കാടില്ലാത്ത ഏലമലകള്‍: കര്‍ഷകര്‍ക്കുവേണ്ടി വാദിക്കാനാരുമില്ലേ?
ജയിംസ് വടക്കൻ
ഇടുക്കിയില്‍ ആയിരക്കണക്കിനു കർഷകരെ കുടിയിറക്കാനുള്ള കുതന്ത്രമായി സിഎച്ച്ആർ ഭൂവിഷയത്തെ പരിണമിപ്പിച്ചവരെ ഇനിയും കേരളം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഡിസംബർ നാലിന് സുപ്രീംകോടതി പരിഗണിക്കുന്ന കാർഡമം ഹിൽ റിസർവ് (സിഎച്ച്ആർ) എന്ന ഏലമല പ്രദേശങ്ങൾ സംബന്ധിച്ച ഭൂവിഷയത്തിന്റെ യാഥാർഥ്യം ഇച്ഛാശക്തിയുണ്ടെങ്കിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനാകും.
കപട പരിസ്ഥിതിവാദികളുടെയും അവരുടെ പിന്നിൽ പ്രവർത്തിക്കുന്ന നിക്ഷിപ്ത താത്പര്യക്കാരായ വനം ഉദ്യോഗസ്ഥരുടെയും ജനദ്രോഹ നീക്കങ്ങൾക്ക് തടയിടാൻ ഭരണാധികാരികൾ കടമ നിർവഹിച്ചാൽ മാത്രം മതി. രണ്ടു പതിറ്റാണ്ടിലേറെയായി ഇടുക്കിയിലെ വലിയൊരു വിഭാഗം ജനങ്ങളുടെ തലയ്ക്കു മുകളിൽ വാൾകണക്കെ നിലകൊള്ളുകയാണ് സിഎച്ച്ആർ കേസുകൾ.
കേരളത്തിലെ ഏറ്റവും വലിയ സംഘടിത കുടിയിറക്കിനാണ് സിഎച്ച്ആര്‍ വിഷയത്തില്‍ സ്ഥാപിത താത്പര്യക്കാര്‍ ഗൂഢാലോചന നടത്തുന്നത്. ഭരണക്കാര്‍ പ്രതിപക്ഷത്തെയും, പ്രതിപക്ഷം ഭരണക്കാരെയും രണ്ടുകൂട്ടരും ഒന്നിച്ച് കേന്ദ്രസര്‍ക്കാരിനെയും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു. യഥാർഥത്തിൽ സിഎച്ച്ആർ വിവാദം തുടങ്ങുന്നതുതന്നെ ഒരു കള്ളരേഖയിലൂടെയാണ്. അതും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഒരു രേഖയിലാണ് ആരോ കൃത്രിമം കാണിച്ചത്.
1897 ഓഗസ്റ്റ് 11ന് തിരുവിതാംകൂർ സര്‍ക്കാര്‍ ഗസറ്റിലെ നോട്ടിഫിക്കേഷന്‍ വഴി 15,720 ഏക്കര്‍ ‘ഒഴിച്ചിടപ്പെട്ട വനമാക്കി’ ഉത്തരവിറക്കിയിരുന്നു. ഈ 15,720 ഏക്കര്‍ എന്നത് സുപ്രീംകോടതിയിലെത്തിയപ്പോള്‍ 2,15,720 ഏക്കര്‍ വനഭൂമി എന്നാക്കി. ഏലമലയില്‍ ലക്ഷക്കണക്കിന് ഏക്കര്‍ വനഭൂമി കൈയേറിയെന്നും അതില്‍നിന്നു കൈയേറ്റക്കാരെ പൂര്‍ണമായി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഒരു പരിസ്ഥിതി സംഘടന സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തതില്‍നിന്നാണ് നിയമപോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. അടിസ്ഥാന ചോദ്യം സിഎച്ച്ആര്‍ റിസര്‍വ് വനമാണോ? ആണെങ്കില്‍ എവിടെ? എത്ര ചതുരശ്ര കിലോമീറ്റര്‍? അതില്‍ ആര്‍ക്കൊക്കെ ഭൂമിയുടെ ഉടമസ്ഥാവകാശമുണ്ട്? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടേണ്ടത് 1822ലെ രാജവിളംബരത്തിൽനിന്നാണ്.
രാജവിളംബരം: 1822 ഏപ്രിൽ 29
1822 ഏപ്രിൽ 29 (കൊല്ലവര്‍ഷം 997 മേടം 15)നാണ് ഏലമലകളെ സംബന്ധിക്കുന്ന ആദ്യ രാജവിളംബരം. ഇതുതന്നെയാണ് ഏലമലയെ സംബന്ധിച്ച ആദ്യരേഖയും. ഇതില്‍ എവിടെയാണ്, എന്താണ് ഏലമല എന്ന് കൃത്യമായ അതിര്‍ത്തികളിലൂടെ വിശദീകരിക്കുന്നു. തിരുവിതാംകൂർ രാജ്യത്തിലെ മണ്ഡപത്തുംവാതുക്കലിലെ തൊടുപുഴയ്ക്കും പെരിയാര്‍ നദിക്കും പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന കൂടല്ലൂര്‍, കമ്പം, ബോഡിനായ്ക്കന്നൂര്‍ മലകളുടെ കിഴക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഏലമലകൾ.
ഏലമലയില്‍ ഏലംകൃഷിക്കായിരുന്നു 1822ല്‍ വിളംബരം പുറപ്പെടുവിച്ചത്. അതില്‍ ഇങ്ങനെ പറയുന്നു: “മലയടിയാര്‍, കൃഷിക്കാര്‍, കുടികിടപ്പുകാര്‍, കച്ചവടക്കാര്‍ എന്നിവരടക്കം ഏലമലകളിലെ മുഴുവന്‍ ആളുകളെയും തഹസില്‍ദാരിന് കീഴിലാക്കുന്നു. ഏലം കൃഷി വ്യാപിപ്പിക്കുന്നതിനായി മേല്‍ ഭൂവിസ്തൃതിയിലെ ആളുകള്‍ക്കാവശ്യമായ മുഴുവന്‍ സഹായവും സര്‍ക്കാര്‍ നേരിട്ട് ചെയ്തുകൊടുക്കേണ്ടതാണ്.
സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി മേല്പ്രദേശത്തെ (ഏലമല) സാധ്യമായിടത്തൊക്കെ ഏലം കൃഷി വ്യാപിപ്പിക്കേണ്ടതാണ്. അതിന് തയാറായി മുന്നോട്ടു വരുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ ചെയ്തുകൊടുക്കണം. മേല്‍ ഭൂവിസ്തൃതിയിലേക്ക് റോഡുകള്‍ അടക്കം ആവശ്യമായ സകല സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കി കൊടുക്കുന്നതാണ്. അങ്ങനെ കൃഷിക്കാര്‍ കൃഷി ചെയ്തുണ്ടാക്കുന്ന ഏലത്തിന് അന്നത്തെ വിപണിവില സര്‍ക്കാര്‍ രൊക്കമായി നല്‍കുന്നതാണ്.
ഇങ്ങനെ സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി ഏലം കൃഷിക്കായി എത്തുന്ന മുഴുവന്‍ കര്‍ഷകരും അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി പുറത്തേക്കു യാത്ര ചെയ്ത് സമയം കളയുന്നതൊഴിവാക്കാന്‍ അവര്‍ക്കാവശ്യമായ അരി, തുണി, ഉപ്പ്, മഞ്ഞള്‍, പുളി, കറുപ്പ്, കഞ്ചാവ് തുടങ്ങിയവയൊക്കെ യാതൊരു തടസവുമില്ലാതെ സര്‍ക്കാര്‍ ഏലമലയിലെ കച്ചവടക്കാരിലൂടെ കര്ഷകര്ക്കെത്തിച്ചു നല്‍കും. ഏലം കൃഷി വികസനത്തിനായി പുതിയൊരു തഹസില്‍ദാരെ നിയമിക്കുന്നു. ഏലം കൃഷി പരമാവധി മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തൊടുപുഴ തഹസില്‍ദാരെ ചുമതലപ്പെടുത്തുന്നു.”
രാജവിളംബരം വായിച്ചാല്‍ കാര്യങ്ങള്‍ വളരെ വ്യക്തം. 1822ല്‍ ഏലമലയായി രാജാവ് കണ്ടെത്തിയ പശ്ചിമഘട്ടത്തിലെ അതിവിസ്തൃതമായ മേഖലയില്‍ രാജാവിന്റെ നിര്‍ദേശപ്രകാരം കാടു വെട്ടിത്തെളിച്ച് ഏലത്തോട്ടമാക്കുന്നവര്ക്ക് അതെത്ര അളവിലുള്ള ഭൂമിയാണെങ്കിലും സ്വന്തം കൃഷിഭൂമിയായി രാജാവ് നല്‍കും.
എത്ര കൊടിയ വനവും കൃഷിഭൂമിയോ ജനവാസകേന്ദ്രമോ ആക്കുന്നതിനുള്ള സമ്പൂര്‍ണ അധികാരം രാജാവിനുണ്ടായിരുന്നു. ഈ അധികാരം 1980 ഒക്ടോബര്‍ 25ന് ഫോറസ്റ്റ് (കണ്‍സര്‍വേഷന്‍) നിയമം പ്രാബല്യത്തിലാകുന്നതുവരെ സംസ്ഥാനം ഭരിക്കുന്ന ജനാധിപത്യ സര്‍ക്കാരുകള്‍ക്കും ഉണ്ടായിരുന്നു. 1980 വരെ അങ്ങനെ നല്കിയ വനഭൂമിയൊന്നും ഇന്ന് തിരികെ വാങ്ങി വനമാക്കാനാവില്ല.
1893ലെ സമഗ്രമായ വനനിയമം
1893ല്‍ സമഗ്രമായ വനനിയമം തിരുവിതാംകൂറില്‍ നിലവില്‍ വന്നു. ട്രാവന്‍കൂര്‍ ഫോറസ്റ്റ് റെഗുലേഷന് 1068 എന്ന സമഗ്ര വനനിയമം 1893 ജനുവരി 19നാണ് നടപ്പിലാക്കിയത്. ഈ നിയമപ്രകാരം ഏലം ഭൂമിക്ക് ഭൂനികുതി ഏര്‍പ്പെടുത്തി. പൂപ്പാറ, ഉടുമ്പന്‍ചോല, എളയക്കാട്, വണ്ടന്മേട് സബ് ഡിവിഷനുകളില്‍ മാത്രം 9,635 ഏക്കര്‍ ഏലം കൃഷിയായി രേഖപ്പെടുത്തിയിരുന്നു.
ഒന്നില്‍ കൂടുതല്‍ ഡിവിഷനുകളില്‍ ഏലഭൂമി സ്വന്തമാക്കാനും കൃഷി ചെയ്യാനും കര്‍ഷകരെ അനുവദിച്ചിരുന്നു. കൃഷിഭൂമിയില്‍ ഏലത്തിന്റെ വളര്‍ച്ച തടയാത്ത രീതിയില്‍ കുരുമുളക് വച്ചുപിടിപ്പിക്കാനും കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അന്നും ഏലമലയിലെ കൃഷി ഭൂമിക്കിടയില്‍ കിടന്നിരുന്ന വനമേഖലകള്‍ വനം റെഗുലേഷന് പ്രകാരമാണ് നിയന്ത്രിക്കപ്പെട്ടിരുന്നത്. ഏലമലയില്‍ വനമായി നിലനില്‍ക്കുന്ന ഭാഗം റിസര്‍വ് വനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
1897 ഓഗസ്റ്റ് 11ലെ തിരുവിതാംകൂർ സര്‍ക്കാര്‍ ഗസറ്റിലെ നോട്ടിഫിക്കേഷന്‍ വഴി 1068 (ME) റെഗുലേഷന് II ലെ 18-ാം വകുപ്പ് പ്രകാരം താഴെപ്പറയുന്ന പട്ടികയില്‍ വിവരിച്ചിരിക്കുന്ന സ്ഥലത്തെ ഒരു ‘ഒഴിച്ചിടപ്പെട്ട വന’മാക്കിയാണ് വനവിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിന്റെ അതിര്‍ത്തി – വടക്ക് ബൊഡിമെട്ടില്നിന്നു തൊണ്ടിമലക്കുള്ള പാതവഴി ചെന്ന് അവിടെനിന്ന് കമ്മിക്കല്, കുപ്പുക്കാട്, വെള്ളക്കല്മല, ചൊക്കനാടുമല ഇവയ്ക്ക് ചൊവ്വേ ചെല്ലുന്ന രേഖ, പടിഞ്ഞാറ് – ചൊക്കനാടുമല മുതിരപ്പുഴയും പെരിയാറും ചേരുന്ന സ്ഥലം വരെയും അവിടെനിന്ന് പൊന്നുടി വരെയുള്ള പെരിയാറും, കിഴക്ക് – ചെല്ലക്കൊയില് മെട്ടില്നിന്ന് ബൊഡിമെട്ടു വരെയുള്ള ബ്രിട്ടീഷ് അതിര്‍ത്തി, തെക്ക് – വണ്ടന്മെട്ട റേഞ്ചില്‍ ഉള്ള എല്ലാ ഏലത്തോട്ടവും ഉള്പ്പെടത്തക്കവണ്ണം പൊന്നുടി മലയില്‍നിന്നു കൊട്ടമല വരെയുള്ള സ്ഥലവും അവിടെ നിന്ന് ബ്രിട്ടീഷ് അതിര്‍ത്തിയില്‍ ചെല്ലക്കൊയില് മേടുവരെയും. ‘ഒഴിച്ചിടപ്പെട്ട വന’മാക്കിയിരിക്കുന്ന പ്രദേശത്തിന്റെ വിസ്തീര്‍ണം ഏകദേശം 15,720 ഏക്കര്‍.
ഈ വിളംബരത്തിന്റെ റിമാര്‍ക്ക് കോളത്തിൽ ഇങ്ങനെ പറയുന്നു: “ഇതില്‍ വിവരിച്ചിരിക്കുന്ന അതിര്‍ത്തിക്കകത്തുള്ള കാടായ പുല്‍ത്തറയും ചോലയും ഉള്‍പ്പെട്ടിരിക്കുന്നു.” അതായത് ഈ വിളംബരത്തിലെ ‘അതിര്‍ത്തിക്കകത്തുള്ള’എന്ന വാക്കുതന്നെ അതിവിശാലമായ ഏലമലയില്‍ ഏലം കൃഷിക്കും മറ്റ് കൃഷിക്കും ജനവാസത്തിനും പതിച്ചുനല്‍കിയ ഭൂമി ഒഴികെ ബാക്കി കിടക്കുന്ന 15,720 ഏക്കറാണ് വനമാക്കുന്നതെന്ന് വ്യക്തം.
ഒളിച്ചുവയ്ക്കുന്ന വസ്തുതകളും തെളിവുകളും
ഇടുക്കിയിലെ പ്രത്യേകിച്ച് ഏലമല റിസര്‍വിലെ ലക്ഷക്കണക്കിന് ജനങ്ങളെ കുടിയിറക്കാനുള്ള സംഘടിതനീക്കം 2002 മുതല്‍ വനംവകുപ്പും തീവ്രപരിസ്ഥിതി സംഘടനകളും പരിസ്ഥിതി സംഘടനകളുമായി ബന്ധമുള്ള ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിവരുന്നു.
ഏലമല റിസര്‍വിനെ സംബന്ധിച്ച് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നിയമപോരാട്ടങ്ങളും വിവാദങ്ങളും ആരംഭിക്കുന്നത് 2003ല്‍ പരിസ്ഥിതിയെ സംബന്ധിച്ച 202/1995 പൊതുതാത്പര്യ ഹര്‍ജിയില്‍ കേരളത്തിലെ ഒരു പരിസ്ഥിതി സംഘടന കക്ഷി ചേര്‍ന്നതോടെയാണ്. ഏലമലകളില്‍ വ്യാപകമായി വനം വെട്ടി കൃഷിഭൂമിയാക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം. ഏലമല റിസര്‍വ് 15,720 ഏക്കറല്ല 2,15,720 ഏക്കറാണെന്നും അവർ വാദിക്കുന്നു. അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് സുപ്രീംകോടതി ഏലമലകളിലെ വനനശീകരണം പഠിക്കാന്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയെ നിയമിച്ചു.
2005 സെപ്റ്റംബര്‍ ഏഴിന് ഈ കമ്മിറ്റി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ ആദ്യ ഖണ്ഡികയില്‍തന്നെ കേരള സര്‍ക്കാര്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയുമായി യാതൊരു വിധത്തിലും സഹകരിച്ചില്ല എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അതായത്, വനംവകുപ്പ് സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിക്ക് യാതൊരു രേഖകളും നല്‍കിയില്ല. പക്ഷേ, കമ്മിറ്റി ഏലമലകളെപ്പറ്റി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്കി. അതുകൊണ്ടുതന്നെ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സംസ്ഥാന സര്‍ക്കാര്‍ രേഖകളെ അടിസ്ഥാനമാക്കിയല്ല എന്നു വ്യക്തം. ഏലമല റിസര്‍വിലെ വനം കൈയേറ്റത്തെപ്പറ്റി പഠിക്കാന്‍ വന്ന കമ്മിറ്റി ഏലമലയ്ക്ക് പുറത്തുള്ള മൂന്നാറിലെ കൈയേറ്റങ്ങളാണു കണ്ടതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു.
ആദ്യ വനം റിസര്‍വ് നോട്ടിഫിക്കേഷന്‍ 1897ൽ
ഏലമല പ്രദേശങ്ങൾ എന്നത് റിസര്‍വ് വനമല്ല എന്നു വ്യക്തമാക്കുന്നതാണ് 1896 ഏപ്രിൽ 17ലെ ഏലം കുത്തക സംഭരണം നിര്‍ത്തലാക്കല്‍ ഉത്തരവ്. ഈ ഉത്തരവില്‍ ഏലമല റിസര്‍വ് ആണെന്ന് ചിലര്‍ വാദിക്കുന്നുണ്ടെങ്കിലും അത് വനം റിസര്‍വ് അല്ല ഒരു ഭൂപ്രദേശം മുഴുവന്‍ ഏലം കൃഷിക്കായി റിസര്‍വ് ചെയ്തതാണ് എന്നതാണ് യാഥാർഥ്യം.
ഏലമലയിലെ ആദ്യ വനം റിസര്‍വ് നോട്ടിഫിക്കേഷന്‍ 1897 ഓഗസ്റ്റ് 11നാണ് പുറപ്പെടുവിച്ചതെന്നിരിക്കെ 1896 ഏപ്രിൽ 17ലെ ഉത്തരവില്‍ ഏലം റിസര്‍വ് എന്ന് പറഞ്ഞിരിക്കുന്നതുതന്നെ ഏലമല വനമല്ലെന് വ്യക്തമാക്കുന്നു. എന്നു മാത്രമല്ല, ഏലമല കഡസ്ട്രല്‍ സര്‍വേയില്‍പ്പെട്ട സര്‍ക്കാര്‍ വക പണ്ടാര ഭൂമിയില്‍ 1822 മുതല്‍ സിഎച്ച്ആര്‍ വന റിസര്‍വ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച 1897 ഓഗസ്റ്റ് 24 വരെ വെയിസ്റ്റ് ലാന്‍ഡ് റൂള്‍സ്, കാര്‍ഡമം റൂള്‍സ്, സ്പെഷല്‍ ഗ്രാന്റ് ചട്ടങ്ങളിലൂടെ ഏലമലയിലെ ഏതാണ്ട് മുഴുവന്‍ ഭൂമിയും കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയിരുന്നു.
1898 ജൂൺ നാലിലെ തിരുവിതാംകൂര്‍ ഗസറ്റ് പ്രകാരം കാര്‍ഡമം ഹില്‍സിലെ കാര്‍ഡമം റിസര്‍വിലും റിസര്‍വിനു പുറത്തും കൃഷിചെയ്യാന്‍ അനുവദിക്കുന്നു എന്നു പറയുന്നതിലൂടെ തന്നെ കാര്‍ഡമം ഹില്‍ റിസര്‍വ് എന്ന പദപ്രയോഗം കാര്‍ഡമം ഹില്‍സ് ഒരു റിസര്‍വ് വനം അല്ലെന്നും ഏലം കൃഷി ചെയ്യാനായി റിസര്‍വ് ചെയ്ത ഭൂമിയാണെന്നും വ്യക്തമാക്കുന്നു. ഏലമലയിലെ പുല്‍മേടുകളും ചതുപ്പുകളും ധാന്യകൃഷിക്കായി 1898ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പതിച്ചുനല്കിക്കൊണ്ടിരുന്നു. ഏലം കൃഷി ചെയ്യാനുള്ള തിരുവിതാംകൂർ സര്‍ക്കാരിന്റെ ആഹ്വാനം സ്വീകരിച്ച് ഏലമലയിലെത്തിയ അതിസാഹസികരായ കര്‍ഷകരോട് ഏലം കൃഷി ചെയ്യുന്ന ഭൂമിക്കു മാത്രമാണ് നികുതി ചുമത്തിയിരുന്നത്. ഏലം കൃഷിക്കായി സര്‍ക്കാര്‍ പതിച്ചു നല്കിയ ഭൂമിയില്‍ ഏലം കൃഷി സാധ്യമല്ലാത്ത ഭൂമിയില്‍ നികുതി ഏര്‍പ്പെടുത്തിയിരുന്നില്ല.
കർഷകർക്കു പതിച്ചുനൽകൽ
1897ലെ 15,720 ഏക്കര്‍ ഭൂമി ഏലമലയില്‍ വനമാക്കി മാറ്റിയതിനുശേഷവും തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഏലമലയില്‍ ഭൂമി കര്‍ഷകര്‍ക്ക് നല്കിക്കൊണ്ടിരുന്നു. 1930കളിലുണ്ടായ ആഗോള സാമ്പത്തിക തകര്‍ച്ചയുടെ ഭാഗമായുണ്ടായ ഭക്ഷ്യക്ഷാമത്തില്‍ കേരളത്തിലും ആയിരങ്ങള്‍ പട്ടിണിമൂലം മരണമടഞ്ഞു. ഭക്ഷ്യക്ഷാമം നേരിടാനായി സാധ്യമായിടത്തൊക്കെ, താത്പര്യമുള്ളവര്ക്കൊക്കെ വനഭൂമി അടക്കം ഭക്ഷ്യകൃഷിക്കായി സര്‍ക്കാര്‍ നല്കി.
കല്‍ത്തൊട്ടി, ചക്കുപള്ളം, അണക്കര പ്രദേശങ്ങളില്‍ വനഭൂമിതന്നെ നെല്‍കൃഷിക്കായി പതിച്ചുനല്‍കി. കുമളി, ദേവികുളം റോഡിനോടു ചേര്‍ന്ന് ചെല്ലാര്‍കോവില്‍ നടപ്പാത വരെയുള്ള 2000ല്‍പരം നഞ്ച, പുഞ്ച നിലങ്ങള്‍ വനത്തില്നിന്നൊഴിവാക്കി പതിച്ചുകൊടുത്തു. വനപ്രദേശത്ത് ഭക്ഷ്യവിളകള്‍ കൃഷി ചെയ്യാന്‍ 1940ല്‍ കുത്തകപ്പാട്ട വിളംബരമുണ്ടായതിനെത്തുടര്ന്ന് വളരെയേറെ ഭൂമി പണ്ടാരപ്പാട്ടമായി നല്കി. ദേവികുളം, പീരുമേട്, തൊടുപുഴ താലൂക്കുകളിലായി പുല്‍മേടുകളും ചതുപ്പുകളുമായിരുന്ന 24,000 ഏക്കര്‍ ഭൂമി കാര്‍ഷികാവശ്യത്തിനായി കുത്തകപ്പാട്ടമായി നല്കി. നെല്ല്, മരച്ചീനി തുടങ്ങിയവയൊക്കെയായിരുന്നു കൃഷി.
സമതലങ്ങളിലെ രൂക്ഷമായ ഭക്ഷ്യക്ഷാമത്തെത്തുടര്ന്ന് ദേവികുളം, പീരുമേട് താലൂക്കുകളില്‍ കൃഷിക്കനുയോജ്യമായ ഭൂമി കുത്തകപ്പാട്ടമായി നല്‍കുന്നതിന് സർക്കാർ അനുമതി നല്കി. ഗ്രോ മോര് ഫുഡ് സ്കീം, ഹൈറേഞ്ച് റിക്ലമേഷന്‍ പദ്ധതികളൊക്കെ ഇങ്ങനെ ഏലമലയില്‍ (സിഎച്ച്ആര്‍) ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൃഷിക്കായി നല്‍കിയിരുന്നു.
ഹൈക്കോടതിയും സുപ്രീംകോടതിയും വ്യക്തമാക്കിയത്
ഏലമല അടക്കം ഹൈറേഞ്ചില്‍ 1977 ജനുവരി ഒന്നിനു മുമ്പ് കുടിയേറിയ കര്‍ഷകര്‍ക്ക് ഭൂമി പതിച്ചു നല്കാന് സംസ്ഥാന സര്‍ക്കാര്‍ എടുത്ത നയപരമായ തീരുമാനം 1980ലെ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ നിയമത്തിനെതിരാണെന്നു ചൂണ്ടിക്കാട്ടി പരിസ്ഥതി സംഘടന കേരള ഹൈക്കോടതിയില്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ ഇടുക്കിയിലെ കര്‍ഷകര്‍ക്കുവേണ്ടി ഹാജരായ അഡ്വ. ജോണ്സണ് മനയാനിയുടെ വാദങ്ങള്‍ അംഗീകരിച്ച് 1999 ഒക്ടോബർ ഏഴിന് കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് വി.എ. മുഹമ്മദ്, ജി. ശിവരാജന്, എം.ആര്. ഹരിഹരന് നായര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഇടുക്കിയിലെ 25,363.159 ഹെക്ടര്‍ അടക്കം 28,588.159 ഹെക്ടര്‍ വനഭൂമി 1977 ജനുവരി ഒന്നിനു മുമ്പ് കുടിയേറിയ കര്‍ഷകര്‍ക്ക് പതിച്ചു നല്കാന് ഉത്തരവിട്ടിരുന്നു.
ഈ ഹൈക്കോടതി വിധിക്കെതിരേ നല്കിയ അപ്പീലില്‍ 2009 മാര്‍ച്ച് 20ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ വിധിയില്‍ 28,588.159 ഹെക്ടര്‍ വനഭൂമി 1977 ജനുവരി ഒന്നിനു മുമ്പ് കുടിയേറിയ കര്‍ഷകര്‍ക്ക് നല്കാന് സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിച്ചു. ഈ 28,588.159 ഹെക്ടര്‍ ഭൂമിയില്‍ സിഎച്ച്ആര്‍ ഭൂമി അടക്കമുള്ള ഇടുക്കി ജില്ലയില്‍ 25,363.159 ഹെക്ടര്‍ വന ഭൂമിയാണ് കര്‍ഷകര്‍ക്ക് പതിച്ച് നല്കാന് സുപ്രീംകോടതി ഉത്തരവിട്ടത്. സുപ്രീംകോടതി വിധിയുടെ 13-ാം ഖണ്ഡികയില്‍ ആകെ പതിച്ചു നല്കാന് വിധിച്ച 28,588.159 ഹെക്ടറില്‍ കാര്‍ഡമം ഹില്‍ റിസര്‍വില്‍ മൂന്നാര്‍ ഡിവിഷനില്‍പ്പെട്ട 6,940.65 ഹെക്ടര്‍ വനഭൂമിയും കോട്ടയം ഡിവിഷനില്‍പ്പെട്ട 13,443.94 ഹെക്ടറും അടക്കം ഏലമല റിസര്വില്തന്നെ പെട്ട 20,384.59 ഹെക്ടര്‍ ‘വന’ ഭൂമിയും ഉൾപ്പെട്ടിട്ടുണ്ട്. ഇതൊന്നും നമ്മുടെ ‘കര്‍ഷകപക്ഷ’ സര്‍ക്കാരുകള്‍ക്കോ കര്‍ഷകരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാരിനെ ഏലമല വിഷയത്തില്‍ ഉപദേശിക്കുന്ന ജനപ്രതിനിധികള്‍ക്കോ നിയമവിദഗ്ധര്‍ക്കോ അറിയില്ലേ? എന്തേ അവരിതൊന്നും അറിയിക്കേണ്ടവരെ അറിയിക്കാതെ ഒളിച്ചുവച്ചിരിക്കുന്നു?
കര്‍ഷകര്‍ക്കുവേണ്ടി വാദിക്കാനാരുമില്ലേ?
ഏലമലകള്‍ എന്ന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ അതിര്‍ത്തി തിരിച്ച സിഎച്ച്ആര്‍ ഭൂമിയുടെ വിസ്തൃതി 991.6194 ചതുരശ്ര കിലോമീറ്ററാണെന്ന് സംസ്ഥാന വനം വകുപ്പ് സ്വയം തയാറാക്കിയ മാപ്പില്‍ അവകാശപ്പെടുമ്പോൾ ഇടുക്കി കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ ഏലമല റിസര്‍വിന്റെ വിസ്തൃതി 1,071.9747 ചതുരശ്ര കിലോമീറ്ററാണ്.
ഏലം കൃഷി വ്യാപിപ്പിക്കാന്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ കണ്ടെത്തി തിരിച്ചിട്ട ഭൂമിയാണ് ഏലമല റിസര്‍വ് എന്ന കാര്യം 1822 മുതല്‍ 2009 വരെയുള്ള വിവിധ ഭൂമിദാന ഉത്തരവുകളിലൂടെ വ്യക്തമാണ്. റിസര്‍വ് വനം വിജ്ഞാപനത്തില്‍ വ്യക്തമായി പറഞ്ഞിരിക്കുന്ന 15,720 ഏക്കറാണ് വനമായി റിസര്‍വ് ചെയ്തിരിക്കുന്നതെന്ന കാര്യത്തിലും തർക്കമുണ്ടാകേണ്ടതില്ല. അത് ഏലം കൃഷിക്കായി മാറ്റിയിട്ട ഏലമല റിസര്വിനുള്ളിലാണെന്നും റിസര്‍വ് വന വിജ്ഞാപനത്തില്‍ ചൂണ്ടിക്കാണിച്ച അതിരുകള്‍ ഏലമല ഭൂപ്രദേശത്തിന്റെ അതിര്‍ത്തികളാണെന്നും തെളിവുകൾ പരിശോധിക്കുന്ന ആർക്കും വ്യക്തമാകും. ഈ റിസര്‍വ് വനം വിജ്ഞാപനത്തില്‍ വിവരിച്ചിരിക്കുന്ന അതിര്‍ത്തിക്കകത്തുള്ള കാടായ പുല്തറയും ചോലയുമാണ്. അതായത് ഏലമലയിലെ റിസര്‍വ് വനം പലയിടത്തായി കിടക്കുന്ന 15,720 ഏക്കര്‍ ഭൂമിയാണെന്ന് വ്യക്തം.
ഇത്തരമൊരു സാഹചര്യം നിലനിൽക്കേയാണ് സുപ്രീംകോടതി ഗോദവര്‍മന്‍ തിരുമുല്‍പ്പാട് കേസില്‍ നിയമിച്ച സെന്‍ട്രല്‍ എംപവേർഡ് കമ്മിറ്റിക്കു മുമ്പില്‍ കേരളത്തിലെ ഒരു പരിസ്ഥിതി സംഘടന 2003 നവംബര്‍ 28ന് ഒരു പരാതി സമര്‍പ്പിക്കുന്നത്. ഇടുക്കി ജില്ലയിലെ ഏലമല റിസര്‍വ് വനത്തില്‍ സംസ്ഥാന മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും ഉന്നത വനം-റവന്യു ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ വന്‍തോതില്‍ വനം വെട്ടിനശിപ്പിക്കലും വനം കൈയേറ്റവും നടക്കുന്നുവെന്നാണ് പരാതി. 1897 ഓഗസ്റ്റ് 24ലെ ഏലമല വന റിസര്‍വ് വിജ്ഞാപനത്തില്‍ 334 ചതുരശ്ര മൈല്‍ ഭൂമി റിസര്‍വ് വനമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.
അതായത് റിസര്‍വ് വന വിസ്തൃതി 2,15,721 ഏക്കറാണത്രെ. ഈ 2,15,721 ഏക്കര്‍ ഏലമല റിസര്‍വ് വനഭൂമി നിലവില്‍ 15,000 ഹെക്ടര്‍ മാത്രമായിട്ടാണ് സര്‍ക്കാര്‍ രേഖകളിലുള്ളതെന്നും പരാതിക്കാരന് ബോധിപ്പിക്കുന്നു. 1822 മുതല്‍ 2009 വരെ ആദ്യം രാജാവും പിന്നെ ജനകീയ സംസ്ഥാന ഭരണകൂടങ്ങളും നിയമാനുസൃതം കൃഷിക്കായി പതിച്ചുനല്‍കിയ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി റിസര്‍വ് വനം കൈയേറ്റമായി പരാതിയില്‍ ചിത്രീകരിക്കുന്നു.
സന്ദര്‍ശനവും തെളിവെടുപ്പും
സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചില്ലെങ്കിലും സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി ഏലമല സന്ദര്‍ശിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു. നിരവധി തവണ അവസരം നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയുമായി ഒരു തരത്തിലും സഹകരിച്ചില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആകെ കിട്ടിയത് ഇടുക്കി ജില്ലാ കളക്ടറുടെ ഒരു ഭാഗിക റിപ്പോര്‍ട്ടാണെന്നും കമ്മിറ്റി 2005 സെപ്റ്റംബര്‍ ഏഴിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഒന്നാം ഖണ്ഡികയില്‍തന്നെ വ്യക്തമാക്കുന്നുണ്ട്. അതായത്, ഏലമലയെ സംബന്ധിച്ച ഔദ്യോഗികമായ ഒരു രേഖയും പരിശോധിക്കാതെയാണ് കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് വ്യക്തം.
അതുപോലെതന്നെ പബ്ലിക് ഹിയറിംഗിനെപ്പറ്റി ഏലമലയിലോ പരിസരത്തോ താമസിക്കുന്ന ആരെയും അറിയിച്ചില്ല. കമ്മിറ്റിയെ കാണാന്‍ ചെന്ന കര്‍ഷക സംഘടനാ നേതാക്കളെ അതിനനുവദിച്ചില്ലെന്ന് മാത്രമല്ല ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്തെന്നും അതിന് മുന്നില്‍നിന്നത് പരാതിക്കാരായ പരിസ്ഥിതി സംഘടനയുടെ നേതാക്കളായിരുന്നെന്നും കര്‍ഷക നേതാവായ പ്രഫ. ജോസുകുട്ടി ഒഴുകയില്‍ ചൂണ്ടിക്കാട്ടുന്നു.
സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത് 1958 ലെ ഏലമലയെ സംബന്ധിച്ച അധികാരങ്ങള്‍ റവന്യുവകുപ്പിനും വനംവകുപ്പിനും വീതിച്ചു നല്കിയ ഒരു ഉത്തരവു മുതലാണ്. അതായത് ഏലമലയിലെ മുഴുവന്‍ ഭൂമിയും ഏലം കൃഷിക്കും മറ്റ് കൃഷിക്കുമായി നല്കിയ 1822 മുതല്‍ 1958 വരെയുള്ള നൂറുകണക്കിന് സര്‍ക്കാര്‍ ഉത്തരവുകള്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി പരിഗണിച്ചില്ല.
ഏലമല റിസര്‍വ് മുഴുവന്‍ റിസര്‍വ് വനമാണെന്ന് സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി വിശദീകരിക്കുമ്പോഴും ഏതൊക്കെ വില്ലേജുകളാണ് റിസര്‍വ് നോട്ടിഫിക്കേഷനില്‍ പെട്ടതെന്നോ അത്തരം വില്ലേജുകളിലെ വനവിസ്തൃതിയോ കൃഷിസ്ഥല വിസ്തൃതിയോ ജനസാന്ദ്രതയോ ഒന്നും കമ്മിറ്റിക്ക് കണ്ടെത്താനായില്ല. ഏലമലകളെ സംബന്ധിച്ച മുഴുവന്‍ വിശദാംശങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കേ സംസ്ഥാന സര്‍ക്കാര്‍ രേഖകളെ അടിസ്ഥാനമാക്കാതെ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് അപൂര്‍ണവും അവ്യക്തവുമായതിനാൽ പൂര്‍ണമായും തള്ളിക്കളയേണ്ടതാണ്. ഈ റിപ്പോർട്ടിൽ കാര്യമായ തുടര്‍നടപടികളുണ്ടായില്ല.
ഏലമലയെ സംബന്ധിച്ച വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് 2007 നവംബര്‍ അഞ്ചിന് 15 പേജുള്ള സത്യവാങ്മൂലമാണ് അന്നത്തെ ചീഫ് സെക്രട്ടറി പി.ജെ. തോമസ് സമര്‍പ്പിച്ചത്. ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലത്തില്‍ 1822ലെ രാജകീയ വിളംബരം പരാമര്‍ശിക്കുന്നുണ്ടെങ്കിലും 1900 വരെയുള്ള 78 വര്‍ഷത്തെ ഏലമലയിലെ കാര്യങ്ങള്‍ വിശദീകരിക്കുന്നില്ല. ഏലമലയില്‍ ഏറ്റവും കൂടുതല്‍ വനഭൂമി അന്നത്തെ രാജാവ് പ്രത്യേക താത്പര്യപ്രകാരം രാജ്യത്തിന്റെ വരുമാന വര്‍ധനവിനായി കര്‍ഷകര്‍ക്ക് പതിച്ചു നല്‍കിയത് 1822-1900 കാലഘട്ടത്തിലായിരുന്നു.
ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലത്തിലെ 17-ാം ഖണ്ഡികയില്‍ ഏലമല എന്താണെന്നും അതിലെ വനവിസ്തൃതി 15,720 ഏക്കര്‍ മാത്രമാണെന്നും വിശദീകരിക്കുന്നു. 18-ാം ഖണ്ഡികയില്‍ 1944വരെ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി ഏലം കൃഷിക്കും മറ്റു കൃഷിക്കുമായി ഏലമലയില്‍ കര്‍ഷകര്‍ക്ക് പതിച്ചു നല്‍കിയിട്ടുണ്ടെന്നും 19-ാം ഖണ്ഡികയില്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റാണെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നു. സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി റിപ്പോര്‍ട്ടിലെ 12-ാം ഖണ്ഡികയിലെ ചില ഭൂമി ഇടപാടുകളെ സംബന്ധിച്ച കാര്യങ്ങള്‍ തെറ്റായ വിവരങ്ങളാണെന്ന് കാര്യകാരണ സഹിതം ചീഫ് സെക്രട്ടറി 21-ാം ഖണ്ഡികയില്‍ വ്യക്തമാക്കുന്നു.
ഏലമലകള്‍ ഉള്‍പ്പെടുന്നത് ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകളിലാണെന്നും ഏലമല വിസ്തൃതി 2,64,885 ഏക്കറാണെന്നും ഏലമല ഉള്‍പ്പെടുന്ന മൂന്നു താലൂക്കുകളുടെ വിസ്തൃതി 9,15,994 ഏക്കറാണെന്നും ഏലമലയിലെ റിസര്‍വ് വനം 15,720 ഏക്കര്‍ മാത്രമാണെന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
2007ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കി തന്നെയായിരുന്നു ചീഫ് സെക്രട്ടറിയുടെ 2024 ഒക്ടോബർ 23ലെ സത്യവാങ്മൂലവും. അതില്‍ ഏഴാം ഖണ്ഡികയില്‍ ഇങ്ങനെ പറയുന്നു ‘സര്‍വേ ഓഫ് ഇന്ത്യ തയാറാക്കിയ ഏലമല റിസര്‍വിനെ സംബന്ധിച്ച മാപ്പില്‍ ഏലകൃഷി ഭൂവിസ്തൃതി 413 ചതുരശ്ര മൈല്‍ ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 413 മൈല്‍ എന്നാല്‍ 2,64,885 ഏക്കര്‍. അതുകൊണ്ടുതന്നെ സര്‍വേ നടത്തിയ 1970ലെ കണക്കനുസരിച്ച് ഏലം കൃഷി ഭൂവിസ്തൃതി 2,64,885 ഏക്കര്‍ തന്നെയാണ്. മറ്റേതു രേഖകളെക്കാളും കൃത്യതയും വ്യക്തതയും വിശ്വസനീയവും സര്‍വേ റിക്കാര്ഡുകളായതിനാല് മൂന്നു താലൂക്കുകളിലെ ഏലമല റിസര്‍വ് വിസ്തൃതി 2,64,885 ഏക്കര്‍ തന്നെയാണ്’.
ഏലമല റിസര്‍വ് എന്ന കാര്‍ഡമം ഹില്‍ റിസര്‍വ് (സിഎച്ച്ആര്‍) ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകളില്‍ വ്യത്യസ്ത ഭൂപ്രദേശങ്ങളായി കിടക്കുന്ന ഭൂമിയാണ്. ഉടുമ്പന്‍ചോല താലൂക്കില്‍ മാത്രമാണ് റിസര്‍വ് വനമുള്ളത്. ഇത് ഭൂമിശാസ്ത്രപരമായി ഏലമല റിസര്‍വില്‍നിന്നു വിട്ടുനില്‍ക്കുന്ന ഭൂപ്രദേശമാണ്. നിലവില്‍ ഉടുമ്പന്‍ചോല താലൂക്ക് വിഭജിച്ച് ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളാക്കിയിരിക്കുന്നു. ചുരുക്കത്തില്‍ ഏലമല റിസര്‍വ് എന്നു പറയുന്നത് വനമല്ലെന്നും 413.88 ചതുരശ്ര മൈലിന് സമാനമായ 2,64,885 ഏക്കര്‍ ഭൂമിയാണ് ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല താലൂക്കുകളിലായി കിടക്കുന്നതെന്നും ഈ ഏലമല റിസര്‍വ് വനത്തിന്റെ ഭാഗമല്ലെന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
വളരെ വിശദമായതും കൃത്യതയുള്ളതുമായ സത്യവാങ്മൂലം 23.10.2024 ല്‍ സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിട്ടും തൊട്ടടുത്ത ദിവസം 24.10.2024ന് ഏലമലകളില്‍ പട്ടയം നല്‍കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടത് മറ്റൊരു നിയമ പ്രശ്നത്തിന് വഴിതെളിച്ചിരിക്കുന്നു.
വ്യാജരേഖ
15,720 ഏക്കര്‍ എന്ന റിസര്‍വ് വനം നോട്ടിഫിക്കേഷന്‍ 2,15,720 ആയി തീരുത്തിയാണ് പരിസ്ഥിതി സംഘടന സുപ്രീംകോടതിയെ സമീപിച്ചതെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍തന്നെ പരാതിയെത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ പരിസ്ഥിതി സംഘടന 466 പേജുള്ള ഒരു വിശദീകരണം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തു.
അതിൽ 15,720 എന്ന ഏലമല വന വിസ്തൃതി 2,15,720 ആയി തങ്ങള്‍ തിരുത്തിയതല്ലെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത രേഖ തങ്ങള്‍ക്ക് തപാലില്‍ ലഭിച്ചതാണെന്നുമുള്ള ഒഴുക്കന്‍ വിശദീകരണമാണ് നല്‍കിയത്. പക്ഷേ ആരാണ്, എവിടെ നിന്നാണ് ആ കൃത്രിമ രേഖ നല്കിയതെന്നതിനെപ്പറ്റി വിശദീകരണമില്ല. സത്യത്തില്‍ രാജ്യത്തെ പരമോന്നത കോടതിയെയാണ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്. അതിനാൽ ആ വ്യാജരേഖയുടെ ഉറവിടം സിബിഐ അന്വേഷിക്കേണ്ടതാണ്.
ഏലമല റിസര്‍വ് നിയമപോരാട്ടത്തിൽ ഇടുക്കിയിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളും ഗൗരവതരമായ ഇടപെടലുകൾ നടത്തിയിട്ടില്ല എന്നാണ് ജനങ്ങളുടെ പരാതി. കടുത്ത അനാസ്ഥയും ജനവഞ്ചനയുമാണിതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
പുനഃപരിശോധനാ ഹര്‍ജി നൽകണം
ഏലമല റിസര്‍വിനെ സംബന്ധിച്ച സുപ്രീംകോടതി കേസിലെ ഏറ്റവും നിര്‍ണായക രേഖയാണ് ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം. കാരണം ഭൂമി എന്നത് സംസ്ഥാന വിഷയമാണ്. കേന്ദ്രത്തിന് അതില്‍ ഇടപെടാന്‍ അധികാരമില്ല. ഭൂമി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ഭരണഘടന പ്രകാരം ഭാഗികമായി സാധിക്കുന്നത് 1980 ഒക്ടോബര്‍ 25ന് ശേഷം റിസര്‍വ് വനങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് നല്കുന്നതില് മാത്രമാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ ഏത് ഭൂമിവിഷയത്തിലും 1980 ഒക്ടോബർ 25ന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ എടുത്ത ഏത് നയപരമായ തീരുമാനത്തെയും ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല എന്നാണ് ഏലമലകളെ സംബന്ധിച്ച (പട്ടയ കേസ്) മൂന്നംഗ സുപ്രീംകോടതി ബെഞ്ചിന്റെ 2009 മാർച്ച് 20ലെ വിധിന്യായം വ്യക്തമാക്കുന്നത്.
അതിനാൽ ഒക്ടോബർ 24ലെ പട്ടയ നിരോധന ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യേണ്ടതായിരുന്നില്ലേ എന്നാണ് ഇടുക്കിയിലെ ജനങ്ങള്‍ ചോദിക്കുന്നത്? ഇക്കാര്യത്തില്‍ വനം വകുപ്പിന്റെ താത്പര്യങ്ങളല്ല സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യത്തിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കേണ്ടത് എന്നും അവർ ആവശ്യപ്പെടുന്നു. 1822 മുതല്‍ 1980ല്‍ വനസംരക്ഷണ നിയമം നടപ്പിലായതുവരെയുള്ള 158 വര്‍ഷത്തെ ഏലമലകളെ സംബന്ധിച്ച മുഴുവന്‍ രേഖകളും ഉള്‍പ്പെടുത്തി ഏലമല റിസര്വിനെപ്പറ്റി വിശദമായ പത്രികയോടെയായിരിക്കണം പുനഃപരിശോധനാ ഹര്‍ജി നല്‍കേണ്ടത്.
(ദീപികയിൽ പ്രസിദ്ധീകരിച്ചത് )