KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

സ്വകാര്യ സര്‍വ്വകലാശാല; പ്രതീക്ഷകള്‍ – പ്രതിസന്ധികള്‍

ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍
സെക്രട്ടറി, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ തുറക്കുന്നതിനുള്ള കരട് ബില്ലിന് 2025 ഫെബ്രുവരി 10ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കേരളത്തില്‍ പ്രൈവറ്റ് യൂണിവേഴ്‌സിറ്റികള്‍ ആരംഭിക്കുവാന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടു. 2011 മുതല്‍ ഗൗരവമായ ചര്‍ച്ചകള്‍ ആരംഭിച്ചതാണ്. 2015ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതിനായി പ്രത്യേകം പഠനസമിതിയെ പ്രഖ്യാപിച്ച് സാധ്യതകള്‍ തേടി. എം.ജി.യൂണിവേഴ്‌സിറ്റിയുടെ മുന്‍ വൈസ്ചാന്‍സലര്‍ ഡോ.സിറിയക് തോമസ് ചെയര്‍മാനായ പത്തംഗസമിതി 2015 സെപ്തംബറില്‍ സര്‍ക്കാരിന് എട്ട് അധ്യായങ്ങളുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ ആഗോള കാഴ്ചപ്പാടോടുകൂടി വരുത്തേണ്ട അടിയന്തരമാറ്റങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി, കര്‍ണ്ണാടക, യുപി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്വകാര്യ സര്‍വ്വകലാശാലകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് പുറന്തള്ളിയവരാണ് ഇന്ന് ഇതേ നിര്‍ദ്ദേശങ്ങള്‍ പൊടിതട്ടിയെടുത്ത് മറ്റൊരു രൂപത്തില്‍ പഴയവീഞ്ഞ് പുതിയ തോല്‍ക്കുടത്തിലെന്നപോലെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന വിരോധാഭാസവും നിലനില്‍ക്കുന്നു.

കരിഓയിലും കരണത്തടിയും

2016 ജനുവരി 29ന് സംഘടിപ്പിക്കപ്പെട്ട ആഗോള വിദ്യാഭ്യാസ സമ്മേളനത്തിനെതിരെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ അനുവദിക്കില്ലെന്നും രാജ്യാന്തര യൂണിവേഴ്‌സിറ്റികളെ കേരളത്തില്‍ കാലുകുത്തിക്കില്ലെന്നും മുദ്രാവാക്യങ്ങള്‍ മുഴക്കി അരങ്ങേറിയ എസ്എഫ്‌ഐയുടെ സമര കയ്യാങ്കളി കേരള വിദ്യാഭ്യാസ ചരിത്രത്തിലെ കറുത്ത അധ്യായമായി ഇന്നും നിലനില്‍ക്കുന്നു. ഉന്നതവിദ്യാഭ്യാസരംഗത്ത് ആഗോള കാഴ്ചപ്പാടോടുകൂടിയ സമഗ്രമാറ്റം ലക്ഷ്യംവെച്ച് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ സംഘടിപ്പിച്ച സെമിനാര്‍ അലങ്കോലമാക്കി കൗണ്‍സില്‍ വൈസ്‌ചെയര്‍മാന്‍ ടി.പി.ശ്രീനിവാസനെ സമ്മേളന പ്രവേശന കവാടത്തിന് പുറത്തുവെച്ച് അടിച്ച് താഴെയിട്ട് അക്രമം അഴിച്ചുവിട്ടു. പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ നൂതന കാഴ്ചപ്പാടോടുകൂടിയ പരിഷ്‌കരണം വിദ്യാര്‍ത്ഥി ചാവേറുകളെവെച്ച് അട്ടിമറിച്ചവര്‍ സ്വകാര്യസര്‍വ്വകലാശാലകളെ ഇന്ന് വാനോളം പുകഴ്ത്തി സഹര്‍ഷം സ്വാഗതം ചെയ്യുമ്പോള്‍ ഇന്നലെകളില്‍ ഇതിനെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ എന്തിനുവേണ്ടിയെന്ന ചോദ്യം പൊതുസമൂഹത്തില്‍ നിന്നുയരുന്നത് സ്വാഭാവികം.

ചര്‍ച്ചകളുടെ തുടര്‍ച്ച

2021 മുതല്‍ പലതവണ ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി നിയമസഭയില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. 2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ മുഖ്യമന്ത്രിമാരും മന്ത്രിമാരും നടത്തിയ നവകേരളസദസ്സില്‍ പലയിടങ്ങളിലായി സ്വകാര്യസര്‍വ്വകലാശാലകള്‍ യാഥാര്‍ത്ഥ്യമാക്കു ന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വേഗത്തില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. 2024 ഫെബ്രുവരിയില്‍ സംസ്ഥാന ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ഉന്നത വിദ്യാഭ്യാസമേഖലയില്‍ വിദേശ സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ ആരംഭിക്കേണ്ട ആവശ്യകതയെക്കുറിച്ച് പരാമര്‍ശിച്ചതിന്റെ പേരില്‍ പാര്‍ട്ടി സംവിധാനത്തിന്റെയുള്‍പ്പെടെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുകള്‍ ഏറ്റുവാങ്ങി. ഈ പശ്ചാത്തലങ്ങളില്‍ നിന്നുവേണം മന്ത്രിസഭ അംഗീകരിച്ച സ്വകാര്യ സര്‍വ്വകലാശാല ബില്ലിനെ പൊതുസമൂഹം കാണുവാനും വിലയിരുത്തുവാനും.

കരട് ബില്ലിലെ വ്യവസ്ഥകള്‍

കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനായി കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകള്‍ ഇപ്രകാരമാണ്:
1.) വിദ്യാഭ്യാസ മേഖലയില്‍ അനുഭവപരിചയവും വിശ്വാസ്യതയുമുള്ള ഒരു സ്പോണ്‍സറിംഗ് ഏജന്‍സിക്ക് സ്വകാര്യ സര്‍വകലാശാലക്ക് വേണ്ടി അപേക്ഷിക്കാം. 2.)സര്‍വ്വകലാശാലയ്ക്ക് വേണ്ടി റെഗുലേറ്ററി ബോഡികള്‍ അനുശാസിച്ചിട്ടുള്ളത് പ്രകാരമുള്ള ഭൂമി കൈവശം വയ്ക്കണം. 3.) 25 കോടി കോര്‍പ്പസ് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണം. 4.) മള്‍ട്ടി-കാമ്പസ് യൂണിവേഴ്സിറ്റിയായി ആരംഭിക്കുകയാണെങ്കില്‍ ആസ്ഥാന മന്ദിരം കുറഞ്ഞത് 10 ഏക്കറില്‍ ആയിരിക്കണം. 5.) സര്‍വ്വകലാശാലയുടെ നടത്തിപ്പില്‍ അധ്യാപക നിയമനം, വൈസ് ചാന്‍സലര്‍ അടക്കമുള്ള ഭരണ നേതൃത്വത്തിന്റെ നിയമനം ഉള്‍പ്പെടെ വിഷയങ്ങളില്‍ യു ജി സി യും സംസ്ഥാന സര്‍ക്കാരും അടക്കമുള്ള നിയന്ത്രണ ഏജന്‍സികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. 6.) ഓരോ കോഴ്സിലും 40% സീറ്റുകള്‍ സംസ്ഥാനത്തെ സ്ഥിരം നിവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്യും. ഇതില്‍ സംസ്ഥാനത്ത് നിലവിലുള്ള സംവരണ സംവിധാനം ബാധകമാക്കും. 7.) പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഫീസിളവ് / സ്‌കോളര്‍ഷിപ്പ് നിലനിര്‍ത്തും. 8.) വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടോടുകൂടിയ അപേക്ഷ നിശ്ചിത ഫീസ് സഹിതം സര്‍ക്കാരിന് സമര്‍പ്പിക്കുക. 9.) ഭൂമിയും വിഭവങ്ങളുടെ ഉറവിടവും ഉള്‍പ്പെടെ സര്‍വകലാശാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പദ്ധതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. 10.) നിയമത്തില്‍ നല്‍കിയിരിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം വിദഗ്ദ്ധ സമിതി അപേക്ഷ വിലയിരുത്തും. 11.) വിദഗ്ദ്ധ സമിതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു പ്രമുഖ അക്കാദമിഷ്യന്‍, സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു വൈസ് ചാന്‍സലര്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേരള സംസ്ഥാനവിദ്യാഭ്യാസ കൗണ്‍സിലിന്റെ നോമിനി. ആസൂത്രണ ബോര്‍ഡിന്റെ നോമിനി, സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ജില്ലയിലെ കലക്ടര്‍ എന്നിവര്‍ അംഗങ്ങളാകും. 12. വിദഗ്ദ്ധ സമിതി രണ്ട് മാസത്തിനകം തീരുമാനം സര്‍ക്കാരിന് സമര്‍പ്പിക്കണം. 13.) സര്‍ക്കാര്‍ അതിന്റെ തീരുമാനം സ്പോണ്‍സറിംഗ് ബോഡിയെ അറിയിക്കും. 14.) നിയമസഭപാസാക്കുന്ന നിയമ ഭേദഗതിയിലൂടെ സര്‍വകലാശാലയെ നിയമത്തിനൊപ്പം ചേര്‍ത്തിരിക്കുന്ന ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തും. 15.) സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് മറ്റ് പൊതു സര്‍വ്വകലാശാലകളെപ്പോലെ എല്ലാ അധികാരങ്ങളും അവകാശങ്ങളും ഉണ്ടാകും. 16.) സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ഉണ്ടാകില്ല. പക്ഷേ, ഫാക്കല്‍റ്റിക്ക് ഗവേഷണ ഏജന്‍സികളെ സമീപിക്കാം. 17.) കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന മറ്റൊരു വകുപ്പ് സെക്രട്ടറിയും സ്വകാര്യ സര്‍വ്വകലാശാലയുടെ ഗവേണിംഗ് കൗണ്‍സിലില്‍ ഉണ്ടായിരിക്കും. 18.) സംസ്ഥാന ഗവണ്‍മെന്റിന്റെ ഒരു നോമിനി സ്വകാര്യ സര്‍വ്വകലാശാലയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗമായിരിക്കും. 19.) സംസ്ഥാന ഗവണ്‍മെന്റിന്റെ 3 നോമിനികള്‍ സ്വകാര്യ സര്‍വ്വകലാശാലയുടെ അക്കാഡമിക് കൗണ്‍സിലില്‍ അംഗമായിരിക്കും. 20.) അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും അനധ്യാപകരുടെയും ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും പരാതി പരിഹാര സംവിധാനങ്ങള്‍ ഉണ്ടായിരിക്കുകയും ചെയ്യും. 21. പ്രൊവിഡന്റ് ഫണ്ട് ഉള്‍പ്പടെ ജീവനക്കാരുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തണം.

പങ്കാളിത്തം നിഷേധിക്കാനാവുമോ?

കേരളത്തിന്റെ ഈ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ഏറ്റവും വലിയ ചാലകശക്തി സ്വകാര്യ വിദ്യാഭ്യാസ മേഖലയാണ്. രാഷ്ട്രീയ ഭരണനേതൃത്വങ്ങളുടെ നിരന്തരമായ അക്രമങ്ങളും ഭീഷണികളും നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും സാക്ഷര കേരളത്തിന്റെ വിദ്യാഭ്യാസചരിത്രം തിരുത്തിയെഴുതി ലോകത്തിന്റെ അതിര്‍ത്തികളിലേയ്ക്ക് മലയാളി മക്കളെ കൈപിടിച്ചുയര്‍ത്തി ജീവിതം കരുപ്പിടിപ്പിച്ചത് സംസ്ഥാനത്തെ സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സികള്‍തന്നെ. ഈ രംഗത്ത് കേരളത്തിലെ ക്രൈസ്തവസമൂഹം വഹിച്ച പങ്കാളിത്തത്തിന് പകരംവയ്ക്കാന്‍ കാലങ്ങള്‍ കഴിഞ്ഞിട്ടും മറ്റൊരു സംവിധാനമില്ലെന്നുള്ളതും പരമാര്‍ത്ഥം. വിദ്യാഭ്യാസമേഖലയുടെ പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസത്തിന്റെ സാര്‍വ്വത്രിക പ്രവേശനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ പരിമിത വിഭവങ്ങള്‍ മാത്രമുള്ളപ്പോള്‍ സ്വകാര്യ ദാതാക്കളുടെ പങ്കാളിത്തവും ഇടപെടലും അനിവാര്യമാണ്. ആധുനിക കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കും സാങ്കേതിക മുന്നേറ്റങ്ങള്‍ക്കുമനുസരിച്ച് സമയബന്ധിതമായി ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കാനും നിക്ഷേപമിറക്കി മത്സരിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുമ്പോള്‍ കേരളത്തിന്റെ മാനുഷിക വിഭവശേഷിയെ രാജ്യാന്തര ഗുണനിലവാരത്തിനനുസരിച്ച് മത്സരക്ഷമത കൈവരിച്ച് കരുത്തേകാനും, നാടുവിട്ടുള്ള പുതുതലമുറയുടെ ഒഴുക്കിനെ തടഞ്ഞുനിര്‍ത്തി ആധുനിക തലമുറയെ ആകര്‍ഷിക്കുന്ന പുതുജനറേഷന്‍ കോഴ്‌സുകള്‍ ആരംഭിക്കാനും, വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യനിക്ഷേപത്തെ പ്രോത്സാഹിപ്പിക്കണമെന്നും സ്വാശ്രയ സ്ഥാപനങ്ങള്‍ അനിവാര്യമാണെന്നും സ്വകാര്യ സര്‍വ്വകലാശാലകള്‍ ഇന്നിന്റെ ആവശ്യമെന്നുമുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ വൈകിയുദിച്ച ബുദ്ധി വിശ്വാസത്തിലെടുത്ത് നിക്ഷേപകര്‍ വരുമോ?

സ്വാശ്രയ സംരക്ഷണമില്ല

സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയില്‍ പണംമുടക്കാന്‍ സ്വകാര്യവ്യക്തികളും മത സമുദായ സംഘടനകളും മുന്നോട്ടുവന്നതുകൊണ്ടു മാത്രമാണ് കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും സ്‌കൂളുകളും കോളജുമുണ്ടായത്. സര്‍ക്കാര്‍ മാത്രം പണംമുടക്കി ഫീസില്ലാതെയും കുറഞ്ഞ ഫീസിലും ഏതാനും സ്ഥാപനങ്ങള്‍ മാത്രം നടത്തിയിരുന്നെങ്കില്‍ കേരളത്തിന്റെ സാക്ഷരതയും സാധ്യതകളും എവിടെയെത്തുമായിരുന്നുവെന്ന് ഊഹിക്കാമല്ലോ. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ ഇന്ന് ഈ നിലയിലെങ്കിലും പിടിച്ചുനില്‍ക്കുന്നതിന്റെ അടിസ്ഥാന കാരണം സ്വാശ്രയ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിക്ഷേപത്തിലൂടെ പടുത്തുയര്‍ത്തിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിസ്വാര്‍ത്ഥ സേവനങ്ങളിലൂടെ ഉയര്‍ന്ന യോഗ്യതകള്‍ നേടി തലമുറകള്‍ രാജ്യാന്തരതലത്തില്‍ ജോലി തോടിപ്പോയതുകൊണ്ടാണ്. പക്ഷേ സ്വാശ്രയ വിദ്യാഭ്യാസമേഖലയെ മാഫിയകളെന്നും വിദ്യാഭ്യാസ കച്ചവടക്കാരെന്നും ആക്ഷേപിച്ച് രാഷ്ട്രീയ ചാവേറുകളെവെച്ച് കല്ലെറിയുവാനും കൂച്ചുവിലങ്ങിടുവാനും സ്ഥാപനങ്ങള്‍ തല്ലിത്തകര്‍ക്കുവാനും മത്സരിച്ചെതിര്‍ത്തവരിപ്പോള്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ എന്ന ആശയം മുന്നോട്ടുവെയ്ക്കുമ്പോള്‍ രണ്ടുവട്ടം ആലോചിക്കാതെ എടുത്തുചാടുന്നത് അപകടമാണ്. ഇന്നും സ്വാശ്രയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ കൂട്ടിലടയ്ക്കുവാന്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ ഭരണ സംവിധാനങ്ങള്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കും രാഷ്ട്രീയ അജണ്ടകള്‍ക്കും അടിപ്പെട്ട് സ്വകാര്യ സര്‍വ്വകലാശാല വിജയിപ്പിച്ചെടുക്കാന്‍ കേരളത്തില്‍ അത്ര എളുപ്പമല്ല. സര്‍ക്കാരിന്റെ സ്വകാര്യ സര്‍വ്വകലാശാല പ്രഖ്യാപനത്തില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ആദ്യം വേണ്ടത് സംസ്ഥാനത്തെ നിലവിലുള്ള സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംരക്ഷണവും പ്രവര്‍ത്തനസ്വാതന്ത്ര്യവും ഉറപ്പുവരുത്തുകയാണ്.

കേരളത്തില്‍ നിന്ന് അന്യസംസ്ഥാനങ്ങളിലേയ്ക്ക് യുവത്വം ഒഴുകുമ്പോള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ കടന്നുവരാതെ നിലവില്‍ നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത് സംസ്ഥാനം ഭരിക്കുന്നവര്‍ അറിയാതെയാണോ? 50:50 എന്ന ഫോര്‍മുലയില്‍ കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ കൂട്ടിലടച്ചവര്‍ 60 ശതമാനം വിദ്യാര്‍ത്ഥികളെ കേരളത്തിനുപുറത്ത് നിന്നാകാമെന്ന് സ്വകാര്യയൂണിവേഴ്‌സിറ്റികളോട് പറയുന്നതില്‍ എന്തു ന്യായീകരണം? സര്‍ക്കാരിന്റെ ഒരു സാമ്പത്തിക സഹായവുമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സ്ഥാപനങ്ങളെ വിവരാവകാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന വിവരക്കേടിന് സര്‍ക്കാരിന് ഉത്തരമുണ്ടോ? സ്വകാര്യ യൂണിവേഴ്‌സിറ്റിയ്ക്ക് ഫീസ് സ്വന്തമായി നിശ്ചയിക്കാം. അതേ രീതിയില്‍ പണംമുടക്കി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ഫീസ് നിശ്ചയിക്കുന്ന വിരോധാഭാസം കാണാതെ പോകുന്നതെന്ത്?

എയ്ഡഡ് പ്രതിസന്ധികള്‍

സ്വകാര്യ സര്‍വ്വകലാശാലയ്ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സാമ്പത്തിക സഹായം അഥവാ എയ്ഡ് ഉണ്ടാവില്ല. അതേസമയം ചില എയ്ഡഡ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളജ് മാനേജ്‌മെന്റുകള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം വേണ്ടെന്നുവെച്ച് മെഡിക്കല്‍ ശാസ്ത്ര സാങ്കേതിക മേഖലയിലെ കോഴ്‌സുകളിലേയ്ക്ക് തിരിഞ്ഞ് സ്വകാര്യ സര്‍വ്വകലാശാലകളായി മാറാനുള്ള സാധ്യതകളും പരിഗണിക്കേണ്ടതാണ്. എയ്ഡഡ് കോളജുകള്‍ എയ്ഡഡ് പദവി നിലനിര്‍ത്തിക്കൊണ്ട് സ്വകാര്യ സര്‍വകലാശാലയായി മാറണമെങ്കില്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനമുണ്ടാകണം. പ്രത്യേകിച്ച് സര്‍ക്കാര്‍ ശമ്പളം ലഭിക്കുന്ന എയ്ഡഡ് അധ്യാപകരെ ഏതു രീതിയില്‍ സ്വകാര്യ സര്‍വ്വകലാശാലയില്‍ ഉള്‍പ്പെടുത്തുമെന്നത് ചോദ്യചിഹ്നമാണ്.

സ്വയംഭരണമാണ്; എന്തുനേട്ടം?

സ്വയംഭരണ സ്ഥാപനങ്ങളെന്ന് യുജിസി പ്രഖ്യാപിച്ച സ്വാശ്രയ സ്ഥാപനങ്ങളില്‍ നിയന്ത്രണം മുഴുവന്‍ സര്‍ക്കാരിന്. ഉദാഹരണം സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകള്‍. സ്വയംഭരണ കോളജുകള്‍ക്ക് സ്വതന്ത്രമായി അഡ്മിഷന്‍ നടത്താം. പക്ഷേ കേരളത്തില്‍ മാത്രം പറ്റില്ല. അഡ്മിഷനും ഫീസും സര്‍ക്കാര്‍ നിശ്ചയിക്കും. സാങ്കേതിക യൂണിവേഴ്‌സിറ്റിയുടെ കൈകടത്തല്‍ വേറെയും. 2023ലെ യുജിസി റെഗുലേഷന്‍ പ്രകാരം സ്വയംഭരണ കോളജുകള്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേഷന്‍ ഫീസില്ല. കേരളത്തിലെ സാങ്കേതിക യൂണിവേഴ്‌സിറ്റി അഫിലിയേഷന്‍ ഫീസ് എന്ന പേരുമാറ്റി മറ്റൊരുപേരില്‍ പണം ഈടാക്കുന്ന പദ്ധതി നടപ്പിലാക്കുന്നു. സര്‍ക്കാരിന്റെയും യൂണിവേഴ്‌സിറ്റികളുടെയും പീഡനങ്ങള്‍ നിരന്തരം തുടരുമ്പോഴാണ് സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. കേരളത്തില്‍ നിലവിലുള്ള സ്വാശ്രയ സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനുള്ള ആത്മാര്‍ത്ഥ സമീപനമാണ് സര്‍ക്കാര്‍ ആദ്യം സ്വീകരിക്കേണ്ടത്.

മാറ്റി നിര്‍ത്താനാവില്ല

ബുദ്ധിയുള്ള പുതുതലമുറ കേരളം വിട്ട് ലോകത്തിന്റെ അതിര്‍ത്തികളിലേക്ക് വഴിമാറി കുതിക്കുമ്പോള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ അതിപ്രസരവും ഗുണനിലവാരത്തകര്‍ച്ചയും മത്സരക്ഷമതയില്ലായ്മയും മങ്ങുന്ന തൊഴില്‍ സാധ്യതകളും വന്‍പ്രഹരമായി കേരളത്തെ വരിഞ്ഞുമുറുക്കുമ്പോള്‍, വിദ്യാഭ്യാസമേഖലയെ സര്‍ക്കാരിന്റെ കൈപ്പിടിയിലൊതുക്കുന്ന പുത്തന്‍ വ്യവസ്ഥകള്‍ അംഗീകരിച്ച് സ്വകാര്യ സര്‍വ്വകലാശാലയ്ക്കായി മുതല്‍മുടക്കാന്‍ വിദ്യാഭ്യാസ ഏജന്‍സികള്‍ എത്തുന്നുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ മറ്റു പല ലക്ഷ്യങ്ങളുമുണ്ടാകാം.

ഉന്നത വിദ്യാഭ്യാസമേഖലയുടെ ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകളെ മാറ്റി നിര്‍ത്താനുമാവില്ല. ആഗോള കാഴ്ചപ്പാടോടുകൂടിയ കാലാനുസൃതമാറ്റം കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാരുകളുടെ പിടിവാശികളും കലാലയ രാഷ്ട്രീയത്തിന്റെ അതിപ്രസരവുംമൂലം സാധിച്ചില്ലെന്നുള്ളതും വസ്തുതയാണ്. മത്സരാധിഷ്ഠിതമായ സംവിധാനത്തില്‍ അക്കാദമിക ഗുണമേന്മ വര്‍ദ്ധിപ്പിക്കുവാന്‍ ഉതകുന്ന സൗകര്യങ്ങള്‍ സംസ്ഥാനത്തെ കലാലയങ്ങളിലും സര്‍വ്വകലാശാലകളിലും ഒരുക്കേണ്ടതായിട്ടുണ്ട്. നിലവിലുള്ള വിദ്യാഭ്യാസ സംവിധാനങ്ങള്‍ അതിനായി ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്.

കോര്‍പ്പറേറ്റുകളുടെ കൈകളിലേയ്ക്ക്

സ്വകാര്യ സര്‍വ്വകലാശാലകളിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് നിലവിലുള്ള വിദ്യാഭ്യാസ ഏജന്‍സികളേക്കാളുപരി രാജ്യത്തെ വന്‍കിട കോര്‍പ്പറേറ്റുകളുടെ കടന്നുവരവാണ്. കോര്‍പ്പറേറ്റുകള്‍ നിക്ഷേപമിറക്കുമ്പോള്‍ വിദ്യാഭ്യാസത്തിനപ്പുറം ബിസിനസ്സ് ലക്ഷ്യങ്ങള്‍ വേറെയുണ്ടാകുമെന്നുറപ്പ്. 2012ല്‍ 190 സ്വകാര്യ സര്‍വ്വകലാശാലകള്‍ ഇന്ത്യയിലുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് 430 പിന്നിട്ടു. പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തങ്ങളുടെ സാമുഹ്യ ഉത്തരവാദിത്വ ഫണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി മാറ്റിവെച്ച് പുതിയ സാമ്രാജ്യം കെട്ടിപ്പടുക്കുന്നു. ഇത് ഇന്ത്യയുടെ മാത്രം പ്രത്യേകതയല്ല. ലോകത്തെവിടെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ വന്‍ വ്യവസായികള്‍ സ്വാധീനിക്കുന്ന സാഹചര്യമുണ്ട്. സാങ്കേതിക വിദ്യ ഓട്ടോ മൊബൈല്‍ രംഗത്തെ വന്‍ സാമ്രാജ്യ ഉടമയായ ഇലോണ്‍ മസ്‌ക് പോലും സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പിടിമുറുക്കുമ്പോള്‍ നിലവിലുള്ള സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാകുമെന്നുറപ്പ്.

തങ്ങളുടെ സ്വകാര്യ സര്‍വകലാശാലകളുടെ മറവില്‍ വന്‍കിട തോട്ടങ്ങള്‍ ഇക്കൂട്ടര്‍ ഏറ്റെടുക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളോടൊപ്പം ടൗണ്‍ഷിപ്പുകളും വ്യാപാരസമുച്ചയങ്ങളും ആരംഭിച്ചെന്നിരിക്കാം. ടൂറിസം സാധ്യതകളും കണ്ടെത്താം. പക്ഷേ ഇതിനായി ഭൂമി തരംമാറ്റിയെടുക്കാന്‍ സര്‍ക്കാരിന് നിയമഭേദഗതി നടത്തേണ്ടിവരും. മികച്ച പഠനസൗകര്യങ്ങളും അത്യാധുനിക കോഴ്‌സുകളും ആരംഭിച്ച് ആരോഗ്യ സാങ്കേതിക രംഗത്ത് വിദഗ്ദ്ധരെ സൃഷ്ടിക്കാന്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ അവസരമുണ്ടാക്കാം. കോര്‍പ്പറേറ്റുകള്‍ വിദ്യാഭ്യാസമേഖലയില്‍ എത്തുമ്പോള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാനും സാധ്യതയുണ്ട്. എന്നാല്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് സംസ്ഥാന വിദ്യാഭ്യാസമേഖലയെ സര്‍ക്കാര്‍ തീറെഴുതിക്കൊടുക്കുമ്പോള്‍ തകര്‍ന്നടിയുന്നത് തലമുറകളായി അറിവു പകരുന്ന എയ്ഡഡ്, സ്വാശ്രയ മേഖലകളാണെന്നുള്ളത് മറക്കരുത്. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസമേഖലയില്‍ നിരവധി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ സാധ്യത പഠനം നടത്തി സ്വകാര്യ സര്‍വ്വകലാശാലകള്‍ കടന്നുവരുമോയെന്ന ആശങ്കയുമുണ്ട്.

കല്പിത സര്‍വ്വകലാശാലയ്ക്ക് തടസ്സമെന്ത്?

കേരളത്തിലെ പ്രമുഖ കോളജുകള്‍ സ്വയംഭരണ പദവി നേടുകയും കല്പിത സര്‍വ്വകലാശാല ലക്ഷ്യമാക്കി നീങ്ങുകയും ചെയ്തിരിക്കുമ്പോഴാണ് സംസ്ഥാനം സ്വകാര്യ സര്‍വ്വകലാശാലയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതിനോടകം 21 ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളജുകളും 8 സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളും സ്വയംഭരണ കോളജുകളായിട്ടുണ്ട്. 50ല്‍ പരം കോളജുകള്‍ യുജിസിയുടെ 2013 ഏപ്രിലെ വിജ്ഞാപനപ്രകാരം ഈ അദ്ധ്യയനവര്‍ഷത്തില്‍തന്നെ സ്വയംഭരണ പദവിയിലെത്തും. മികച്ച കോളജുകള്‍ സ്വയംഭരണമാകുമ്പോള്‍ സര്‍ക്കാരിന്റെ വരുതിയിലും രാഷ്ട്രീയ അജണ്ടയിലും ഇവരെ നിലനിര്‍ത്താനാകില്ലെന്നുള്ളത് വസ്തുതയാണ്. സ്വയംഭരണ കോളജുകള്‍ക്ക് കല്പിത സര്‍വകലാശാലാപദവി നല്‍കുന്നതിനോട് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ അനുകൂലനിലപാടെടുത്തിരുന്നു. എന്നാലിവയ്ക്ക് സര്‍ക്കാരിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് ഭരണത്തിലിരിക്കുന്നവര്‍ക്ക് രാഷ്ട്രീയമായി അംഗീകരിക്കാാനാവില്ലല്ലോ.

കല്പിത സര്‍വ്വകലാശാലകളുടെമേല്‍ സംസ്ഥാന സര്‍ക്കാരിന് നിയന്ത്രണമില്ല. പാഠ്യപദ്ധതി, നിയമങ്ങള്‍, ചട്ടങ്ങള്‍ എന്നീ കാര്യങ്ങളില്‍ കല്പിത സര്‍വ്വകലാശാലയ്ക്ക് എളുപ്പമേറെ. സ്വകാര്യ സര്‍വ്വകലാശാലകളില്‍ അഫിലിയേറ്റു ചെയ്ത നിരവധി കോളേജുകളുണ്ടാകാം. കല്പിത സര്‍വ്വകലാശാലയ്ക്കു കീഴില്‍ ഒരു കോളജോ സ്ഥാപനമോ മാത്രം. അതായിരിക്കും യൂണിവേഴ്‌സിറ്റിയുടെ പേരില്‍ അറിയപ്പെടുന്നത്. കല്പിത സര്‍വ്വകലാശാലയ്ക്ക് യുജിസി ഗവേഷണ ഫണ്ട് നല്‍കും. സ്വകാര്യ സര്‍വ്വകലാശാലകള്‍ സ്വന്തം ഫണ്ട് കണ്ടെത്തണം. കല്പിത സര്‍വ്വകലാശാലയ്ക്ക് ഗവേഷണം നിര്‍ബന്ധമാണ്. യുജിസിയുടെ ശുപാര്‍ശയിന്മേല്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയമാണ് കല്പിത പദവി നല്‍കുന്നത്. വിദ്യാഭ്യാസ നിലവാരമാണ് ഇതിനുള്ള മാനദണ്ഡം. കേരളം പോലുള്ള സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസമേഖല കൂടുതല്‍ കരുത്താര്‍ജിക്കണമെങ്കില്‍ പുത്തന്‍ ഗവേഷണ ശാഖകളാണ് തുറക്കേണ്ടത്. ഇതിന് സാമ്പത്തിക ചെലവ് ഏറെയാണ്. അതിനാല്‍ത്തന്നെ കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാലയേക്കാള്‍ കല്പിത സര്‍വ്വകലാശാലകള്‍ക്കാണ് ഭാവിയില്‍ സാധ്യത നല്‍കേണ്ടത്.

അവകാശവാദവുമായി സര്‍ക്കാര്‍

യുജിസി സ്വയംഭരണ പദവികള്‍ നല്‍കിയിരിക്കുന്ന ഉന്നതനിലവാരമുള്ള സ്വാശ്രയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍പോലും സര്‍ക്കാരിന്റെ ഇടപെടലുകളും കൈകടത്തലുകളും നിരന്തരം ആവര്‍ത്തിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ സ്വകാര്യ വിദ്യാഭ്യാസമേഖലയില്‍ യാതൊരു സുരക്ഷിതത്വവുമില്ലാതെ വ്യക്തികളും ഏജന്‍സികളും നിക്ഷേപമിറക്കുന്നത് ആത്മഹത്യാപരമായിരിക്കും.

ഇരുപത് പ്രമുഖ സ്വകാര്യ സര്‍വ്വകലാശാലകള്‍ സംസ്ഥാനത്ത് ക്യാംപസ് ആരംഭിക്കുന്നതിന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അവകാശവാദമുയര്‍ത്തുന്നു. ആരോഗ്യ, നിയമ, സാങ്കേതിക, പഠന മേഖലകളാണിവര്‍ ലക്ഷ്യംവെയ്ക്കുന്നത്. ടൗണ്‍ഷിപ്പുകളും പിന്നാമ്പുറത്തിലുണ്ട്. വിമാന, റെയില്‍ സൗകര്യമുള്ള ജില്ലകളിലാവും സ്വകാര്യ നിക്ഷേപം എത്തിച്ചേരുക.
താമസ സൗകര്യം മുതല്‍ വിനോദകേന്ദ്രങ്ങള്‍വരെ ഉള്‍പ്പെടുത്തിയുള്ള വിദ്യാഭ്യാസ ടൗണ്‍ഷിപ്പുകള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുമെന്നും നിക്ഷേപവും തൊഴില്‍ സാധ്യതകളുമുണ്ടാകുമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ. സ്വകാര്യവല്‍ക്കരണത്തിനും ആഗോള കുത്തകകള്‍ക്കും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുമെതിരെ ഇന്നലകളില്‍ മുഷ്ടിചുരുട്ടി സമരരംഗത്തിറങ്ങി രക്തക്കളം സൃഷ്ടിച്ച് വിദ്യാഭ്യാസമേഖലയൊന്നാകെ കാലങ്ങളോളം സ്തംഭിപ്പിച്ച് നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയും ജീവിതവും ജീവനും പന്താടിയ ഇടതുപക്ഷ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ സ്വകാര്യവല്‍ക്കരണത്തിനും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും പരവതാനി വിരിക്കുന്നത് പ്രതീക്ഷയേകുന്നു. പറ്റിപ്പോയ പാളിച്ചകളും തെറ്റുകളും ഏറ്റുപറഞ്ഞുള്ള ഈ മനംമാറ്റവും നയംമാറ്റവും ലക്ഷ്യത്തിലെത്തുമോ? കാത്തിരുന്നു കാണാം.

കടപ്പാട്: മംഗളം

Editor

Related Posts

Leave a Reply

Your email address will not be published. Required fields are marked *