നിയുക്ത കര്‍ദ്ദിനാള്‍ മോൺ. ജോർജ് കൂവക്കാട്ട് നിസിബിസ് കൽദായ രൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്ത
ചങ്ങനാശേരി: നിയുക്ത കര്‍ദ്ദിനാള്‍ മോൺ. ജോർജ് ജേക്കബ് കൂവക്കാട്ടിനെ നിസിബിസ് കൽദായ രൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു. ഇന്ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 ന് വത്തിക്കാനിലും ചങ്ങനാശേരിയിലും ഒരേ സമയം പ്രഖ്യാപനം നടന്നു. ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടമാണ് പ്രഖ്യാപനം നടത്തിയത്. നിസിബിസ് കൽദായ അതിരൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായിട്ടാണ് നിയുക്ത കർദ്ദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ നിയമിച്ചിരിക്കുന്നത്.
ബംഗ്ലാദേശിന്റെ മുന്‍ അപ്പസ്തോലിക് ന്യൂണ്‍ഷോയും ചങ്ങനാശേരി അതിരൂപതാംഗവുമായ ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, പാലാ രൂപത അധ്യക്ഷന്‍ മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ ആശംസകൾ നേർന്നു. പ്രഖ്യാപനത്തിനിടെ അദേഹത്തിന് അരപ്പട്ടയും മോതിരവും ധരിപ്പിച്ചു. അതിരൂപതാ ചാനസലർ ഡോ. ഐസക്ക് ആലഞ്ചേരി മംഗളപത്രം വായിച്ചു. മോൺ. ജോർജ് കൂവക്കാട്ടിന്റെ മെത്രാഭിഷേക ചടങ്ങുകൾ സഭയുടെ തലവനായ മാർ റാഫേൽ തട്ടിലിൻ്റെ നേതൃത്വത്തിൽ നവംബർ 24ന് ചങ്ങനാശേരി കത്തീഡ്രൽ ദേവാലയത്തിൽവെച്ചു നടക്കും. ഡിസംബർ ഏഴിനാണ് ഫ്രാൻസിസ് മാർപാപ്പയില്‍ നിന്നു കര്‍ദ്ദിനാള്‍ പദവി സ്വീകരിക്കുക.