുകയും ചെയ്യുന്നു. ഹൈന്ദവ സന്യാസവുമായി ഇതിനെ താരതമ്യപ്പെടുത്താനാകില്ല.
കാരണം, ഹൈന്ദവസന്യാസം സമൂഹജീവിതത്തിൽ അധിഷ്ഠിതമായിട്ടുള്ളതല്ല. നാളിതുവരെയും സിവിൽ നിയമങ്ങൾ ഇക്കാര്യം അംഗീകരിച്ചുവന്നിരുന്നു. എന്നാൽ, സമീപകാലങ്ങളിൽ ഈ നിലപാടിന് മാറ്റം വരികയും സിവിൽ നിയമങ്ങൾ സന്യാസസമൂഹ അംഗങ്ങളെ വ്യക്തികളായി മാത്രം പരിഗണിക്കാൻ തുടങ്ങുകയും ചെയ്തു. ഇൻഷ്വറൻസ് തുകയുമായി ബന്ധപ്പെട്ട ചില കേസുകളിൽ ഇതനുസരിച്ച് വിധികൾ വന്നിട്ടുമുണ്ട്. ഇതു മനസിലാക്കാൻ ന്യായാധിപന്മാർക്കു കഴിയാതെപോയി എന്നേ ഇതേക്കുറിച്ച് പറയാനുള്ളൂ.
ഇത്രയും കാലം കൊണ്ട് വലിയ തുകകൾ ക്രൈസ്തവ സമൂഹങ്ങൾ തട്ടിയെടുത്തു എന്ന രീതിയിൽ പലരും പ്രചാരണങ്ങൾ നടത്തുന്നുണ്ട്. ഒന്നാമതായി സർക്കാരിന് നികുതിയിനത്തിൽ അവകാശപ്പെട്ട ഒരു തുകപോലും നഷ്ടപ്പെട്ടിട്ടില്ല എന്നുള്ളത് എടുത്തുപറയുവാൻ ആഗ്രഹിക്കുന്നു. കാരണം, ഞാൻ മുമ്പ് സൂചിപ്പിച്ചതുപോലെ ഇവിടെ വ്യക്തികളല്ല, ഒരു സന്യാസസമൂഹമാണ് നികുതി നൽകിയിരുന്നത്. നികുതി നൽകിയിട്ടില്ലെന്ന് ആരെങ്കിലും വാദിക്കുന്നെങ്കിൽ അത് മുകളിൽപ്പറഞ്ഞ ഇരട്ടി നികുതിയെക്കുറിച്ചാണ് എന്ന് ഓർമിക്കണം.
മുന്നൂറോ നാനൂറോ അംഗങ്ങളുള്ള ഒരു സന്യാസിനീ സമൂഹത്തിൽ സർക്കാർ വേതനം പറ്റുന്ന ഏതാനും പേർ മാത്രമാണുള്ളത്. എന്നാൽ, ബാലഭവനങ്ങൾ, യാചക-വിധവാ-അനാഥ മന്ദിരങ്ങൾ, അംഗവൈകല്യവും മാനസികാസ്വാസ്ഥ്യവും ഭിന്നശേഷിയും എയ്ഡ്സും ബാധിച്ചവർക്കും എന്ഡോസൾഫാന് ദുരിതബാധിതർക്കും വേണ്ടിയുള്ള സ്ഥാപനങ്ങൾ എന്നിവയിലൊക്കെ 24 മണിക്കൂറും ഉണർന്നിരിക്കുന്ന സന്യസ്തരുടെ എണ്ണം ഈ വിമർശകർക്ക് അറിയാമോ? ഈ സ്ഥാപനങ്ങളുടെ നടത്തിപ്പിന് ആരാണ് പണം മുടക്കുന്നത്?
ഓർക്കേണ്ട മറ്റൊരു കാര്യം, ശമ്പളം വാങ്ങിക്കുന്ന എല്ലാവരും നികുതി നൽകുവാൻ ബാധ്യസ്ഥരല്ല എന്നതാണ്. ശമ്പളം വാങ്ങുന്ന തുക ഒരു നിശ്ചിത പരിധിയിൽ കൂടുതലാണെങ്കിൽ അതനുസരിച്ചാണ് അഞ്ചു ശതമാനം മുതൽ 30 ശതമാനം വരെ നികുതി നൽകേണ്ടത്. നഴ്സറി ക്ലാസ് മുതൽ യൂണിവേഴ്സിറ്റി തലം വരെയുള്ള അധ്യാപനമേഖലകളിൽ ഓരോരുത്തർക്കും കിട്ടുന്ന ശമ്പളം എത്രയെന്ന് സാമാന്യബോധമുള്ളവർക്ക് മനസിലാക്കാവുന്നതേയുള്ളൂ. അതുപോലെതന്നെ കഴിഞ്ഞ 80 വർഷങ്ങളിൽ ഓരോ കാലത്തും എത്ര തുകയാണ് ശമ്പളം ഉണ്ടായിരുന്നതെന്നും അതിന്റെ എത്ര ശതമാനമാണു നികുതി നൽകേണ്ടിയിരുന്നതെന്നുംകൂടി പരിഗണിച്ച് യാഥാർഥ്യബോധത്തോടെ കൂട്ടിക്കിഴിക്കലുകൾ നടത്തിയാൽ നന്ന്. അഥവാ സന്യസ്തർക്ക് എന്തെങ്കിലും ആനുകൂല്യം കിട്ടിയിട്ടുണ്ടെങ്കിൽ അതുകൊണ്ട് ഇവർ നടത്തിയ സാമൂഹിക പ്രവർത്തനങ്ങൾ ഏതെങ്കിലും ഒരു ഹൈക്കോടതിയുടെയോ സുപ്രീംകോടതിയുടെയോ വിധി മൂലം ഇല്ലാതെയാകുന്നില്ല.
സർക്കാർ ചെലവിൽ മതപ്രചാരണമോ?
സർക്കാരിന്റെ പണം ഉപയോഗിച്ച് വൈദികരും സന്യസ്തരും മതപ്രചരണം നടത്തുകയായിരുന്നു എന്നുള്ളത് കടുത്ത ദുരാരോപണമാണ്. അങ്ങനെ സർക്കാർ ഫണ്ട് ഉപയോഗിച്ചു മതപ്രചാരണ സ്കൂളുകൾ നടത്തുന്നവരുണ്ട് എന്നതും അവർ ആരൊക്കെയാണ് എന്നതും എല്ലാവർക്കും അറിവുള്ളതാണ്. ക്രിസ്തീയസമൂഹങ്ങൾ തങ്ങൾക്ക് ലഭിക്കുന്ന പണം മുഴുവൻ മതപ്രചാരണത്തിനു മാത്രമായി ഉപയോഗിച്ചിരുന്നുവെങ്കിൽ ഈ സമൂഹത്തിന്റെ എണ്ണം വർധിച്ചുവരേണ്ടതല്ലേ.
എന്നാൽ, കണക്കുകൾ പറയുന്നത് 80 വർഷങ്ങൾക്കുമുമ്പ് ഏതാണ്ട് രണ്ടര ശതമാനം ഉണ്ടായിരുന്ന ക്രൈസ്തവരുടെ എണ്ണം ഇപ്പോൾ അതിലും കുറഞ്ഞിരിക്കുന്നു എന്നാണ്. കത്തോലിക്കാസമൂഹത്തിന്റെ എണ്ണവും കുറഞ്ഞിട്ടേയുള്ളൂ. കഴിഞ്ഞ 80 വർഷങ്ങളായി വലിയ ആനുകൂല്യം പറ്റി മതപ്രവർത്തനം നടത്തിയെന്ന് ആരോപിക്കപ്പെടുന്നവരുടെ അവസ്ഥയാണിത്. എന്നാൽ, ഈ ആരോപണം ഉന്നയിക്കുന്നവരുടെ എണ്ണത്തിൽ വന്നിരിക്കുന്ന വർധന ഇതുമായി താരതമ്യപ്പെടുത്താവുന്നതാണ്.
ക്രിസ്തീയ സമൂഹങ്ങൾക്ക്, പ്രത്യേകിച്ച് കത്തോലിക്കാ സഭയ്ക്ക് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടെന്നതു ശരിതന്നെ. എന്നാൽ, ഈ സ്ഥാപനങ്ങളിൽ എല്ലാ അധ്യാപകരും, വൈദികരും സന്യസ്തരുമാണ് എന്ന രീതിയിലാണു ദുഷ്പ്രചാരണങ്ങൾ നടക്കുന്നത്. മാത്രവുമല്ല, ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ പരിശ്രമിക്കുന്ന ക്രിസ്തീയസ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണം നോക്കിയാൽ പലയിടങ്ങളിലും ക്രൈസ്തവ വിദ്യാർഥികളെക്കാൾ മുൻതൂക്കം മറ്റു മതസമൂഹങ്ങളിൽപ്പെട്ട വിദ്യാർഥികൾക്കായിരിക്കും. ഇതു സേവനമനോഭാവത്തോടെ ചെയ്യുന്ന ഒരു ശുശ്രൂഷയായിട്ടുതന്നെയാണ് കത്തോലിക്കാ സഭ കരുതിയിട്ടുള്ളത്.
മദ്രസകൾക്കു സർക്കാർ സഹായം നൽകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും അതു നൽകിയിരുന്നതിന്റെ തെളിവുകൾ സമൂഹമാധ്യമങ്ങളിൽ ലഭ്യമാണ്. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ മറവിൽ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ശ്രമമെന്ന നിലയിലാണ് ഈ സഹായങ്ങൾ നൽകിവന്നിരുന്നത്. എന്നാൽ, മദ്രസകളിൽ മതപരമായ വിദ്യാഭ്യാസം മാത്രം നൽകുകയും, മറ്റു സമൂഹങ്ങൾക്ക് പ്രവേശനം അനുവദിക്കാതെ മതപരമായി അടച്ചിടപ്പെടുകയും ചെയ്യുന്നത് സെക്കുലർ ആധികാരികതയെ ചോദ്യംചെയ്യുന്നുണ്ട് എന്ന കാര്യം വിസ്മരിക്കരുത്. കേന്ദ്ര സർക്കാരിന്റെ മനുഷ്യവിഭവശേഷി മന്ത്രാലയം 2008-2009 കാലയളവിൽ ആരംഭിച്ച, മദ്രസകളിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയായ SPQEM (Scheme for Providing Quality Education in Madrasas) അതുപോലെ, എല്ലാ ന്യൂനപക്ഷങ്ങളെയും ഉദ്ദേശിച്ചുള്ളതാണെങ്കിലും മദ്രസകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള SPEMM (Scheme for Providing Education in Madrasas/ Minorities) തുടങ്ങിയ പദ്ധതികളും കാലാകാലങ്ങളിൽ സർക്കാരുകൾ ആവിഷ്കരിച്ചിട്ടുണ്ട് എന്ന കാര്യം സ്മരണീയമാണ്.
എല്ലാ മതവിഭാഗങ്ങൾക്കും അനുകൂലമായ സവിശേഷ സഹായങ്ങൾ ലഭ്യമാക്കുന്നതും അല്ലെങ്കിൽ പൊതുവിദ്യാഭ്യാസ സംവിധാനം ശക്തമാക്കുന്നതിലൂടെ എല്ലാ വിദ്യാർഥികളെയും ഉൾപ്പെടുത്തുന്ന അന്തരീക്ഷം നൽകുന്നതുമല്ലേ നീതി? ഇതേക്കുറിച്ചൊക്കെ കത്തോലിക്കാ സഭ എന്തെങ്കിലും പറഞ്ഞാൽ അതു മതസൗഹാർദത്തെ തകർക്കുവാനാണെന്നു പ്രതിവാദമുന്നയിക്കുന്നതിൽ അർഥമില്ല.
മുനമ്പം വിഷയവും വഖഫും കത്തോലിക്കാ സഭയും
മുനമ്പം വിഷയത്തിൽ കത്തോലിക്കാസഭയുടെ പ്രത്യേക താത്പര്യത്തിനു കാരണം എല്ലാവർക്കും അറിയാം. അവിടെ നടന്നിട്ടുള്ള നീതികേട് വെളിച്ചത്തുകൊണ്ടുവരാൻ കത്തോലിക്കാ സഭയിലെ വൈദികരും മെത്രാന്മാരും അല്മായ സഹോദരങ്ങളും നേതൃത്വം കൊടുത്ത പ്രത്യേക സമിതികൾ നടത്തിയ പരിശ്രമം പൊതുസമൂഹത്തിൽ ചർച്ചയായപ്പോഴാണല്ലോ അതിന്റെ നിജസ്ഥിതിയെക്കുറിച്ച് പലരും മനസിലാക്കുന്നത്.
മുനമ്പത്ത് തർക്കവിഷയമായ ഭൂമി വഖഫ് അല്ലെന്നു മനസിലാക്കാൻ വ്യക്തമായ ന്യായങ്ങൾ ഉണ്ടായിട്ടും തങ്ങൾ ചെയ്ത അന്യായത്തെ ന്യായീകരിക്കുന്ന നിലപാടാണു വഖഫ് ബോർഡ് സ്വീകരിച്ചത്. ഇതിനു കാരണം നിലവിലുള്ള വഖഫ് നിയമം ഇവർക്ക് അനുകൂലമാണ് എന്ന ചിന്തയായിരിക്കണം. ഈ സാഹചര്യത്തിലാണ് വഖഫ് നിയമ ഭേദഗതിയെ കത്തോലിക്കാ സഭ അനുകൂലിക്കുവാൻ ഇടയായത്.
എന്നാൽ, നിലവിലുള്ള നിയമങ്ങൾ വച്ച് പരിശോധിച്ചാലും 2019ൽ മാത്രം വഖഫ് ലിസ്റ്റിൽ ഉൾപ്പെടുത്തപ്പെട്ട പ്രസ്തുത ഭൂമി എങ്ങനെ വഖഫ് ആയിത്തീരും. 2013ൽ നിയമഭേദഗതി വരുത്തുമ്പോഴും ഇത് വഖഫ് ഭൂമിയാണ് എന്ന കാര്യത്തിൽ തർക്കമുണ്ടായിരുന്നു. അതിനു കാരണം സാധാരണ വഖഫ് ഡീഡിൽ ഉണ്ടാകാൻ പാടില്ലാത്ത രണ്ടു വ്യവസ്ഥകൾ ഇതിൽ ഉണ്ടായിരുന്നു എന്നതാണ്. മറികടക്കാനായിരിക്കണം 2013ൽ സെക്ഷൻ 104 എ കൂട്ടിച്ചേർത്തത്. അതുപ്രകാരം വഖഫ് ഡീഡിൽ മറ്റു വ്യവസ്ഥകൾ ഉണ്ടെങ്കിലും, ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും വഖഫ് ഭൂമിയുടെ വില്പന, കൈമാറ്റം, ദാനം, പണയപ്പെടുത്തൽ തുടങ്ങിയവ അസാധുവായിരിക്കും. എന്നാൽ, 2013ന് മുമ്പേ ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സിദ്ധിച്ചവർക്ക് 2013ൽ എഴുതിച്ചേർത്ത നിയമപ്രകാരം എങ്ങനെ ഉടമസ്ഥാവകാശം നഷ്ടമാകും? ഇതിന് ഉത്തരം പറയേണ്ടത് വഖഫ് ട്രൈബ്യൂണലോ ഹൈക്കോടതിയോ ആണ്. 2013ലെ നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതിയുടെ വിധി ഉള്ളതാണല്ലോ. അങ്ങനെയെങ്കിൽ സെക്ഷൻ 104 എയ്ക്കും മുൻകാല പ്രാബല്യമുണ്ടാകാൻ പാടില്ലാത്തതാണ്.
മുനമ്പം വിഷയം ഇപ്പോൾ ജുഡീഷൽ കമ്മീഷന്റെ അന്വേഷണത്തിനും തീരുമാനത്തിനും വിട്ടിരിക്കുകയാണ്. ഈ വിഷയത്തിൽ മുനമ്പം ജനതയ്ക്ക് അനുകൂലമായ തീരുമാനമുണ്ടായാലും വ്യക്തികളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിൽ അധികാരം കൈയാളുന്നതിന് വഖഫ് ബോർഡുകളെ ശക്തിപ്പെടുത്തുന്ന വഖഫ് നിയമങ്ങൾ ഭേദഗതി ചെയ്യപ്പെടേണ്ടവയാണ് എന്ന കത്തോലിക്കാ സഭയുടെ നിലപാടിൽ മാറ്റമൊന്നും ഉണ്ടാകില്ല.
രാഷ്ട്രങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങൾ
ഐക്യരാഷ്ട്ര സംഘടന അംഗീകരിക്കുന്ന 195 ലോക രാഷ്ട്രങ്ങളിൽ 184 രാഷ്ട്രങ്ങളുമായി റോമിലെ ശ്ലൈഹിക സിംഹാസനത്തിന് നയതന്ത്ര ബന്ധങ്ങളുണ്ട്. ഇവയിൽ പലതും മുസ്ലിം രാഷ്ട്രങ്ങളുമാണ്. അപ്പസ്തോലിക സിംഹാസനത്തിന്റെ നയതന്ത്രബന്ധങ്ങൾ നിയന്ത്രിക്കുന്നത് റോമൻ കാര്യാലയത്തിലെ സ്റ്റേറ്റ് സെക്രട്ടേറിയറ്റാണ്. കർദിനാളായ സ്റ്റേറ്റ് സെക്രട്ടറിയാണ് ഇതിന്റെ തലവൻ. ഈ നയതന്ത്ര ബന്ധങ്ങൾക്ക് വത്തിക്കാൻ രാഷ്ട്രവുമായി ഒരു ബന്ധവുമില്ല. രാഷ്ട്രങ്ങളുമായി ഉഭയകക്ഷി ചർച്ചകളിൽ ഏർപ്പെടുന്നതും ധാരണകളും ഉടമ്പടികളും ഉണ്ടാക്കുന്നതും സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ പ്രത്യേക നയതന്ത്രവിഭാഗമാണ്.
ഐക്യരാഷ്ട്രസഭയിലും വോട്ടവകാശം കൂടാതെയുള്ള സ്ഥിരപ്രാതിനിധ്യം റോമിലെ പരിശുദ്ധ സിംഹാസനത്തിനുണ്ട്. രാഷ്ട്രീയ, മത, സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അന്യായമായ ഇടപെടലുകൾ ഒഴിവാക്കി സത്യസന്ധവും സമാധാനപരവുമായ നടപടികൾക്ക് പിന്തുണ നൽകുന്ന രീതിയാണ് പരിശുദ്ധ സിംഹാസനം അവലംബിക്കുന്നത്.
ലാറ്റിൻ അമേരിക്ക, മധ്യപൂർവ ദേശങ്ങൾ, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലെ പല തർക്കങ്ങൾക്കും പരിശുദ്ധ സിംഹാസനം മധ്യസ്ഥത വഹിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക അസമത്വം, ആണവായുധ നിയന്ത്രണം തുടങ്ങിയവയിൽ നിലപാട് വ്യക്തമാക്കിക്കൊണ്ട് വിവിധ മാർപാപ്പമാരുടെ കാലത്ത് പരിശുദ്ധ സിംഹാസനം പുറപ്പെടുവിച്ച പല രേഖകളും ചാക്രിക ലേഖനങ്ങളും ലോകശ്രദ്ധ ആകർഷിച്ചിട്ടുള്ളവയാണ്. സഭയുടെ നിലപാടുകൾ മതപരവും ധാർമികവും, രാഷ്ട്രീയവുമായ മേഖലകളിൽ വ്യത്യസ്ത പ്രതികരണങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്.
കടപ്പാട്: ദീപിക